" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Saturday, August 11, 2012

24. It will be...










ഇന്ന് അതിരാവിലെ ഫോണ്‍റിംഗ് കേട്ട് ഞാനുണര്‍ന്നു... ജിത്തുവിന്‍റെ കോളായിരുന്നു... "നീ വരുന്നിലെ?" എന്ന അവന്‍റെ ചോദ്യം കേട്ടപ്പോഴാ ഇന്നത്തെ പരിപാടികളെ കുറിച്ചോര്‍മ്മവന്നത്... സമയം നോക്കിയപ്പോ 9:30... ചാടിയെഴുന്നേറ്റു... കുളിച്ച് റെഡിയായി കാറിന്‍റെ കീയെടുത്തിറങ്ങാനേരം അവള്‍ ചോദിച്ചൂ "എപ്പോഴാ വരാ? വയ്‌കോ? ഇന്നും കള്ളുകുടിമത്സരം ഉണ്ടാവോ?" അവളുടെ ആ ചോദ്യങ്ങള്‍ക്കെല്ലാം ഒരു കൊച്ചു ചിരിയോടെ "ഹേയ്...വേഗം വരാം" എന്ന് മറുപടി പറഞ്ഞ് ഞാനിറങ്ങി... കാറിലിരുന്ന് ശങ്കര്‍നെ വിളിച്ചു... നേരെപോയി അവനെ വീടിനരികില്‍ നിന്നും പിക്ക് ചെയ്ത്, അവിടെന്നിന്നും അവനോടൊപ്പം ഒരു കൊച്ചു യാത്ര...

കാലപഴക്കംവന്ന ഒരാല്‍ബം പുറകിലേക്ക് മറിക്കുമ്പോള്‍ അതിലെ ഓരോ ഫോട്ടോയില്‍ നിന്നും ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനാവുന്ന പോലെയായിരുന്നു എനിക്ക് ആ യാത്ര... പണ്ടൊരുകാലത്ത് ഞങ്ങള്‍ക്കൊത്തിരി സൗഹൃദങ്ങള്‍ സമ്മാനിച്ച ആ ഒരു ലോകം... ഞങ്ങള്‍ പഠിച്ച സ്കൂള്‍... അവിടെക്കായിരുന്നു ഞങ്ങള്‍ പോയത്‌... വര്‍ഷങ്ങള്‍ക്കുമുമ്പ് അവിടന്ന് SSLC പരീക്ഷയും കഴിഞ്ഞ് പിരിഞ്ഞതാ എല്ലാവരും... 

പ്രിയപ്പെട്ട ആ ചങ്ങാതിമാരെ വീണ്ടും കാണാന്‍ പോകുന്നതിന്‍റെ ഒരു ത്രിലുണ്ടായിരുന്നു ആ യാത്രയില്ലെ ഓരോ നിമിഷങ്ങളിലും... അതിനിടയില്‍ "എവിടെയെത്തി" എന്നറിയാന്‍ വിളിച്ച സനലിനോട്‌ "ദാ വരുന്നെടാ...എത്താറായി...ഒരു 5മിനിറ്റ്..." എന്നുപറഞ്ഞ് ഏതാനും  നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങളാ സ്കൂള്‍ഗേറ്റ്നു മുന്നിലെത്തി... അവിടന്നങ്ങോട്ട് എന്തൊക്കെയാ, ആരോക്കെയാ കാണാന്‍ പോകുന്നെ എന്ന ആകാംഷയായിരുന്നു അപ്പോ മനസ്സുമുഴുവന്‍...

ആ ഗേറ്റിലൂടെ ഗ്രൗണ്ടിലേക്ക് കടന്നുചെല്ലവേ അവിടെ ഒരു ഭാഗത്തായി ഒത്തിരി കാറുകളും ബൈക്കുകളും കണ്ടൂ... ഞാന്‍ വണ്ടി അവിടത്തെ ആ പഴയ സ്റ്റേജ്നരികിലെ മരതണലില്‍ ഒതുക്കിയിട്ട് ഇറങ്ങിനടക്കാനേരം മുണ്ടിന്‍റെ കരയോക്കെ നേരെയാക്കി ഞാന്‍ അവനോടു ചോദിച്ചൂ..."ഡാ ഒന്ന് നോക്കിയേ ലുക്കിന് കുറവൊന്നും ഇല്ലലോ" യെന്ന്... "ഓ പിന്നെ പെണ്ണുകാണാന്‍ പോവല്ലേ... നീയിങ്ങുവന്നെ, നമ്മ കീറിയ നിക്കര്‍ ഇട്ടുനടന്ന കാലത്ത് കണ്ടവരെയാ വീണ്ടും ഈ കാണാന്‍ പോകുന്നെ അവരടുത്ത് ജാഡ കാണിച്ചിട്ട് ഒരു കാരില്ല്യാട്ടാ..." അവനൊരു തമാശയായിട്ടാ അത് പറഞ്ഞതെങ്കിലും അതൊരു സത്യാണെന്ന് എനിക്ക് തോന്നി... ഒന്നുമില്ലാത്ത ഒരുകാലത്ത് കളങ്കമിലാത്ത മനസ്സോടെ തമ്മില്‍ കണ്ടറിഞ്ഞവരാ എല്ലാവരും, അവയെല്ലാം ഇന്നും അതുപോലെ കാണാനും സംസാരിക്കാനും കഴിയണം എങ്കിലേ ആ ബാല്യകാലസുഹൃത്ത് എന്ന ബന്ധതിന്ന് അര്‍ത്ഥമുള്ളുവെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു... 

