" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Monday, December 16, 2019

47. കിങ്ങിണി

കിങ്ങിണിയുടെ മൃതശരീരം വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നത് നോക്കി നിൽക്കുമ്പോൾ എന്റെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ട് കിങ്ങിണി എന്റെ കൂടെ ഉണ്ടായിരുന്നു. കണ്ണീർ വറ്റിയ അമ്മ ആ കുഞ്ഞു ശരീരത്തോട് ചേർന്ന് കിടക്കുന്നു. ഉമ്മറത്തിരിക്കുന്ന അച്ഛനാകട്ടെ കിങ്ങിണി അനാഥയാക്കിയ കുഞ്ഞു ചെരുപ്പുകളിലേക്ക് കണ്ണെടുക്കാതെ നോക്കിയിരിക്കുന്നു. വീടിന് ചുറ്റും ആളുകൾ വിഷാദ ഭാവത്തോടെ തിങ്ങി നിൽക്കുന്നു...

മനസ്സും ശരീരവും ഒരുപോലെ മരവിച്ചിരിക്കുന്ന ആ മനുഷ്യനെ എനിക്കൊന്ന് ചേർത്തു പിടിക്കണമെന്നുണ്ടായിരുന്നു. കിങ്ങിണിക്കാണെങ്കിൽ അച്ഛനെ ഒന്ന് കെട്ടിപ്പിടിക്കണമെന്നും, അമ്മയോട് "കരയല്ലമ്മേ..." എന്ന് പറഞ്ഞ് സമാധാനിപ്പിക്കണമെന്നുമുണ്ട്. എന്നാൽ ഞങ്ങൾ ആത്മാക്കൾക്ക് അതിനുള്ള ശേഷിയില്ലല്ലോ, അതിനുവേണ്ട ശരീരം നഷ്ട്ടമായവരല്ലേ ഞങ്ങൾ...

മരണ വീടെന്ന അന്തരീക്ഷം കിങ്ങിണി ആദ്യമായി കാണുകയായിരുന്നു. ഒരു മരണ വീടും അവൾ ഇതിനു മുമ്പ് കണ്ടിട്ടില്ല. മകൾ വിഷമിക്കരുത്, പേടിക്കരുത് എന്നൊക്കെ ചിന്തിച്ച അച്ഛനും അമ്മയും അങ്ങനെയുള്ള ഇടങ്ങളിലേക്ക് കിങ്ങിണിയെ കൊണ്ടുപോകാറില്ലായിരുന്നു. അതുകൊണ്ട് കിങ്ങിണിയെ അവിടെ അധിക നേരം നിർത്താൻ എനിക്കും തോന്നിയില്ല. എന്നാൽ 'പോകാം' എന്ന ഭാവത്തോടെ ഞാൻ തിരിഞ്ഞപ്പോൾ കിങ്ങിണി അവിടെ മടിച്ചു നിന്നു. ആദ്യമായി കാണുന്ന കൗതുകങ്ങളുമായി...

"നമ്മുക്ക് ഇവിടെ നിൽക്കണ്ട.. പോകാം.." എന്ന് ഞാൻ പറഞ്ഞപ്പോൾ എന്റെ വിരലിൽ നിന്നും പിടി വിട്ട് അവൾ ഉറങ്ങാറുള്ള മുറിയിലേക്ക് ഓടി പോയി. തന്റെ പ്രിയപ്പെട്ട പാവയെ കൂടെ കൂട്ടാൻ വേണ്ടിയായിരുന്നു ആ പോക്ക്. എന്നാൽ അവൾക്കതിൽ ഒന്ന് തൊടാൻ പോലും കഴിയുന്നില്ലെന്നത് കണ്ടപ്പോൾ എനിക്കും സങ്കടായി. പിന്നെ ഞങ്ങളവിടെ നിന്നില്ല, അവളേയും കൂട്ടി ഞാനാ മൂകാന്തരീക്ഷത്തിൽ നിന്നും ഇറങ്ങി...

കിങ്ങിണിയുടെ ശബ്ദം നിലച്ച വീട്ടിൽ നിന്നും കിങ്ങിണി കളിച്ചു വളർന്ന മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അച്ഛനെയും അവളൊന്ന് തൊടാൻ ശ്രമിച്ചു. എന്റെ വിരൽത്തുമ്പിൽ പിടിച്ച് മുറ്റത്തൂടെ നടക്കുമ്പോഴും അവൾ തിരിഞ്ഞ് അച്ഛനെ തന്നെ നോക്കുകയായിരുന്നു. തന്റെ മകളെ അവസാനമായി കാണുവാൻ അവിടെ ആരൊക്കെ വരുന്നു പോകുന്നു എന്നൊന്നും അറിയാതെ ആ അച്ഛൻ അപ്പോഴും ആ ചെരുപ്പുകളിലേക്ക് നോക്കിയുള്ള അതേ മരവിച്ച ഇരുപ്പിലായിരുന്നു...

കിങ്ങിണി എന്നും സ്കൂളിൽ പോകുന്ന വഴികളിലൂടെ ഞങ്ങൾ നടന്നു. സ്കൂളിലെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരടക്കമുള്ള കുട്ടികളും, ടീച്ചർമാരും തന്റെ വീട് ലക്ഷ്യമാക്കി പോകുന്നത് കണ്ടപ്പോഴും. കാണുമ്പോഴെല്ലാം സ്നേഹം കാണിക്കാറുള്ളവരും കുശലം ചോദിക്കാറുള്ളവരും തന്റെ അരികിലൂടെ പോയപ്പോഴും ഇന്നെന്താ ഇവരാരും തന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്തേ എന്ന അതിശയം നിറഞ്ഞ ചിന്തയിലാണ്ടു അവൾ...

വീട്ടിൽ മീൻ കൊണ്ടുവരുന്ന ചേട്ടനും തന്നെ ശ്രദ്ധിക്കാതെ, വെപ്രാളപ്പെട്ട് തന്റെ വീട്ടിലേക്ക് ഓടി പോകുന്നത് കണ്ടപ്പോൾ അവളെന്റെ മുഖത്തേക്ക് ഒന്ന് നോക്കി. നമ്മളെ മറ്റാർക്കും കാണാനാവില്ലെന്ന് ഞാനപ്പോൾ അവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ആ ചേട്ടൻ എന്നും "ഇത് കിങ്ങിണിമോൾക്ക്.." എന്നു പറഞ്ഞ് ഒരു മീൻ അധികം അമ്മയ്ക്ക് കൊടുക്കുമായിരുന്നുവെന്ന് അവൾ പറഞ്ഞപ്പോൾ അത് കേട്ടുവെന്ന ഭാവത്തിൽ ഞാനൊന്ന് മൂളി...

ആ വഴിയരികിലൂടെ പയ്യെ നടന്നുവരുന്ന അപ്പൂപ്പനെ കണ്ട അവൾ ഉറക്കെ "അപ്പൂപ്പാ..." എന്ന് വിളിച്ചു. എന്നാൽ അവളുടെ ആ വിളിയും വ്യർത്ഥമായപ്പോൾ കിങ്ങിണി അതും മനസ്സിലാക്കി.. തന്റെ ശബ്ദവും ആർക്കും... ആത്മാക്കളുടെ പരിമിതികളും, ജീവിച്ചിരിക്കുന്നവരുമായുള്ള അകലവും അവളങ്ങനെ ഓരോന്നായി മനസ്സിലാക്കുകയായിരുന്നു. അപ്പോഴെല്ലാം കിങ്ങിണിക്ക് എന്നോട് ഒരുപാട് സംശയങ്ങൾ ചോദിക്കാനുണ്ടായിരുന്നു. ആ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമായി ഞങ്ങൾ ഒരുപാട് ദൂരം നടന്നു...

പകലുകൾ എന്നോ രാത്രിയെന്നോ ഇല്ല.. ഊണും ഉറക്കവും ഇല്ല.. ക്ഷീണവും തളർച്ചയും ഇല്ല.. അതെല്ലാം 'ശരീരം' എന്നതിന്റെ ആവശ്യകതകളായിരുന്നു എന്നൊക്കെ കിങ്ങിണിയും മനസ്സിലാക്കി തുടങ്ങിയിരുന്നു. തനിക്ക് എന്തൊക്കെയോ സംഭവിച്ചു എന്നല്ലാതെ എന്ത് സംഭവിച്ചു എന്നൊന്നും അവൾക്ക് അപ്പോഴും അറിയില്ലായിരുന്നു. അല്ലെങ്കിലും അച്ഛന്റേയും അമ്മയുടേയും തണലിനപ്പുറത്തേക്ക് ലോകമറിയാത്ത കുട്ടിക്ക് സ്നേഹം എന്താണ് എന്നല്ലാതെ മറ്റെന്താണ് അറിയുക...