ഓരോന്നു പറഞ്ഞും അവിടത്തെ ഓരോ മാറ്റങ്ങള്‍ നോക്കി കണ്ടും ഞങ്ങള്‍ പയ്യെ നടന്നു...  സണ്‍‌ഡേ ആയതുകൊണ്ടാകാം പഠിക്കാന്‍ വരുന്ന ഒരൊറ്റ കുട്ടിപോലും അവിടെ ഉണ്ടായിരുന്നില്ല... തീര്‍ത്തും വിജനമായ സ്കൂള്‍... പെട്ടെന്നാ അവന്‍ അവിടെ ആ ഒരു വാതില്‍ ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞത് "ദേടാ നമ്മുടെ ക്ലാസ്‌..." ആ കാഴ്ച്ചയെന്നില്‍ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മപ്പെടുത്തലിന് തുടക്കമിട്ടു... കഴിയുമെങ്കില്‍ തിരിച്ച് പോകും മുമ്പ് അതില്‍ കയറി കുറച്ചുനേരം ഇരിക്കണം എന്നെനിക്ക്‌ ഒരു ആഗ്രഹം തോന്നി... അവിടെനിന്നും പിന്നീടുള്ള നടത്തം യാന്ത്രികമായായിരുന്നു കാരണം മനസ്സ് പഴയ ഓര്‍മ്മകള്‍തേടി എവിടേക്കോ പോയി... ഒടുവില്‍ ആ ഓഡിറ്റോറിയത്തിന്‍റെ മുന്നിലെത്തിയപ്പോഴാ സുബോധം വന്നത്ത്‌...

ഓഡിറ്റോറിയത്തിന്‍റെ ആ വലിയ വാതിലിലൂടെ ഞങ്ങള്‍ കയറിചെന്നത് വേറൊരു ലോകത്തിലെക്കായിരുന്നു... ആകെയൊരു ബഹളമായിരുന്നു അവിടെ... എനിക്ക് എന്തോ ഒരു വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു... മടിച്ച് മടിച്ച് ആ ആള്‍ക്കൂട്ടതിലേക്ക് നടന്നെത്തിയപ്പോ ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു... കുറെ കുട്ടികളും അമ്മമാരും അച്ഛന്മാരും... സത്യത്തില്‍ ഒരു കല്ല്യാണഹാളിലേക്ക്‌ കയറിചെന്നപോലെയ എനിക്ക് തോന്നിയത്‌... ഞാനവിടെ എന്‍റെ അടുത്തുനിന്നിരുന്ന ഓരോരുത്തരേയും തിരിച്ചറിയാന്‍ ശ്രമിച്ചൂ... ആ ശ്രമത്തിനിടയില്‍ തമ്മില്‍ കണ്ട ചില മുഖങ്ങളില്‍ ഒരു ചിരിവിടരുന്നതും, ആ ചുണ്ടുകളില്‍ എന്‍റെ പേര് വരുന്നതും ഞാന്‍ കണ്ടൂ... പിന്നെ എവിടുന്നോ ആരുടോക്കെയോ "അളിയാ" എന്നുള്ള വിളിയും... ആരെ നോക്കണം, എവിടേക്ക്‌ നോക്കണമെന്നറിയാതെ ഞാനാകെ പരിഭ്രാന്തിയില്‍ നിന്ന നിമിഷങ്ങളായിരുന്നു അത്...