പരസ്പരം സംസാരിച്ചുകൊണ്ടുള്ള ഞങ്ങളുടെ സഞ്ചാരത്തിനിടയിൽ ഒരു രാത്രി വന്നുപോയത് കിങ്ങിണി അറിഞ്ഞതേയില്ല. അടുത്ത പകൽവെളിച്ചത്തിൽ ഞങ്ങൾ കാടിനുള്ളിലെ ആ മരത്തിന്റെ ചുവട്ടിലെത്തി. കഴിഞ്ഞ ദിവസം ആ തണലിൽ ബോധമില്ലാതെ കിടക്കുന്നതിനിടയിലാണ് കിങ്ങിണി തന്റെ ശരീരത്തെ വെടിഞ്ഞത്...

കിങ്ങിണിയുടെ ശരീരത്തിനിൽ നിന്നും ഒഴുകിയ രക്തം അവിടെ അപ്പോഴും ചില കല്ലുകളിലും കരിയിലകളിലും പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു. അവിടെ കുറച്ചു മാറി കിങ്ങിണിയുടെ പിങ്ക് കളർ വാച്ച് കിടക്കുന്നത് ഞാനവൾക്ക് കാണിച്ചു കൊടുത്തു. അവളത് സൂക്ഷ്മമായി നോക്കികൊണ്ട് കൂട്ടുകാരികൾ ഏറ്റവും കൂടുതൽ കൊതി പറഞ്ഞിരുന്ന വാച്ചായിരുന്നു അതെന്ന് അവളെന്നോട് പറഞ്ഞു...

ഞങ്ങളവിടെ അങ്ങനെ നിൽക്കുമ്പോഴാണ് വിലങ്ങണിയിച്ച ആ മനുഷ്യമൃഗത്തേയും കൊണ്ട് പോലീസ് അവിടേക്ക് വന്നത്. കൂടെ കുറെയേറെ ആളുകളും ഉണ്ടായിരുന്നു. കിങ്ങിണിയെന്ന കുരുന്നു ജീവൻ എങ്ങനെ ഇല്ലാതാക്കി എന്നതിന്റെ ചിത്രം വ്യക്തമാക്കാൻ 'തെളിവെടുപ്പ്' എന്ന ചടങ്ങിനായി വന്നവരായിരുന്നു അവർ. കാട്ടിൽ വിറകൊടിക്കാൻ പോകവേ കിങ്ങിണിയുടെ മൃതദേഹം ആദ്യമായി കണ്ട അമ്മിണിയമ്മയും സന്തത സഹചാരിയായ അവരുടെ നായയും അവരുടെ മുന്നിൽതന്നെയുണ്ടായിരുന്നു...

അവിടെ നടക്കുന്ന ഓരോ ചലനവും മൊബൈലിൽ പകർത്താനുള്ള തിരക്കായിരുന്നു കിങ്ങിണിയുടെ നാട്ടിലെ ചേട്ടന്മാർക്കെല്ലാം. സ്‌ക്രീനുകളിൽ മാത്രമായി ഒതുങ്ങിയ കണ്ണുകളും കാതുകളും ചുറ്റും നടക്കുന്നത് അറിയാനുള്ള ശേഷി ഇല്ലാതാക്കി എന്നതുകൊണ്ടുണ്ടായ വിപത്തുകളിൽ ഒന്നാണ് മുന്നിലെന്നത് അപ്പോഴും അവർ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. ക്യാമറ കണ്ണുകളിലൂടെ അവർക്ക് ഞങ്ങളെ കാണാനാകുമോ? എന്ന സംശയമായിരുന്നു എനിക്കപ്പോൾ. പറയാൻ പറ്റില്ലല്ലോ വേണ്ടതായ മാനുഷിക മൂല്യങ്ങൾ ഇല്ലാതാകുന്നെങ്കിലും ശാസ്ത്രവും സാങ്കേതികവിദ്യയും എവിടേക്കെന്നില്ലാതെ കുതിക്കുകയല്ലേ...

അവിടെ നടക്കുന്ന നാടകങ്ങൾ ഞാനും കിങ്ങിണിയും നോക്കി നിന്നു. അവിടെ നിന്നുകൊണ്ട് നല്ലതുപോലെ അഭിനയിച്ച ആ മൃഗം അവരോട് പറഞ്ഞതെല്ലാം പച്ച കള്ളമായിരുന്നു. സമയമെടുത്ത് എല്ലാം ചോദിച്ചും, കേട്ടും കഴിഞ്ഞപ്പോൾ ആ മൃഗത്തേയും കൊണ്ട് പോലീസ് മടങ്ങി. പുറകെ അവരുടെ കൂടെ വന്ന ജനങ്ങളും. കിങ്ങിണി അപ്പോൾ തന്റെ വീട്ടിലെ കാര്യങ്ങളെന്ന ചിന്തയിലായിരുന്നു. ആ ചിന്തയിൽ നിന്നുകൊണ്ട് അവളപ്പോൾ പറഞ്ഞു.. "വീട്ടിൽ പോകാം"...

ആകെ ഉറങ്ങിയ വീട്.. വീടിനു മുന്നിൽ വലിച്ചു കെട്ടിയ ടർപായ മുറ്റത്താകെ നീല വെളിച്ചം പരത്തിയിരിക്കുന്നു. "കിങ്ങിണി" എന്ന് പേരെഴുതിയ അച്ഛന്റെ ഓട്ടോറിക്ഷ ആകെ പൊടിപിടിച്ച കോലത്തിൽ കിങ്ങിണി ആദ്യമായി കാണുന്നത് അപ്പോഴാണ്. അമ്മ കിടക്കുകയാണ്. അച്ഛൻ ആ മുറിയിലെ ജനൽ കമ്പിയിൽ പിടിച്ചു കൊണ്ട് കിങ്ങിണിയെ അടക്കിയ മണ്ണിലേക്ക് നോക്കി നിൽക്കുന്നു. അവിടത്തെ ആകെയുള്ള മൂകതയിൽ കിങ്ങിണിക്ക് അതിശയമായിരുന്നു.. 'ഇത് തന്റെ വീടുതന്നെയാണോ?' എന്ന സംശയവും. നിലച്ചുപോയ അവളുടെ ചിരിയും, വെള്ളി കൊലുസ്സിന്റെ കിലുക്കവും, അമ്മയുടെ "കിങ്ങിണീ.." എന്ന നീട്ടിയുള്ള വിളിയുമായിരുന്നു ആ വീടിന്റെ സ്പന്ദനമെന്ന് അവൾക്കറിയില്ല... 

ഒരിക്കൽ 'കുടുകുടാ..' എന്ന ചിരി കേട്ട വീട്ടിലേക്ക് ചെന്നപ്പോഴാണ് ഞാൻ കിങ്ങിണിയെ ആദ്യമായി കാണുന്നത്. അച്ഛനും മകളും കളിക്കുകയായിരുന്നു അവിടെ. നിഷ്കളങ്കമായ ആ ചിരി കണ്ടാൽ മതിയായിരുന്നു അവൾ ആർക്കും പ്രിയപ്പെട്ടവളാകാൻ. അത്രക്ക് സുന്ദരവും, ഹൃദ്യവുമായിരുന്നു ആ ചിരി. പിന്നീട് എന്റെ അലച്ചിലിനിടയിൽ പലപ്പോഴും ആ ചിരിക്കുടുക്കയെ കാണാൻ ഞാനവിടെ ചെല്ലുമായിരുന്നു... 

കഴിഞ്ഞ ദിവസം പതിവില്ലാതെ കിങ്ങിണിയുടെ അലറിയുള്ള കരച്ചിൽ കേട്ടാണ് ഞാനവളുടെ അരികിലെത്തിയത്. സ്കൂളിൽ നിന്ന് വരുന്ന കിങ്ങിണിയെ ഒരാൾ തോളിലിട്ടുകൊണ്ട് കാടിനുള്ളിലേക്ക് പോകുന്നതാണ് ഞനപ്പോൾ കണ്ടത്. അവൾക്ക് ഒരു അപകടം സംഭവിക്കാൻ പോകുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടും, അവളെ രക്ഷിക്കാൻ എനിക്ക് കഴിവില്ലെന്നതുകൊണ്ടും രക്ഷിക്കണമെന്ന് പറയാൻ ഞാൻ വേഗം സർവ്വേശ്വരന്റെ അടുത്തേക്ക് പോയി...

പോകുന്ന വഴിയിൽ ഞാൻ കണ്ട മാലാഖമാരുടെ മുഖങ്ങൾ അപ്പോൾ ഒട്ടുംതന്നെ പ്രസന്നമല്ലായിരുന്നു, എന്റെ വരവിന്റെ ഉദ്ദേശം മനസ്സിലാക്കിയതിനാലാകാം സർവ്വേശ്വരൻ എന്നെ കാണുവാൻ കൂട്ടാക്കാതിരുന്നത്‌. ആ ഒരു അവസ്ഥയിൽ എനിക്ക് തോന്നിയതെല്ലാം ഞാനവിടെ വിളിച്ചു പറഞ്ഞു. ഇനി നിന്നിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോൾ ഞാനവിടെ നിന്നും വേഗം കിങ്ങിണിയുടെ അരികിലേക്ക് ചെന്നു...

അവിടെ ചെല്ലുമ്പോൾ ആ മനുഷ്യമൃഗം കാമാർത്തി തീർത്ത പിഞ്ചു ശരീരം ഒരു മരച്ചുവട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. സാധാരണ ഒരു മനുഷ്യന് കണ്ടാൽ സഹിക്കാനാവില്ല ആ മോളുടെ കിടപ്പ്. നഗ്നമായ ശരീരമാസകലം ചോര പൊടിയുന്നു, മണ്ണും പൊടിയും കരിയില കഷ്ണങ്ങളും പറ്റിയ മുടി, ഇളം ചുണ്ടുകൾ കടിച്ചു പറിച്ചിരിക്കുന്നു. അടിവയറ്റിലാകെ രക്തത്തിന്റെ ചുവപ്പു നിറം പരന്നിരിക്കുന്നു, തുടയിടുക്കിൽ നിന്നും പ്രവഹിക്കുന്ന രക്തം മണ്ണിലൂടെ ഒഴുകുന്നു. മുഖത്തേറ്റ അടിയാൽ കണ്ണുകൾ തുറക്കാനാവാതെ അവളവിടെ തളർന്ന് കിടക്കുകയായിരുന്നു...

നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ ഒരു ആത്മാവായ എനിക്കപ്പോൾ കഴിയുമായിരുന്നുള്ളൂ. അവസാന നിമിഷങ്ങളിൽ ആ ചുണ്ടുകൾ "വെള്ളം.. വെള്ളം.." എന്ന് പറഞ്ഞപ്പോഴും... പിന്നെ അധികം വൈകാതെ ആകെ തളർന്ന അവളുടെ ശരീരം ഒരു നിശ്വാസത്തിനിടയിൽ അവൾ ഉപേക്ഷിച്ചു. എന്നെപോലെ ഒരു ആത്മാവായ ആ നിമിഷം അവൾ ആദ്യം കണ്ടത് എന്നെയാണ്. രണ്ട് കൈകളും നീട്ടി ഞാനാ മകളെ അരികിലേക്ക് വിളിച്ചു. അങ്ങനെ അപ്പോൾ മുതൽ അവളങ്ങനെ എന്റെ കൂടെയുണ്ട്. എന്റെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ട്...

"കിങ്ങിണി" എന്നപേരിലുള്ള വാർത്തകൾ സമൂഹവും മാധ്യമങ്ങളും ആഘോഷിക്കുന്ന പോലെയായിരുന്നു. ആ നഷ്ടത്തിന്റെ ശരിയായ വേദന ആ അച്ഛനിലും അമ്മയിലും മാത്രമായി ഒതുങ്ങി. ബാക്കിയുള്ളവരെല്ലാം അതിവേഗം തന്നെ പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങിയിരുന്നു. അതിനിടയിൽ പലരും കിങ്ങിണിയെന്ന പേരിനെ മുൻനിർത്തി ആളാവാനും പേരെടുക്കാനും ശ്രമിക്കുന്നത് കണ്ടപ്പോൾ അവരോടും, അവരുടെ ആ പ്രവൃർത്തികളോടും പുച്ഛം തോന്നിച്ചു. ചിലർക്ക് ആ പേര് എഴുതുവാനുള്ള വിഷയമായി. എന്റെ ആർക്കും അല്ലല്ലോ, എന്റെ കുട്ടിക്ക് അല്ലല്ലോ എന്നൊക്കെയുള്ള ചിന്തയിൽ കണ്ണും കാതും തിരിച്ച് സ്വന്തം കാര്യത്തിൽ മാത്രമായി ഒതുങ്ങിയവരും കുറവായിരുന്നില്ല...

ദിവസങ്ങൾ ഓരോന്ന് പിന്നിടുമ്പോൾ ന്യായത്തിനും ശിക്ഷക്കും വേണ്ടി കോടതിയിൽ കിങ്ങിണിയുടെ പേരിലുള്ള കേസും വിചാരണയും തകർത്തിയായി നടന്നു. ആ മൃഗത്തിന് വേണ്ടി വാദിക്കാനും കോടതിയിൽ ആളുണ്ടായിരുന്നു എന്നത് എന്നെ വല്ലാതെ അതിശയിപ്പിച്ചു. അതും മൃഗത്തെ സംരക്ഷിക്കാൻ മറ്റൊരു മൃഗമെന്ന പോലെ കറുത്ത കുപ്പായമിട്ടവരിൽ പേരുകേട്ട ഒരാൾ... അയാളുടെ കണ്ണുകളും, കാതുകളും, വിരലുകളും, ശബ്ദവും ആ മൃഗത്തിന് വേണ്ടി കോടതി ചുവരുകൾക്കുളിൽ മുഴങ്ങി... 

അങ്ങനെ നീണ്ട നാളുകൾ മാസങ്ങളെന്ന അളവിൽ ഒരു വർഷത്തിലേക്ക് കടന്നു. കേസ് വിധി പറയുന്ന ദിവസം വീണ്ടും കാണുമ്പോൾ ആ അച്ഛനാകെ ക്ഷീണിതനായും, വെയിലേൽക്കാതെയും ലഹരി ഉപയോഗിക്കാതേയും സുഭിക്ഷമായ ഭക്ഷണവും ഉറക്കവുമായി പോലീസ് സംരക്ഷണയിൽ കഴിഞ്ഞ മനുഷ്യമൃഗം വല്ലാതങ്ങ് കൊഴുത്തിരിക്കുന്നതും കണ്ടു. 'എന്തിനിങ്ങനെ സുഖവാസവും സംരക്ഷണവും കൊടുക്കുന്നത്?' ഉത്തരമേ ഇല്ലാത്ത ആ ചോദ്യം എനിക്കും ആ മൃഗത്തിനും ഇടയിൽ നിന്നുകൊണ്ട് എന്നെ നോക്കി ചിരിക്കുകയായിരുന്നു അപ്പോൾ...

കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ട മൃഗം അത് ചെയ്തതായി തെളിവുകൾ ഇല്ലാത്തതിനാലും, കോടതിയിൽ കുറ്റം തെളിയിക്കാൻ കഴിയാത്തതിനാലും, സംഭവത്തിന് വേണ്ട സാക്ഷികൾ ഇല്ലാത്തതിനാലും ആരോപിതൻ കുറ്റം ചെയ്തിട്ടില്ല എന്ന നിലയിൽ കോടതി നിരുപാധികം വിട്ടയക്കുന്നു എന്ന് കേട്ടപ്പോൾ ഞാനേറെ അസ്വസ്ഥനായി. ഇതെന്ത് നിയമം? ഇതെന്ത് ന്യായം? എന്ത് വ്യവസ്ഥ? എന്തിനാണ് ഈ നിയമ വ്യവസ്ഥകളെല്ലാം? ആർക്കുവേണ്ടിയാണ്? ആർക്കും ഉത്തരമില്ലാത്ത ചോദ്യങ്ങളൊക്കെതന്നെയായിരുന്നു അപ്പോഴും എന്നിലുണ്ടായിരുന്നത്... 

കോടതിവിധി കേട്ട അച്ഛൻ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അതിനെപ്പറ്റി പ്രതികരിക്കാൻ ഇല്ലെന്ന ഭാവത്തിൽ ഒരു ചെറു പുഞ്ചിരിയോടെ ആ പടികൾ ഇറങ്ങി നടന്നു. അതേ ചിരി അതേ സമയം ഞാൻ അവിടെ മറ്റ് രണ്ടു മുഖത്ത് കൂടി കണ്ടു. ഒന്ന് ആ മൃഗത്തിന്റെ മുഖത്തും മറ്റൊന്ന് കേസ്സ് വാദിച്ച് ആ മൃഗത്തെ രക്ഷിച്ച പേരുകേട്ട മൃഗത്തിന്റെ മുഖത്തും. പ്രതികരണശേഷി നഷ്ടമായ സമൂഹവും, കുറ്റവാളികളെ സംരക്ഷിക്കാൻ ശക്തികളും, തീറ്റി പോറ്റാൻ കാരാഗൃഹങ്ങളും ഉള്ളിടത്ത് ആ അച്ഛന്റെ ചിരിക്ക് 'പുച്ഛം' എന്ന അർത്ഥമുണ്ടെന്ന് എനിക്കപ്പോൾ തോന്നി...