അവിടെ ഞാന്‍ തിരിച്ചറിഞ്ഞ ഓരോ മുഖങ്ങളും സത്യത്തിലെന്നെ ഞെട്ടിക്കുകയായിരുന്നു... പണ്ട് കുട്ടിപാവാട ഇട്ടുവന്നിരുന്ന പെണ്‍പിള്ളേരിപ്പോ വലിയ പെണ്ണുങ്ങളായി... സാരിയോക്കെ ഉടുത്ത് ഒന്നും രണ്ടും കുട്ടികളോക്കെയായുള്ള ആ നില്‍പ്പ് കണ്ടതും താടിയില്‍ കയ്യും വെച്ചുനിന്നു ഞാന്‍... കുടവയരന്മാരും, താടികാരും, കള്ളരിക്കുന്ന മീശകാരും മറ്റൊരു ഭാഗത്ത്‌... എല്ലാവരും തമ്മില്‍ തമ്മില്‍ കളിയാക്കുവായിരുന്നു... ആരും സ്വന്തം മാറ്റങ്ങള്‍ സ്വയം സമ്മതിച്ചില്ല... പക്ഷെ കാലം വരുത്തിയ മാറ്റങ്ങള്‍ ഓരോന്നും മറ്റുള്ളവരുടെ കണ്ണിലൂടെ എല്ലാവരും കണ്ടറിഞ്ഞു... എല്ലാവരിലും പണ്ടത്തെ ആ ഒരു മുഖച്ചായ മാത്രമേ അവശേഷിച്ചിരുന്നുളൂ ബാക്കിയെല്ലാം മാറി... ഒത്തിരി മാറി... കുറച്ചോക്കെ മാറ്റങ്ങള്‍ ഞാനും പ്രതീക്ഷിച്ചിരുന്നു പക്ഷെ അതില്‍ ഇത്രയും കുട്ടികളെ ഞാനോട്ടും പ്രതീക്ഷിച്ചില്ല... സത്യത്തില്‍ അവിടെ കണ്ട ആ കുട്ടികളെല്ലാം അടുത്തൊരു തലമുറയാണ്... അവരുടെ ആ സ്റ്റയിലന്‍ പേരുകളില്‍തന്നെ ഉണ്ടായിരുന്നു ആ ഒരു ഓര്‍മ്മപെടുത്തല്‍...

സംഭാഷണങ്ങള്‍ നിറഞ്ഞു നിന്ന നിമിഷങ്ങള്‍... "എത്രകാലായി അല്ലേ", "ഇങ്ങനെ വീണ്ടും കാണാന്‍ കഴിയും എന്നോട്ടും വിചാരിച്ചതല്ല", "നീയെത്ര മാറിപോയി"... എന്നീവാചകങ്ങളവിടെ എല്ലാവരും മാറി മാറി ഉപയോഗിക്കുന്നുണ്ടായിരുന്നു... കാണുന്നവരോടൊക്കെ ഞാനും സംസാരിച്ചു... വിശേഷങ്ങള്‍ തിരക്കി... അവര്‍ തിരിച്ചും... വൈഫ്‌ എവിടെ? വൈഫ്‌ എവിടെ? എന്നായിരുന്നു എല്ലാവരുടേം ചോദ്യം... "റെസ്റ്റ്ലാ യാത്ര ചെയ്യാന്‍ പാടില്ല" എന്ന് പറഞ്ഞ് പറഞ്ഞ് എനിക്ക് മതിയായി... 

അവിടെയങ്ങനെ ഓരോരുത്തരോടും മാറി മാറി സംസാരിച്ച് നടക്കുമ്പോഴും എന്‍റെ കണ്ണുകളവിടെ മറ്റൊരു മുഖം തിരഞ്ഞിരുന്നു... ആ തിരച്ചിലിനിടയില്‍ ഞാന്‍ മേഴ്സി ടീച്ചറെ കണ്ടൂ... എല്ലാതവണയും നാട്ടില്‍ വരുമ്പോള്‍ വന്നുകാണം, പുതിയ വീടുകാണാന്‍ വരാം എന്നോക്കെ ടീച്ചര്‍ക്ക് വാക്കുകൊടുക്കുന്നതല്ലാതെ ഇതുവരെ ഒന്നുപോയി കാണാന്‍ പറ്റിയിട്ടില്ല... ഒടുവില്‍ ലീവ് കഴിയുമ്പോപറയും "അടുത്ത തവണ എന്തായാലും വരാം"... അങ്ങനെ പറഞ്ഞ് എനിക്കും, കേട്ട് ടീച്ചര്‍ക്കും ശീലയി... അതിന്‍റെയൊരു പരിഭവം പ്രതീക്ഷിച്ച് ഞാന്‍ ടീച്ചടെ അടുത്തേക്ക്‌ ചെന്നൂ....