സംഭവിക്കുന്നതായ ഒന്നും ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ ഇതൊക്കെ എന്താണ് ഇങ്ങനെയെന്ന് ചോദിക്കാൻ ഞാൻ വീണ്ടും സർവ്വന്യായാധിപനെ കാണുവാൻ പോയി. എല്ലാം എല്ലാവരും അറിയുന്നുണ്ട് എന്നപോലെ മാലാഖമാരെല്ലാം അവിടെ തലകുനിച്ചുള്ള നിൽപ്പായിരുന്നു. ഇത്തവണ എനിക്ക് പറയാനുള്ളതെല്ലാം കേൾക്കാൻ സന്മനസ്സു കാണിച്ച അദ്ദേഹം എന്നെക്കൊണ്ട് സഹികെട്ടു എന്നപോലെ കിങ്ങിണിക്ക് വേണ്ടി എനിക്ക് ഇഷ്ടമുള്ള മൂന്ന് കാര്യങ്ങൾ ആവശ്യപ്പെടാമെന്ന് പറഞ്ഞുകൊണ്ട് എന്റെ വായ് അടപ്പിച്ചു. ഒടുവിൽ അതിന് സമ്മതവും നന്ദിയും അറിയിച്ച് ഞാനവിടെനിന്നും പോന്നു...

വാദിച്ചു നേടിയ വിജയം പതിവുപോലെ വലിയ രീതിയിൽ ആഘോഷിക്കുന്ന മൃഗ രക്ഷകന്റെ കയ്യിരിക്കുന്ന മദ്യത്തിലൂടെ അയാൾക്കൊരു പണി കൊടുത്തു. അപ്പോൾ തുടങ്ങിയ വയറിളക്കമാണ് അയാൾക്ക്. എന്ത് ചെയ്തിട്ടും, എങ്ങനെയൊക്കെ ചികിത്സിച്ചിട്ടും നിലക്കാത്ത ഇളക്കം. അയാളുടെ സർവ്വ ശേഷികളും തളർന്ന് ഇല്ലാതാവുകയായിരുന്നു. അഹങ്കരിച്ച ശരീരവും ശബ്ദവും തളർന്നു. ആ അവസ്ഥയിൽ അയാൾ സകല ദൈവങ്ങളെയും വിളിച്ച് സമസ്താപരാധം പറയുന്നത് കേട്ടു...

വാദിച്ച് രക്ഷപ്പെടുത്തിയവർക്കും, കള്ളം പറഞ്ഞുണ്ടാക്കിയ കാശിനും അയാളെ രക്ഷിക്കാനായില്ല. നിമിഷങ്ങൾക്കൊണ്ടുള്ള മരണമെന്നതിനേക്കാൾ ഇങ്ങനെ നാറി നരകിച്ച് കൊല്ലപ്പെടുന്നതാണ് ഉചിതമെന്ന് തോന്നിയതുകൊണ്ടും, ഇനിയും മനുഷ്യമൃഗങ്ങളെ സംരക്ഷിക്കാൻ അങ്ങനെ ഒരു മൃഗം ഉണ്ടാവരുതെന്നത് ഒരു ആവശ്യമായിരുന്നതുകൊണ്ടും. എന്റെ ആദ്യത്തെ ആവശ്യം അതായിരുന്നു... 

മനുഷ്യമൃഗത്തെ എന്ത് ചെയ്യണമെന്നായിരുന്നു അടുത്ത ചിന്ത. കൊല്ലണം.. എങ്ങനെ കൊല്ലണം? മനുഷ്യമൃഗങ്ങളേയും യഥാവിധി വേട്ടയാടിതന്നെയാണ് കൊല്ലേണ്ടത്. എന്ത് വേണമെന്ന് ഞാൻ കിങ്ങിണിയോട് ചോദിച്ചു. തെല്ലും സമയമെടുക്കാതെ, സംശയിക്കാതെ അവൾ പറഞ്ഞു "എനിക്കുണ്ടായ വേദന എത്രയോ അതിലും കൂടുതൽ വേദന അറിയിച്ചു കൊണ്ട്... കൊല്ലണം!" കിങ്ങിണിയുടെ ആ വാക്കുകളെ പരിഗണിച്ച് അതിന് ഒത്തിണങ്ങുന്ന സമയവും സന്ദർഭവും നോക്കി ഞാനും കിങ്ങിണിയും കാത്തിരുന്നു...

എന്ത് ചെയ്താലും തന്നെ സംരക്ഷിക്കാൻ ആളുണ്ട് എന്നതുകൊണ്ട് പതിമടങ്ങ് ആത്മവിശ്വാസത്തോടെ ആ മൃഗം തന്റെ പൂർവ്വ ചിന്തകളിലേക്കും സ്വഭാവത്തിലേക്കും മടങ്ങിയത് വളരെ പെട്ടെന്നാണ്. ക്രൂരത നിറഞ്ഞ ആ കണ്ണുകൾ വീണ്ടും സ്കൂൾ യൂണിഫോമിലേക്കും, പാവാടക്ക് താഴെ കാണുന്ന കണങ്കാലുകളിലേക്കും നീണ്ടു. കിങ്ങിണിയുടെ അനുഭവം ഇനി മറ്റൊരു കുട്ടിക്ക് ഉണ്ടാവരുത്, അതുകൊണ്ട് ഇനി വൈകരുതെന്ന തീരുമാനത്തോടെ ഞാനാ മൃഗത്തെ വേട്ടയാടാൻ ഒരുങ്ങി...

രാത്രിയെന്ന സമയത്തിനായുള്ള കാത്തിരിപ്പോടെ കിങ്ങിണിയുമായി സംസാരിക്കുന്നതിനിടയിലാണ് അതെന്റെ ശ്രദ്ധയിലേക്ക് വന്നത്. മദ്യ ലഹരിയിലാണ്ട ആ മൃഗം കിങ്ങിണിയെന്ന ആ ഓട്ടോയിൽ സഞ്ചരിക്കുന്നു. അത് ഓടിക്കുന്നത് കിങ്ങിണിയുടെ അച്ഛൻ തന്നെയാണ്. ഇവർ പരസ്പരം അറിയില്ലെന്നോ? ഞാനാകെ പകച്ചുപോയി. കിങ്ങിണിയുടെ അച്ഛന്റെ മുഖത്താണെങ്കിൽ പ്രത്യേകിച്ച് ഒരു ഭാവവും ഇല്ലായിരുന്നു. എന്നാൽ ആ കണ്ണുകൾ ചിമ്മുന്നില്ലെന്നത് എനിക്കപ്പോൾ ഒരു പ്രത്യേകതയായി തോന്നി...

വിജനമായ ആ റോഡിൽ നിന്നും ആ ഓട്ടോ പെട്ടെന്ന് കാടിനുള്ളിലേക്ക് തിരിയവേ ഞാനും കിങ്ങിണിയും ആകാംക്ഷാഭരിതരായി. ആ മൃഗം കിങ്ങിണിയെ കൊണ്ടുപോയ അതേ വഴിയായിരുന്നു അത്. അൾസഞ്ചാരം കൂടിയപ്പോൾ തെളിഞ്ഞ കാട്ടുവഴിയിലൂടെ ആ ഓട്ടോ പറ്റാവുന്ന അത്രയും ഉള്ളിലേക്ക് പോയി. കൂടെ ഞങ്ങളും... 

ഓട്ടോയിൽ നിന്നിറങ്ങിയ അച്ഛൻ എന്താണ് ചെയ്യാൻ പോകുന്നതെന്നറിയാതെ കിങ്ങിണി എന്നെ നോക്കി. പുറകിലിരിക്കുന്ന ആ മൃഗത്തെ പുറത്തേക്ക് വലിച്ചിടാൻ ആ അച്ഛൻ പാടുപെടുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് വേണ്ട ശക്തി നല്കുക എന്നത് എന്റെ രണ്ടാമത്തെ ആവശ്യമായി പറയുവാൻ എനിക്ക് മറ്റൊന്നും തന്നെ ആലോചിക്കേണ്ടിയിരുന്നില്ല. പിന്നെ അധികം ഭാരപ്പെടാത്തെ അദ്ദേഹം ആ മൃഗത്തെ വലിച്ച് പുറത്തേക്കിട്ടു...

മദ്യം വല്ലാതെ തലക്ക് പിടിച്ച മൃഗം ആ മണ്ണിൽ കിടന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും വലിച്ചു കൊണ്ടുപോയി ആ മരത്തിൽ ചാരി നിർത്തിയ ശേഷം അദ്ദേഹം തന്റെ ഓട്ടോയിൽ കരുതിയിരുന്ന കയറെടുത്തുകൊണ്ടുവന്ന് ആ മൃഗത്തെ അതിൽ കെട്ടിയിട്ടു. മൃഗത്തിന്റെ ഷർട്ട് വലിച്ചു കീറിയെടുത്ത് വായിൽ തിരുകി കയറ്റി വച്ചുകൊണ്ട് അതിന്റെ ശബ്ദവും ബന്ധിച്ചു. വണ്ടിയിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്ത് ആ മൃഗത്തെ കുളിപ്പിച്ച ശേഷം അരികിലുള്ള കല്ലിൽ ചെന്നിരുന്നു. മൃഗത്തിന്റെ ലഹരി വിട്ട് സുബോധം വരാനുള്ള കാത്തിരിപ്പായിരുന്നു പിന്നെ...