മാറ്റങ്ങളുണ്ട് എന്നാലും കഴിഞ്ഞ നീണ്ട വര്‍ഷങ്ങള്‍ ടീച്ചറില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയതായി എനിക്ക് തോന്നിയില്ല... എന്നാല്‍ എനിക്ക് ഒത്തിരി മാറ്റങ്ങള്‍ വന്നുവെന്നാ ടീച്ചറു പറയുന്നേ... കാലങ്ങളായിട്ട് മറ്റുപലരോടും എന്നപോലെ ഫോണിലൂടെയുള്ള സംസാരം മാത്രേ ടീച്ചറോടും ഉണ്ടായിരുന്നുള്ളൂ അതാവാം ഇന്ന് നേരില്‍ കണ്ടപ്പോ വലിയ മാറ്റങ്ങള്‍ തോന്നിയത്‌... അങ്ങനെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ പങ്കിട്ട് ടീച്ചര്‍ടെ കൂടെ കുറച്ചുനേരം ചിലവഴിച്ചു... അപ്പോഴേക്കും "ടീച്ചറെ" എന്നുവിളിച്ച് ഓരോരുത്തര്‍ വരാന്‍ തുടങ്ങിയപ്പോ ഞാന്‍ അവിടുന്ന് മാറിനിന്നു... പിന്നെ ഇനിയും ആരെയോക്കെയാ കാണാനുള്ളതെന്ന് നോക്കി ഞാന്‍ മെല്ലെ നടന്നു... 

ആ നടത്തത്തിനിടയില്‍ അവിടെ ഒരു  മൂലയില്‍ മാറിനില്‍ക്കുന്ന ഒരു ആള്‍കൂട്ടം ഞാന്‍ കണ്ടു... ഒന്ന് ശ്രദ്ധിച്ചപ്പോള്‍ അടുത്തറിയാവുന്നവരുണ്ടായിരുന്നു അതില്‍... കള്ള്കുടിയന്മാര്‍ ഇന്നെങ്ങനെ ആഘോഷിക്കാം എന്ന് പ്ലാന്‍ ചെയ്യാണോ? എന്നെനിക്ക് സംശയം തോന്നി... എന്‍റെ കൂടെവന്നവന്‍ അതിന്‍റെ നടുക്ക് നില്‍ക്കുന്നത്‌ കണ്ടപ്പോ ഞാന്‍ വെറുതെ ഊഹിച്ചതാ... എന്തായാലും എന്‍റെ ആ ഊഹം തെറ്റിയിലെന്ന്‍ കുറച്ച് കഴിഞ്ഞ് അവന്‍ വന്നോരു സ്വകാര്യം പറഞ്ഞപ്പോ മനസ്സിലായി... കൂട്ടത്തില്‍ എല്ലാവരുടേം നാളും പേരും ഇന്നും തെറ്റാതെ ഓര്‍മ്മയുള്ളത് അവനുമാത്ര... അതുമാത്രല്ല പണ്ടത്തെ ഓരോ സംഭവങ്ങള്‍, ഓരോ ടീച്ചേഴ്സ്, അവരുടെ സ്റ്റയിലുകള്‍ എല്ലാം അവനിന്നും നല്ല ഓര്‍മ്മയാ... അന്നത്തെ ഓരോ സംഭവങ്ങള്‍ പറഞ്ഞിന്ന് അവന്‍ ഞങ്ങളെ ഒത്തിരി കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി... എല്ലാം ഒത്തിരി ചിരിക്കാനുള്ള വകയുണ്ടായിരുന്നു...

കാലങ്ങളായി മനസ്സിലുള്ള ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഇങ്ങനെ എല്ലാവരെയും വീണ്ടും ഒരുമിച്ച് കാണണമെന്നത്... പലതവണ ഞാനത് സ്വപ്നം കണ്ടിട്ടുണ്ട്... അപ്പോഴോക്കെ ഞാന്‍ ഇവന്മാരെ വിളിച്ചുപറയും "എന്നെങ്കിലും ഒരിക്കല്‍ നമുക്ക്‌ ഇങ്ങനെ കൂടണം" എന്ന്... എന്തായാലും ഇന്നാ ആഗ്രഹം സാധിച്ചുവെന്നുപറയാം... എല്ലാവരുംവന്നില്ല എങ്കിലും വന്നവരെയോക്കെ കണ്ടൂ, ഒത്തിരി സംസാരിച്ചു... പഴയ കൂട്ടുകാരെയെല്ലാം വീണ്ടും കണ്ടതിലുള്ള സന്തോഷം ഇന്നെല്ലാവരുടെ മുഖത്തും നിറഞ്ഞുനിന്നിരുന്നു... ഒടുവില്‍ സമയം വൈകിതുടങ്ങിയപ്പോള്‍ തിരക്കുകള്‍ പറഞ്ഞുകൊണ്ട് "നമുക്കിനിയും കാണാം", "വിളിക്കാം" എന്നീ വാക്കുകളില്‍ ഓരോരുത്തരും യാത്ര പറഞ്ഞുതുടങ്ങി... "എന്നാപോകുന്നെ? എന്നായാലും തിരിച്ച് പോകുംമുംമ്പ് വൈഫ്‌നേം കൊണ്ട് ഒരുദിവസം വീട്ടിലേക്ക്‌വാ" എന്നുപറഞ്ഞ് ടീച്ചറും യാത്രപറഞ്ഞു...