ബോധം തെളിയുമ്പോൾ വെയിലാറിതുടങ്ങിയിരുന്നു. കണ്ണുകൾ തുറന്ന് ചുറ്റും നോക്കുന്നത് കണ്ട അവൻ ആളെ തിരിച്ചറിയുന്നുണ്ടോ എന്നറിയാനെന്നപോലെ അദ്ദേഹം അവന്റെ മുന്നിൽ ചെന്നു നിന്നു. ആളെ തിരിച്ചറിഞ്ഞ അവൻ അദ്ദേഹത്തെ അസഭ്യം പറയുന്ന പോലെ അവ്യക്തമായ sശബ്ദങ്ങൾ ഉണ്ടാക്കികൊണ്ട് ആ കെട്ടിൽ നിന്നും മോചിതനാകുവാൻ ശ്രമിച്ചു നോക്കി. നീണ്ട ആ ശ്രമം പരാജയപ്പെട്ടപ്പോൾ തളർന്ന് അവശതയോടെ അവൻ നിശ്ചലനായി നിന്നു...

അരികിൽ ചെന്ന് അവനിട്ടിരിക്കുന്ന അടിവസ്ത്രം താഴേക്കിറക്കി അദ്ദേഹം തന്റെ അരയിൽ കരുതിയ കത്തിയെടുത്തു. എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിലാക്കിയ അവൻ പേടിയോടെ കണ്ണുരുട്ടി ആ ബന്ധനത്തിൽ നിന്നുകൊണ്ട് ആകെയൊന്ന് പിടഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം അവന്റെ ലിംഗം മുറിച്ചെടുത്ത് ദൂരേക്ക് എറിഞ്ഞു. ഒന്ന് കരയാൻ പോലും ആകാതെ ആ മൃഗം കണ്ണുകൾ ഇറുക്കി ഒരു മൃഗത്തെ പോലെതന്നെ മൂളി കരഞ്ഞുകൊണ്ടിരുന്നു...

വേദനയിലാണ്ടു നിൽക്കുന്ന അവന്റെ ശരീരത്തിലൂടെ അദ്ദേഹം ആ കത്തിയുടെ തുമ്പുകൊണ്ട് തലങ്ങും വിലങ്ങും കോറി വരച്ചു. അങ്ങനെ ദേഹമാസകലം ചുവന്ന വരകളോടെ അവൻ അവിടെ നിന്ന് നീറി. അല്പ്പം കഴിഞ്ഞ് അദ്ദേഹം വണ്ടിയിലെ ടൂൾ ബോക്സിൽ നിന്നും പ്ലയർ എടുത്ത് അവന്റെ ഓരോ നഖങ്ങളും വലിച്ച് പറിച്ചെടുത്തു. അനുഭവിക്കുന്ന വേദനയുടെ അളവ് അങ്ങനെ അവനിൽ കൂടി കൂടി വന്നു. തന്റെ മകളെ വേദനിപ്പിച്ചതായ അവനിലെ ഓരോന്നും ആ അച്ഛൻ എടുക്കുകയായിരുന്നു...

യാന്ത്രികമെന്ന പോലെ, മനസ്സിൽ വ്യക്തമായി ഉറപ്പിച്ച കാര്യങ്ങൾ ചെയ്യുന്നത് പോലെ, പരിചയ സമ്പന്നനായ ഒരു മെക്കാനിക്ക് വണ്ടിയുടെ ഓരോരോ ഭാഗങ്ങൾ അഴിക്കുന്നത് പോലെ ആ അച്ഛൻ അങ്ങനെ ഓരോന്ന് ചെയ്തുകൊണ്ടിരുന്നു... സ്വന്തം തൊഴിൽ ചെയ്യുകയാണെന്ന ലാഘവത്തോടെ ചെയ്യുന്നതൊന്നും തെറ്റല്ല എന്ന ഭാവമായിരുന്നു അപ്പോൾ ആ മുഖത്ത്. അവസാനം ഒരു കുപ്പി ബാറ്ററി അസിഡിൽ അവനെ കുളിപ്പിച്ചു നിർത്തി. പ്രാണൻ പോകുന്ന പരുവത്തിൽ പുളഞ്ഞുകൊണ്ടുള്ള അവന്റെ നിൽപ്പും നോക്കി കൺചിമ്മാതെ അദ്ദേഹം അവിടെ അവന്റെ മുന്നിൽ നിന്നു...

സമയം സന്ധ്യയോടടുത്തപ്പോൾ അടുത്തൊരു വലിയ കുഴിയുണ്ടാക്കിയ ശേഷം അദ്ദേഹം ആ കല്ലിൽ വീണ്ടും കാത്തിരുന്നു. തന്റെ മകൾ മരിച്ചതുപോലെ ചോര വാർന്നുള്ള അവന്റെ മരണം സംഭവിക്കും വരെ. സൂര്യ ഗോളം മറയാൻ തുടങ്ങവേ ചലനമറ്റ ആ മൃഗം ചത്തോ എന്നൊന്നും നോക്കാൻ നിന്നില്ല സർവ്വ ശക്തിയും എടുത്തുകൊണ്ട് അദ്ദേഹം അവന്റെ മുഖത്ത് അടിച്ചു. ആ അടിയിൽ അവന്റെ വായിൽ തിരുകിയിരുന്ന തുണിക്കൊപ്പം രക്തവും ദീർഘ നിശ്വാസവും പുറത്തേക്ക്...

കെട്ടുകൾ അഴിച്ച് അവനെ വലിച്ചിഴച്ച് ആ കുഴിയിലേക്കിട്ട അദ്ദേഹം അവനായി ഒരുക്കി വെച്ചതും ഉപയോഗം കഴിഞ്ഞതുമായ ആ കത്തിയും കയറും ഉൾപ്പടെ എല്ലാം ആ കുഴിയിലേക്കിട്ട് മൂടി. എല്ലാം കഴിഞ്ഞു നിൽക്കുമ്പോൾ എല്ലാം ശുഭം എന്നറിയിക്കുന്നതുപോലെ അവിടെ പെയ്‌ത മഴയിൽ അദ്ദേഹം കുളിച്ചു. മകളെ നഷ്ടപ്പെട്ട വേദന അടക്കിപ്പിടിച്ചിരുന്ന അച്ഛൻ ആ നിമിഷം അലറി കരഞ്ഞുകൊണ്ട് അതുവരെ പൊഴിക്കാതെ പിടിച്ചുവെച്ച കണ്ണീരും അവിടെ പൊഴിച്ചു. ആ മഴയിൽ അവിടെ എല്ലാം അങ്ങനെ കെട്ടടങ്ങുകയായിരുന്നു...

കുറെ കാലങ്ങൾക്ക് ശേഷം അന്ന് ഏറെ സമാധാനത്തോടെ ഉറങ്ങുന്ന അച്ഛനെ കണ്ട കിങ്ങിണിയും ഞാനും സന്തോഷിച്ചു. ജീവിതം അറിഞ്ഞുതുടങ്ങും മുന്നേ പൊഴിഞ്ഞ കുഞ്ഞിന് അപ്പോഴും എന്തിനാണ് ആ മൃഗം തന്നെ കൊന്നതെന്ന കാര്യത്തിൽ വലിയ ദാരണയില്ലായിരുന്നു. ഇന്നുകൂടിയെ കിങ്ങിണി എന്റെ കൂടെയുള്ളൂ നാളെ കിങ്ങിണി പോകും. നാളെയാണല്ലോ കിങ്ങിണിക്കുവേണ്ടി ചെയുന്ന മൂന്നാമത്തെ കാര്യമെന്ന് ഓർക്കുകയായിരുന്നു ഞാനപ്പോൾ...

പുലർച്ചെ എഴുന്നേറ്റ അദ്ദേഹം പോലീസ് സ്റ്റേഷനിൽ പോയി താൻ തന്റെ മകൾക്ക് വേണ്ടി ചെയ്ത കാര്യം ഏറ്റുപറയാനുള്ള ഒരുക്കത്തിലായിരുന്നു. ചെയ്തത് തെറ്റാണെന്ന് തോന്നിയിട്ടല്ല. നിയമത്തിന് കഴിയില്ലെങ്കിൽ വേണ്ട മകളെ കൊന്നവനുള്ള ശിക്ഷ കൊടുക്കുവാൻ ഒരു അച്ഛന് കഴിയുമെന്ന് സമൂഹത്തെ അറിയിക്കാൻ വേണ്ടിയായിരുന്നു. പെൺമക്കളുടെ മേൽ കൈവെക്കുന്ന ഓരോ മൃഗങ്ങൾക്കും ഓർമ്മ വരണം പേടിക്കേണ്ടത് നിയമത്തെയല്ല ഇങ്ങനെ ഒരാൾ അവർക്കുണ്ടാകും, അയാൾ വരും, അയാളിൽ നിന്നും ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ല, അയാൾ ക്രൂരമായിതന്നെ കൊല്ലും എന്നൊക്കെയാവണം... 