എന്നും പ്രിയപ്പെട്ടവര്‍ അരികില്‍നിന്നും യാത്രപറഞ്ഞകന്ന്‍ പോകുമ്പോള്‍ എന്തെന്നില്ലാത്ത ഒരു അസോസ്ഥതയാ... അതൊരു വേദനയാ... ഇന്നും അങ്ങനെയോരു വേദന തോന്നിയപ്പോ മരുന്നിനായി ഞാന്‍ ശങ്കര്‍നെ തിരക്കി... അവനെകണ്ട് കാര്യം പറഞ്ഞപ്പോള്‍ അതിനുള്ള മരുന്നവന്‍ തന്നു... അത് കഴിച്ച് വന്നപ്പോഴേക്കും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ഒഴികെ മറ്റെല്ലാവരും പോയി കഴിഞ്ഞിരുന്നു... ആളെണ്ണി നോക്കിയപ്പോ ഞങ്ങള്‍ 5 പേര്‍ മാത്രം... "ഇനിയെന്താ മക്കളെ പരിപാടി?" യെന്ന് ചോദിച്ചതും "വാ നമുക്ക്‌ നമ്മുടെ ക്ലാസ്സില്‍ കയറി കുറച്ചുനേരം ഇരിക്കാം... ഇവിടെവരെ വന്നിട്ട് ഒന്ന് കേറിലെങ്കില്‍ അത് മോശല്ലേ?" എന്ന് ശങ്കര്‍ പറഞ്ഞു... ബോധം ഉണ്ടായിട്ടുപറഞ്ഞതായി തോന്നിയില്ല എങ്കിലും പറഞ്ഞത്‌ കാര്യയതുകൊണ്ട് അവിടുന്ന് നേരെ ആ ക്ലാസ്സ്‌റൂമിലേക്ക്‌ നടന്നു... ഓര്‍മ്മകള്‍ ഉറങ്ങുന്ന ആ 10B യിലേക്ക്...

ആ പടികള്‍ കയറി കോറിഡോറിലൂടെ ആ വാതിലിനുനേരെ നടക്കുംനേരം "ഒരിക്കല്‍ ഞാന്‍  ഇവിടെ തനിച്ച് വന്നിരുന്നു" എന്ന് ഞാന്‍ അവരോടു പറഞ്ഞു... "അറിയാം നീ അതോരിക്കെ പറഞ്ഞിട്ടുണ്ട്..." "ഈ പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയുന്നത്‌ വലിയ കുടിയന്മാരുടെ ലക്ഷണാ" ന്നാ അതുകേട്ട സനലു പറഞ്ഞെ... അവന്‍ ചുമ്മാ തമാശക്ക് പറഞ്ഞതാണെങ്കിലും അതു കേട്ടെപ്പിന്നെ ശങ്കര്‍ വാതുറന്നിട്ടില്ല ഇനി അവനെയാരും തെറ്റിദ്ധരിക്കണ്ടാ എന്ന് കരുതിയാവും... അങ്ങനെ ഓരോന്നും പറഞ്ഞുചെന്ന്‍ ഞാനാ ക്ലാസ്സിന്‍റെ വാതിലുകള്‍ മെല്ലെ തുറന്നു... അകത്തുകയറിയപ്പോ അതിനുള്ളിലെ ആ മണം എവിടെയോ നല്ല പരിജയം തോന്നിപ്പിച്ചു... 