അർത്ഥമില്ലാത്ത ജീവിതമെന്ന അവസ്ഥയിൽ യാതൊന്നിനും മൂല്യം തോന്നുകയില്ലെന്നതുകൊണ്ട് എല്ലാം ഉപേക്ഷിച്ചാണ് അന്ന് അദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങിയത്. ഉറച്ച തീരുമാനത്തോടെയുള്ള ആ നടത്തത്തിനിടയിൽ എന്നും വണ്ടി നിർത്തി കാണിക്ക ഇടാറുള്ള ആ ഭണ്ഡാരത്തിന് മുന്നിൽ നിന്നുകൊണ്ട് അയാൾ തന്റെ കീശയിൽ എന്തെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞു. അതിനായ് എന്നപോലെ തോന്നിച്ച ആ ഒറ്റനാണയം അവിടെ നിക്ഷേപിച്ചു കൊണ്ട് അദ്ദേഹം ലക്ഷ്യത്തിലേക്ക് നടന്നു...

പിൻവിളി പോലെ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ ആ കാതുകളിലേക്ക് എത്തിയപ്പോൾ അത് തന്റെ തോന്നലാകാം എന്നുള്ള ചിന്തയായിരുന്നു അദ്ദേഹത്തിന്. അതങ്ങനെ വീണ്ടും വീണ്ടും കേട്ടപ്പോൾ അദ്ദേഹം ചുറ്റും ഒന്ന് ശ്രദ്ധിച്ചു. ആ ശബ്ദത്തെ പിന്തുടർന്നുള്ള തിരച്ചിലിനിടയിൽ അടുത്തുള്ള കുറ്റിക്കാട്ടിൽ വെളുത്ത തുണിയിൽ പൊതിഞ്ഞ പരുവത്തിലൊരു കുഞ്ഞ് കിടന്നു കരയുന്നത് അദ്ദേഹം കണ്ടു. അതിനടുത്തായി കുഞ്ഞിന് കാവലെന്നപോലെ ഒരു നായയും കൂടെ ഞാനും ഉണ്ടായിരുന്നു... 

ആ കുഞ്ഞിനെ എടുക്കുമ്പോൾ കിങ്ങിണിയിലൂടെ പണ്ട് താനൊരു അച്ഛനായ ആ നിമിഷം അദ്ദേഹം ഓർത്തുപോയി. സ്വപ്നമാണോ അതോ സത്യമോ എന്നറിയാതെയുള്ള ആ നിൽപ്പിൽ ആ കുഞ്ഞ് അദ്ദേഹത്തെ നോക്കി ചിരിച്ചു.. കിങ്ങിണിയെ പോലെ... ജീവിതത്തിന് അർത്ഥമുണ്ടെന്ന് തോന്നിയ ആ നിമിഷം അദ്ദേഹം ആ കൈക്കുഞ്ഞുമായി തന്റെ വീട്ടിലേക്ക് നടന്നു. അങ്ങനെ മൂന്നാമത്തെക്കാര്യമായ കിങ്ങിണിയുടെ പുനർജനനവും...

കുഞ്ഞു കിങ്ങിണിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഞാനവിടെ നിന്നും ദൈവത്തിന്റെ അടുത്തേക്ക് യാത്രയായി. കാലങ്ങളായുള്ള എന്റെ അലച്ചിലിൽ നിന്നും എനിക്ക് മോക്ഷം കിട്ടുമെന്ന പ്രതീക്ഷയോടെ... കിട്ടിയില്ലെങ്കിലും സാരമില്ല പെൺകുട്ടികൾ എന്നും എവിടെയും സുരക്ഷിതരായിരുന്നാൽ മതി.

Friday, March 1, 2019

46. തിരിച്ചറിഞ്ഞിട്ടും

ജീവിതചര്യകളിൽ ഉളവാകുന്ന മടുപ്പിൽ നിന്നും ഒരു മോചനം വേണമെന്ന് തോന്നുമ്പോഴെല്ലാം അയാൾ തനിച്ചൊരു യാത്രയെ കുറിച്ച് ചിന്തിക്കുമായിരുന്നു... പിന്നീട് അത് പല കാരണങ്ങളാല്‍ വേണ്ടെന്ന് വെക്കുകയാണ് പതിവ്... എന്നാൽ ഇത്തവണ അതിൽ ഒരു മാറ്റം വരുന്നതിന് മുമ്പേ അയാൾ അതിനായി ഇറങ്ങിതിരിച്ചു... സന്ന്യസിക്കുകയായിരുന്നില്ല അയാളുടെ ഉദ്ദേശം എങ്കിലും മറ്റൊന്നും ചിന്തിക്കാതെ, നിലവിലുള്ളതിനെയെല്ലാം വെടിഞ്ഞുള്ള ഒരു യാത്രയായിരുന്നു അയാളുടെ മനസ്സിൽ... ആ യാത്രയില്‍ ചെന്നെത്തേണ്ടതായ ഒരു ലക്ഷ്യസ്ഥാനം ഇല്ലാത്തതിനാല്‍ അയാൾ സമയവും ദിശയും മാർഗ്ഗവും നോക്കാതെ അയാൾക്ക് തോന്നിയപോലെയെല്ലാം സഞ്ചരിച്ചു... അങ്ങനെ ഓരോ ദിനരാത്രങ്ങളിലായി കുന്നും മലയും, നാടുകളും നഗരങ്ങളും താണ്ടി അയാൾ തന്റെ യാത്ര തുടർന്നു...

പിന്നിട്ട സമയവും ദൂരവും തന്ന യാത്രാനുഭവങ്ങളിൽ പലതും അയാൾക്ക്‌ ആദ്യാനുഭവങ്ങളും, പുതിയ തിരിച്ചറിവുകളുമായിരുന്നു... തിരിച്ചറിവുകൾ നല്ല ചിന്തകൾക്ക് വഴിയൊരുക്കി, നല്ല ചിന്തകൾ അയാളിലെ നന്മയെ വളർത്തി... ചുരുക്കി പറഞ്ഞാൽ അയാൾ മെല്ലെ ഒരു പച്ച മനുഷ്യനെന്ന നിലയിലേക്ക് മാറുകയായിരുന്നു... പച്ച മനുഷ്യൻ എന്ന് പറയുമ്പോള്‍ തരം തിരിക്കാവുന്ന തരത്തിൽ ഒന്നിന്റേയും അടയാളങ്ങൾ ഇല്ലാത്ത, ആരുടേയും പ്രതിനിധിയെന്ന ലക്ഷണങ്ങള്‍ ഇല്ലാത്ത വെറും ഒരു മനുഷ്യൻ... അയാൾക്ക്‌ ആരോടും അസൂയയോ, വിരോധമോ, വിദ്വേഷമോ ഇല്ല... ആരേയും തോൽപ്പിക്കണമെന്നില്ല, ഉപദ്രവിക്കണമെന്നില്ല, ഒന്നും ഒട്ടും നേടണമെന്നുമില്ല! അതുകൊണ്ടുതന്നെ തിരക്ക് എന്നത് അയാൾക്ക്‌ തീരെ ഇല്ലാതെയായി... ഏതു നേരവും പ്രാർത്ഥിച്ചിരുന്ന അയാൾക്ക് അപ്പോൾ 'ദൈവം' എന്നത് ആവശ്യമില്ലാത്ത ഒന്നായി തീർന്നിരുന്നു... മനുഷ്യന് അതിന്റെ ആവശ്യം ഇല്ലെന്നു തന്നെ അയാൾ അഭിപ്രായപ്പെട്ടു...

യാത്രക്കിടയില്‍ കണ്ടറിഞ്ഞ ഓരോ കാഴ്ച്ചകളിൽ നിന്നും അയാൾ മനസ്സിലാക്കി ജീവിതം എല്ലാവരിലും വ്യത്യസ്തമാണ്... എന്തിന് ജീവിക്കുന്നു എന്നറിയാത്തവരാണ് അതിൽ അധികവും... യാന്ത്രികമായ ജീവിതം നയിക്കുന്നവർ എന്തിനോ അത് അതുപോലെ ഇന്നും തുടരുന്നു... ചിലർ എങ്ങനെ ജീവിക്കണം എന്ന് മറ്റുള്ളവരെ പഠിപ്പിക്കാനുള്ള തിരക്കിലാണ്... അവരും ജീവിക്കുന്നില്ലെന്നതാണ് സത്യമെന്ന് അയാൾ മനസ്സിലാക്കി... ശരിയും തെറ്റും തിരിച്ചറിയൂ എന്ന് പറഞ്ഞവർ ചെയ്യുന്നതിൽ അധികവും തെറ്റുകള്‍ തന്നെ എന്ന ശരി അയാൾക്ക് രസകരമായി തോന്നി...