അവിടെ മുന്‍നിരയിലെ ആ ടെസ്ക്കിലൂടെ വിരലോടിച്ച് ഞാന്‍ മുന്നോട്ടു നടന്നു... ക്ലാസ്സിനു നടുവിലെത്തിയപ്പോ അവിടെ ഇടതുവശത്ത് കിടന്നിരുന്ന മൂന്നാമത്തെ ബെഞ്ചും ടെസ്ക്കും നോക്കി ഞാനോന്നു ചിരിച്ചു... അവിടെ എന്‍റെ ഓര്‍മ്മയില്‍ ഒരു കൊച്ചു ഞാനിരുന്ന്‍ പഠിച്ചിരുന്നെ... ക്ലാസ്സിലേക്ക് വെളിച്ചം കടന്നുവരുന്ന അവിടത്തെ ജനലുകളിലെ ഒരുപാളി അടഞ്ഞ് കിടന്നിരുന്നത് ഷഫീക്ക്‌ മെല്ലെ തുറന്നു... അപ്പോ അവനൊരു സംശയം "ഇപ്പോഴും ഈ ജനലിലൂടെ പുറത്തേക്ക് ചാടാന്‍ പറ്റോ?" എന്ന്... അതുകേള്‍ക്കണ്ട താമസം ശങ്കര്‍ അവന്‍റെ സംശയം തീര്‍ത്തുകൊടുത്തു... പക്ഷെ തിരിച്ച് കയറാന്‍ ആ സ്പീഡ്‌ കണ്ടില്ല... ചിരിച്ച് ചിരിച്ച് ഓരോരുത്തരും അവിടെ ഓരോ ബഞ്ചിലും കിടപ്പായി...

അന്നോരിക്കെ ഇനിയും അവസരങ്ങള്‍ കിട്ടിയാല്‍ ഞാന്‍ ഇനിയും ഇവിടെവരാമെന്ന് പറഞ്ഞപോലെ ദാ ഞാന്‍ വീണ്ടും വന്നിരിക്കുന്നുവെന്ന് ഞാന്‍ ആ ക്ലാസ്സ്‌റൂമിനോട്‌ പറഞ്ഞു... ഏറെ നാളുകള്‍ക്ക്‌ ശേഷം ഇന്നേറെ കൊതിയോടെ ഞാനെന്‍റെ ആ പഴയ സീറ്റില്‍ ഒന്നിരുന്നുനോക്കി... ആ ഇരിപ്പില്‍ നേരെയാ ബ്ലാക്ക്‌ബോര്‍ഡിലേക്ക് നോക്കിയതും അവിടെ വിജയലക്ഷ്മി ടീച്ചര്‍ ക്ലാസ്സെടുക്കുന്നപോലെ തോന്നി... മനസ്സ് മെല്ല ആ ഒരു കുട്ടിയിലേക്ക് പോവുകയായിരുന്നു... പെട്ടെന്നാ ഞാന്‍ എന്‍റെ തൊട്ട് മുന്നിലെ ആ ബെഞ്ചും ടെസ്ക്കും ശ്രദ്ധിച്ചത്... അവിടെയിരുന്ന് എപ്പോഴും എന്നെ തിരിഞ്ഞു നോക്കിയിരുന്ന ആ ഒരാളെ ഓര്‍മ്മവന്നു... കണ്ണടവച്ച ഒരു സുന്ദരി കുട്ടി... 

മനോഹരമായിരുന്നു അവള്‍ അടുത്തുണ്ടായിരുന്ന ആ നിമിഷങ്ങള്‍... പിണങ്ങി മുഖത്ത് പോലും നോകാതെ മിണ്ടാതെ നടന്ന ആ ദിവസങ്ങളും... പാവമായിരുന്നു അവള്‍ ഒരു പച്ചപാവം... അതെല്ലാം ഓര്‍ത്തപ്പോ എന്നോകഴിഞ്ഞുപോയ ആ ഒരുകാലം ഇന്നെനിക്ക് തന്നത് സങ്കടം നിറഞ്ഞ ഒരു കൊച്ചു ചിരിമാത്രമായിരുന്നു... ആ ചിരികണ്ട് ശങ്കര്‍ ചോദിച്ചു "എന്താടാ?... അവളെ ഇന്ന് കാണാന്‍ പറ്റാത്തതില്‍ വിഷമുണ്ടോ നിനക്ക്?"... "ഹേയ്... ഇല്ല... അവളിന്നു വരാഞ്ഞത് നന്നായി, കണ്ടിരുന്നുവെങ്കില്‍ ഇന്നും മനസ്സില്‍  മായാതെകിടക്കുന്ന ആ മുഖം എനിക്ക് നഷ്ടമായേനെ... നിങ്ങളുടെയെല്ലാം അന്നത്തെ മുഖം ഇന്നെനിക്ക് ഓര്‍മ്മയില്ല അതുപോലെ അതും പോയേനെ..." ആ ബഞ്ചില്‍ കിടന്നുകൊണ്ട് ഞാനോരോന്ന് ഓര്‍ത്ത് പറയാന്‍തുടങ്ങി...

"10-20 വര്‍ഷായികാണില്ലെടാ നമ്മളിവിടുന്നുപോയിട്ട്, വര്‍ഷങ്ങള്‍ എത്രപെട്ടെന്ന കടന്നുപോകുന്നത്... പിന്നിട്ട ജീവിതത്തിലെ നല്ലൊരു കാലഘട്ടമാരിരുന്നു ഞാന്‍ അന്നിവിടെ ചിലവഴിച്ചത്... പക്ഷെ ഇപ്പഴാ അതോക്കെ മനസ്സിലാക്കുന്നത്... അന്നോക്കെ പഠിക്കാനുള്ള മടികൊണ്ട് അച്ഛനോടും അമ്മയോടും തലവേദന, വയറുവേദന എന്നൊക്കെ കള്ളം പറഞ്ഞ് ക്ലാസ്സില്‍ വരാതിരുന്ന ആ ഓരോ ദിവസങ്ങളും ഇന്നെനിക്ക് വന്‍ നഷ്ടങ്ങളായി തോനുന്നു... അവളെ പരിജയപെട്ട ശേഷമാ ഞാന്‍ ക്ലാസ്സില്‍ റെഗുലറായി വരാന്‍ തുടങ്ങിയത്... കുറച്ചൊക്കെ പഠിക്കാനും... എനിക്ക് മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ തന്ന ക്ലാസ്സ്‌റൂമണിത്... 

ഒരു രാജ്യം പിടിച്ചടക്കി അവിടത്തെ രാജകുമായിരിയെ സ്വന്തമാക്കിയ ഒരു രാജകുമാരന്‍... ആ രാജകുമാരന് അപ്പോ എന്തുമാത്രം സന്തോഷം ഉണ്ടായികാണുമെന്ന് നിങ്ങള്‍ക്ക്‌ ഊഹിക്കാമോ?... അത്രയും സന്തോഷം ഞാന്‍ അനുഭവിച്ചിട്ടുണ്ട്... ഇവിടെ ഈ ക്ലാസ്സ്‌റൂമില്‍... അന്ന് ഒത്തിരി അസൂയയോടെ എന്നെ നോക്കിയിരുന്ന കണ്ണുകളും, കിട്ടാത്ത മുന്തിരിയെ കുറ്റംപറഞ്ഞവരുടെ വാക്കുകളുമായിരുന്നു എന്നിലെ ആ രാജകുമാരനെ എനിക്ക് കാണിച്ചുതന്നത്... അതൊന്നും അവരാരും അറിഞ്ഞിട്ടുണ്ടാവില്ല... ഇപ്പോ ഇവിടെകിടന്ന് ഓര്‍ക്കുമ്പോ അതെല്ലാം ഓരോ യോഗമായിരുന്നു വെന്ന് തോന്നുന്നു... പക്ഷെ ഇന്ന് ഇവിടെ പഠിക്കുന്ന പിള്ളേരെ കാണുമ്പോളെല്ലാം സത്യത്തിലൊരു ചമ്മലു തോന്നുവാ...""അയ്യേ!! ഈ കൊച്ചു പ്രായത്തിലാണോ ഇയാള് ആദ്യായി പ്രേമിക്കാന്‍ പോയെ????"" എന്ന് ചോദിച്ച് എന്നെ എന്‍റെ മനസ്സ്‌ കളിയാക്കുവാടാ... ഞാന്‍ പാവം എന്തറിഞ്ഞു എല്ലാം അങ്ങനെയൊക്കെ സംഭവിക്കുകയായിരുന്നില്ലേ..."

ആരും ഇഷ്ട്പെടുന്നൊരു ക്യാരക്ട്ടര്‍ ആയിരുന്നു അവള്‍... അന്ന് ആദ്യമായി എനിക്കൊരിഷ്ട്ടം തോന്നിയ നാള്‍മുതല്‍ എന്‍റെ സ്വപ്നങ്ങളിലെ നായിക... എന്ത് കണ്ടാണാവോ ആ കൊച്ചെന്നെ സ്നേഹിച്ചതെന്ന് എനിക്കറിയില്ല... പലപ്പോഴും ഞാനത് ആലോചിച്ചിട്ടുണ്ട്... ഇന്ന് നേരില്‍ കണ്ടിരുന്നുവെങ്കില്‍ ചോദിക്കായിരുന്നു..." എല്ലാം കേട്ടുകിടന്ന ചുള്ളന്മാരില്‍ നിന്നും ഇടക്കിടെ മൂളലുകള്‍ മാത്രേ ഞാന്‍കേട്ടുളൂ... പറഞ്ഞതൊക്കെ വെറുതെയായോ? എന്നൊരു സംശയത്തോടെ ഞാന്‍ ആ ബഞ്ചില്‍ നിന്നും എഴുന്നേറ്റു... "ഡാ... സമയം ഒരുപാടായി അവളിപ്പോ വിളിതുടങ്ങും നമുക്ക്‌ പോകാം..." അതുകേട്ടതും അവരോക്കെ എഴുന്നേറ്റു... 