ഒന്നും ചെയ്യാത്ത, ചെയ്യേണ്ടതില്ല എന്നുള്ള മട്ടിലിരിക്കുന്ന കുറേ പാഴ്ജന്മങ്ങളാകട്ടെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറയുന്ന കൂട്ടത്തില്‍ തന്നെ കുറിച്ച് പറയുന്നതും അയാൾ കേട്ടു... ചിലർ മനുഷ്യാവകാശങ്ങൾ നേടിയെടുക്കാനുള്ള കഠിനമായ പ്രയത്നത്തിലാണ്... തനിച്ചു കിട്ടിയപ്പോള്‍ തള്ളി തിമിർത്തവരും, കൂടെ നടന്ന് ഉപദേശം വിളമ്പിയവരും മാത്രമാണ് യാത്രാവേളയിൽ അയാളെ വെറുപ്പിച്ചത്... അവരോട് മാത്രം അയാൾക്ക് കുറച്ച് മുഖം കറുപ്പിക്കേണ്ടിവന്നു... അല്ലെങ്കിലും സ്വയം എന്തൊക്കെയോ ആണെന്നുള്ള തോന്നലുള്ളവർക്ക് മറ്റുള്ളവരെ കാണുമ്പോള്‍ ഈ ഉപദേശം, പുച്ഛം, കളിയാക്കൽ, ചൊറിച്ചില്‍, അവരുടെ കാര്യങ്ങളിലേക്കുള്ള കടന്നു കയറ്റം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാറുണ്ടെന്നത് അയാൾക്ക് നേരത്തേ അനുഭവം ഉണ്ടായിരുന്നു...

ആളെ കാണുമ്പോഴുള്ള ലക്ഷങ്ങള്‍ നോക്കി എന്താ എന്തിനാ എന്നൊന്നും ഊഹിക്കാനാവാതെ ആവശ്യം എന്തെന്ന് തിരക്കി പലരും പലപ്പോഴായി അയാളെ സമീപിച്ചു... ആദ്യമെല്ലാം അവരിൽ നല്ല സഹായ മനസ്ക്കത കണ്ടുവെങ്കിലും പിന്നീടാണ് അയാൾക്ക്‌ മനസ്സിലായത് അത് അവരുടെ ഉപജീവനമാർഗ്ഗം മാത്രമായിരുന്നുവെന്ന്... 'എന്താണ് അന്വേഷിക്കുന്നത്? എന്ത് വേണമെങ്കിലും പറഞ്ഞോളൂ എന്തിനും നമ്മുടെ അടുത്ത് ആളുണ്ട്' എന്നായിരുന്നു അവരുടെയെല്ലാം പൊതുവായ സംഭാഷണം... 'ആവശ്യം കള്ളോ കഞ്ചാവോ അതോ പെണ്ണോ?' എന്ന ഒറ്റ ചോദ്യം ഒരു മടിയും കൂടാതെ മുഖത്ത് നോക്കി ചോദിച്ചവരിൽ പലരും അയാളേക്കാളും വളരെ പ്രായം കുറഞ്ഞവരായിരുന്നു... അത് മൂന്നും മാത്രമാണോ മനുഷ്യന് അത്യാവശ്യം എന്ന്, അതു കേട്ടപ്പോള്‍ അയാൾ സംശയിച്ചു പോയി...

പിന്നെ സ്വന്തം ശരീരം വിൽക്കാൻ ഉള്ളതാണ് എന്ന് പറയാതെ പറഞ്ഞ സ്ത്രീകള്‍, വയസ്സുകൾ നിരത്തി തന്റെ കയ്യിൽ പല പ്രായത്തിലുള്ള പെൺ ശരീരം ഉണ്ടെന്ന് പറഞ്ഞ് പിടിച്ചു നിർത്താൻ ശ്രമിച്ചവർ, എങ്ങനെ ജീവിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കാന്‍ വന്നവർ, സ്വർഗ്ഗത്തിലേക്ക് പോകാൻ ഞങ്ങളുടെ കൂടെ ചേരൂ എന്ന് നിർബന്ധിച്ചവർ, ബാല്യത്തിൽ ശീലിച്ച യാചിക്കൽ വിടാതെ വളർന്ന കൗമാരത്തിലും കൈ നീട്ടിയവർ... അയാൾക്ക് അത് മറ്റൊന്നിനും വേണ്ടിയുള്ള സമയമല്ല എന്നതുകൊണ്ട് എല്ലാവരുടേയും മുന്നിൽ ഒന്നും ഇല്ലെന്നും, ഒന്നും വേണ്ടെന്നുമുള്ള മട്ടിൽ ഒരു പുഞ്ചിരിയാൽ മറുപടി നൽകി കൊണ്ട് അയാൾ മുന്നോട്ട് നടന്നു... 'എന്താ നിങ്ങൾ ഇങ്ങനെ?' എന്ന് അവർ ഓരോരുത്തരോടും ചോദിക്കാന്‍ തോന്നിയെങ്കിലും അങ്ങനെ ചോദിക്കുന്നവരോട് പറയാൻ അവർ കരുതി വച്ചേക്കുന്ന അവരുടേതായ ഒരു ന്യായം എപ്പോഴും അവരുടെ ഉള്ളിൽ ഉണ്ടാകുമെന്ന് അയാൾക്ക് അറിയാമായിരുന്നു...

ആ അലച്ചിലെന്ന യാത്ര ഉണ്ടാക്കിയ വിശപ്പിൽ അയാൾ കണ്ടത് അതുവരെ കാണാത്തതും കഴിക്കാത്തതുമായ ഭക്ഷണങ്ങളായിരുന്നു... എത്രയെത്ര വിഭവങ്ങൾ... എല്ലാം കഴിക്കാവുന്നതാണ് പക്ഷെ കഴിച്ചതുകൊണ്ട് എന്ത് ഗുണമെന്ന് അത് ഉണ്ടാക്കുന്നവനും കഴിക്കുന്നവനും അറിയില്ല... ഗുണങ്ങൾ കളഞ്ഞെടുത്ത വെറും പിണ്ഡമാണ് കഴിക്കാൻ ഒരുക്കിയിരിക്കുന്നതിൽ അധികവും... അതിലാണെങ്കിൽ ആവശ്യമില്ലാത്ത കുറേയേറെ നിറങ്ങളും... എന്നിട്ടും ആളുകൾ എന്തെന്നില്ലാതെ എല്ലാം വാങ്ങി കഴിക്കുന്നതാണ് ഉണ്ടാക്കുന്നവനുള്ള പ്രോത്സാഹനം... വിഭവങ്ങളെ അയാൾ മോശമെന്ന് വിലയിരുത്തി, ഭക്ഷണം തൽക്കാലം വേണ്ടെന്നുവച്ച് തന്റെ യാത്ര തുടർന്നു...

കണ്‍മുന്നില്‍ കണ്ട കാഴ്ച്ചകളിൽ അയാൾ ശ്രദ്ധിച്ചു ആരും എവിടേയും ക്ഷമയോടെ അടങ്ങി നിൽക്കുന്നില്ല... എല്ലാവരിലും കാണുന്നു ഒരു തിരക്ക്... ഇല്ലെങ്കിലും ഉണ്ടെന്ന് കാണിക്കേണ്ടത് തിരക്കിന്റെ കാര്യത്തിലും ഒരു അനിവാര്യതയാണ് എന്ന പോലെ എല്ലാവരും അത് നല്ലപോലെ കാണിക്കുന്നുണ്ടായിരുന്നു... എവിടേക്ക് എന്തിന് എന്നൊന്നും ഇല്ലാത്തെ ഒരു വലിയ വൃത്തത്തിനുള്ളിലെന്നപോലെ കിടന്ന് കറങ്ങുകയാണ് പലരും... എന്തെങ്കിലും അതിനിടയിൽ വീണുകിട്ടും, കിട്ടിയാലോ എന്നൊക്കെയുള്ള പ്രതീക്ഷകളുമായി... മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇര തേടി അലയുന്ന മൃഗങ്ങളെ പോലെ... അതിൽ കളവും ചൂഷണവും സ്വന്തം മിടുക്കാണെന്ന് സ്വയം അഭിമാനിക്കുന്നവർ ധാരാളം ഉണ്ടായിരുന്നു...

ശരീരം വിൽക്കുന്നത് മാന്യമായ പണിയല്ലേ? അല്ലെന്ന് ആരാ പറഞ്ഞേ എന്ന് ചോദ്യം ചെയ്തു തല്ലാൻ വരുന്നവരും കുറവല്ല... പൊതുവെ മൂന്ന് ലക്ഷ്യങ്ങളാണ് അവിടെ ചുറ്റുമുള്ള കണ്ണുകളിൽ അയാൾ കണ്ടത്... അന്നന്നത്തെ അന്നം, മരുന്ന്, ലഹരി... അതിൽ ലഹരിയാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് അയാൾക്ക്‌ തോന്നി... അതിനായി എന്തും ചെയ്യാൻ തയ്യാറായി ഓടി നടക്കുന്നവരെ കണ്ടാൽ ആർക്കും അങ്ങനെ തോന്നും... ഇന്നലെയും നാളെയും ഇല്ലാത്ത അന്നന്നത്തെ ജീവിതം നയിക്കുന്നവർക്കിടയിൽ നിന്നും അയാൾ എവിടേക്കെന്നില്ലാതെ പിന്നേയും യാത്ര തുടർന്നു...