ഇന്നോതിരി സന്തോഷം തന്ന ആ നിമിഷങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞ് ഞാനും അവര്‍ക്കൊപ്പം അവിടെനിന്നും ഇറങ്ങി... എന്തോ ആ ക്ലാസ്സ്‌റൂമില്‍ വച്ചുമറന്നപോലെ... ആരോ അങ്ങോട്ട്‌ വിളിക്കുംപോലെ... തിരിഞ്ഞു നോക്കാന്‍ ഒരു പ്രേരണ... അങ്ങനെ ഓരോ തോന്നലുകള്‍... അതെല്ലാതവണയും പതിവായതുകോണ്ട് ഇത്തവണ മൈന്‍ഡ് ചെയ്തില്ല... "ഡാ ഞാന്‍ നെക്സ്റ്റ് വീക്ക്‌ പോകും അതിനുമുമ്പൊന്നു കാണണം... ഞാന്‍ വിളിക്കാം... എന്നാ നിങ്ങ വിട്ടോ" യെന്ന് ഞാന്‍ അവരോട് പറഞ്ഞു... "അപ്പോ ശരിയെടാ കാണാം...നീ വിളിക്ക്എന്നുപറഞ്ഞ് സനലും പ്രേംജിത്തും ഷഫീക്കുംപോയി... വണ്ടി ഞാനെടുക്കാം എന്നുപറഞ്ഞ് കീയുംവാങ്ങി ശങ്കറും... കാറില്‍ കയറുംമുമ്പ് പുറകിലേക്ക് തിരിഞ്ഞ് ഞാന്‍ ആ സ്കൂലളിന് ചുറ്റും ഒന്ന് കണ്ണോടിച്ചു... ഒരു യാത്രപറച്ചിലെന്നപോലെ...

കാറില്‍ കയറിയതും മൊബൈല്‍ റിംഗ്ചെയ്തു... അവളായിരുന്നു... അവള്‍ എന്താ ചോദിക്കാന്‍ പോകുന്നെ എന്നെനിക്ക് നന്നായി അറിയായിരുന്നു എങ്കിലും ഞാന്‍ കോളെടുത്ത് "ഹലോ" എന്നുപറഞ്ഞു... എന്നിട്ടും മൊബൈല്‍ റിംഗ്ചെയുന്നു... ഞാന്‍ വീണ്ടും കോള്‍ ബട്ടന്‍ പ്രസ്‌ചെയ്തുനോക്കി എന്നിട്ടും റിംഗ് ചെയുന്നു... എന്ത് ചെയ്തിട്ടും റിംഗ്ടോണ്‍ നില്‍ക്കുന്നില്ല... വല്ലാത്തൊരു അസോസ്ഥതയോടെ ഞാന്‍ പെട്ടെന്ന് ഉണര്‍ന്നൂ... ഇരുട്ട് നിറഞ്ഞ റൂമില്‍ അലാറം അടിക്കുന്ന മൊബൈല്‍ കണ്ടൂ... നേരം വെളുത്തൂ... എഴുനേല്‍ക്കാന്‍ സമയമായി... ഇന്ന് ഡ്യൂട്ടിഡേ ആണ്... എന്നോകെ തിരിച്ചറിയാന്‍ പിന്നെയും ഒത്തിരി സമയയെടുത്തു...

((( ഓര്‍മ്മയില്‍ ഇതാദ്യമായാണ് ഞാനോരു ഡ്രീം കമ്പ്ലീറ്റ്‌ കാണുന്നത്... അതിന്‍റെയൊരു സന്തോഷം ഇന്നുമുഴുവന്‍ എന്നിലുണ്ടായിരുന്നു... ഇന്ന് ഓണ്‍ലൈനില്‍ വന്ന ഫ്രണ്ട്സിനോടെല്ലാം ഞാന്‍ പറഞ്ഞു... "ഡാ ഇന്നലെ ഞാന്‍ നിന്നെ സ്വപ്നം കണ്ടൂ" വെന്ന്... നിങ്ങളിപ്പോ ഇത് ഇത്രയും വായിച്ചറിഞ്ഞപോലെ എന്തായിരുന്നു എന്‍റെ ആ ഡ്രീംമെന്ന് ഇവിടെ എന്‍റെ ഈ ബ്ലോഗിലൂടെ അറിയാനായിരുന്നു അവര്‍ക്ക്‌ താത്പര്യം... അങ്ങനെ അവര്‍ക്ക്‌ വേണ്ടിയാണ് ഞാനിന്ന് ഇതെഴുതിയത്... "It will be..."എന്‍റെ ആ നല്ല സുഹൃത്തുക്കള്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു...)))