അന്വേഷണങ്ങളും സംശയങ്ങളും പലരോടും ചോദിച്ചുവെങ്കിലും മുഖത്തുപോലും നോക്കാതെയാണ് അവർ മറുപടി തന്നത്... അവരുടെ മുഖം ഒന്ന് കാണാൻ കഴിഞ്ഞില്ലെന്ന് തന്നെ പറയാം കാരണം കണ്ണുകൾ എടുക്കാനാവാത്ത വിധം അവരത് ചെറുതും വലുതുമായ സ്ക്രീനുകളിൽ നട്ടിരിക്കുകയായിരുന്നു. മുഖത്ത് നോക്കി സംസാരിക്കുന്ന കാലമെല്ലാം കഴിഞ്ഞിരിക്കുന്നു എന്ന് അയാൾക്ക് സ്വയം ബോധ്യപ്പെട്ടു... വഴികൾ സ്വയം കണ്ടെത്തിയത് പ്രകാരമായിരുന്നു എങ്കിലും വാഹനങ്ങൾ റോഡിന്റെ അവകാശം അവർക്ക് മാത്രമെന്ന് പറഞ്ഞ് അയാളെ അതിലേ വഴിനടക്കാൻ സമ്മതിച്ചില്ല... പ്രത്യേകിച്ച് ആഡംബര കാറുകൾ...

എങ്ങും ഒന്ന് നിൽക്കാൻ പോലും അയാൾക്ക്‌ പറ്റിയില്ല... കടയുടമകൾ പലരും അവരുടെ കടയുടെ മുന്നിൽ നിന്നും മാറി നിൽക്കാൻവരെ ആവശ്യപ്പെട്ടു... ഒന്ന് ഇരുന്ന് വിശ്രമിക്കാൻ തോന്നിയപ്പോൾ കണ്ടത് ശാന്തമായ അന്തരീക്ഷമുള്ള കുറേ ആരാധനാലയങ്ങളായിരുന്നു... പക്ഷെ ചട്ടങ്ങളും, നിബന്ധനകളും, ഉയർന്നു വന്ന ചോദ്യങ്ങളും അവിടേക്ക് അടുക്കാൻ സമ്മതിച്ചില്ല... അത് അത്രയും മനുഷ്യന് ഉപകാരമില്ലാത്ത ഇടങ്ങളായി അയാൾക്ക്‌ തോന്നി... എല്ലായിടത്തും എല്ലാത്തിനും അവകാശികൾ ഉണ്ട് അവർക്കിടയിൽ നല്ല തർക്കങ്ങളും ഉണ്ട്...

വിജനതയിലേക്ക് എത്തിയതും അവിടെ നല്ല ശുദ്ധവായുവും സുഗന്ധവും അയാൾ അറിഞ്ഞു തുടങ്ങി. നഗരത്തേക്കാൾ ഭേദം ഗ്രാമം തന്നെയെന്ന് അയാളും പറഞ്ഞു... യന്ത്രാരവങ്ങളുടെ കുറവ് തന്നെ വല്ലാത്ത ആശ്വാസമായിരുന്നു അയാൾക്ക്‌... പക്ഷെ അവിടെ കാണുന്നവരെല്ലാം ഒരു കള്ളനെ നോക്കുന്ന ഭാവത്തിലായിരുന്നു അയാളെ നോക്കിയത്... ചില നാട് വരുത്തനോട് കാണിക്കുന്ന വേർതിരിവ് പോലെ സംശയങ്ങളും, ചോദ്യങ്ങളും നിറഞ്ഞ ആ നോട്ടങ്ങളിൽ അയാൾ അസ്വസ്ഥനായി... എങ്കിലും ഏറെ വർഷങ്ങൾക്ക് ശേഷം ശുദ്ധമായ വെള്ളവും, നാടൻ ഭക്ഷണവും ആസ്വദിച്ചു കഴിക്കാൻ കഴിഞ്ഞ സന്തോഷത്തോടെ അയാൾ അവിടെ നിന്നും യാത്ര തുടർന്നു...
ആളുകളും യന്ത്രങ്ങളും അകന്നപ്പോൾ കുഞ്ഞു ജീവികളുടെ ശബ്ദം അയാൾ കേൾക്കാൻ തുടങ്ങി... ബാല്യത്തിൽ കേട്ട ആ ശബ്ദങ്ങൾ അയാൾക്ക്‌ വല്ലാത്ത അതിശയമാവുകയായിരുന്നു... ഇതൊക്കെ ഇപ്പോഴും ഉണ്ടോ എന്നൊരു അവിശ്വസനീയതയും... എന്തൊക്കെയോ തിരിച്ചു കിട്ടി എന്ന് അയാൾക്ക് അപ്പോൾ തോന്നി... തണലും തണുപ്പും കൂടെ ഇരുട്ടും അറിഞ്ഞു തുടങ്ങിയപ്പോൾ അയാൾ തിരിച്ചറിഞ്ഞു അയാൾ നിൽക്കുന്നത് ഒരു കാടിനുള്ളിലാണ്... അവിടത്തെ അവകാശികൾ അവകാശം പറയുകയാവില്ല ആക്രമിച്ചു കാണിക്കുകയാവും ചെയ്യുക എന്നോർത്തപ്പോൾ അയാൾ അറിയാതെ ദൈവത്തെ വിളിച്ചു തുടങ്ങി...

അടുത്ത നിമിഷം അയാളിലെ ചിന്തകൾ അവിടെനിന്നും നേരെ പുറകിലേക്കായിരുന്നു... അയാൾ പെട്ടെന്ന് ഓർത്തു ഫെബ്രുവരി 28 കഴിഞ്ഞു കാണുമോ?... ദൈവമേ ആ വസ്തുവിന് അഡ്വാൻസ് കൊടുക്കാമെന്ന് പറഞ്ഞ ദിവസമായിരുന്നു, അത് മറ്റാരെങ്കിലും കൊണ്ടുപോകുമോ, അങ്ങനെ ആരെങ്കിലും കൊണ്ടുപോയാൽ ദൈവമേ അവൻ നശിച്ചു പോകണേ... പിന്നെ മറ്റൊന്നും ഓർക്കാതെ അയാൾ വേഗം തിരിച്ചു നടന്നു... പുതിയ ബെൻസിന്റെ സർവീസ് ഡേറ്റ് കഴിഞ്ഞിട്ടുണ്ടാകും... അയാൾക്ക് ടെൻഷൻ ആയി, ആകെ പരവശനായപ്പോൾ കുടിക്കാൻ തണുത്ത ഒരു കോള കിട്ടിയിരുന്നെങ്കിൽ, ഒരു സിഗരറ്റ് കിട്ടിയെങ്കിൽ എന്നൊക്കെ അയാൾ ആശിച്ചു... കണ്ണുകൾ ചുറ്റുപാടുകൾ കാണാതെയായി, കാതുകൾ കേൾക്കാതെയും. ആ അവസ്ഥയിൽ എന്തൊക്കെയോ പിറുപിറുത്ത് ആരെയൊക്കെയോ ശപിച്ചുകൊണ്ട് നിൽക്കാതെ ഓടുകയായിരുന്നു അയാൾ...


ഇടക്ക് ഒരു നിമിഷം അയാളിലെ തിരിച്ചറിവുകൾ നേടിയ അയാൾ അയാളിൽ നിന്നും മാറി നിന്നുകൊണ്ട് തിരക്കിട്ടു ഓടുന്ന അയാളോട് പറഞ്ഞു 'നീ അടക്കമുള്ള മനുഷ്യർ മണ്ടന്മാരാണ്... ജീവിക്കാൻ മറന്നുപോകുന്ന തിരുത്താനാവാത്ത മരമണ്ടന്മാർ.' അതൊന്നും കേൾക്കാൻ നിൽക്കാതെ അയാൾ ഓടി... ഇനിയും വെട്ടിപ്പിടിക്കാനുള്ള അടങ്ങാത്ത ആവേശത്തോടെ... ആ ഓട്ടത്തിനിടയിൽ അയാൾ എന്നെ ഒന്ന് നോക്കിയ നിമിഷം ഞാൻ ആകെ വല്ലാതെയായി, എനിക്കപ്പോൾ ഞാനൊരു കണ്ണാടിയിൽ നോക്കും പോലെയായിരുന്നു... അയാൾക്ക് എന്റെ അതേ മുഖച്ഛായയായിരുന്നു.