" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Monday, May 2, 2016

40. രണ്ടാമൂഴത്തിലൂടെ...










പഠിക്കാന്‍ മടിയുള്ള ഒരാള്‍ക്ക് പുസ്തകങ്ങളോട് തോന്നുന്ന ഒരു വെറുപ്പ് അല്ലെങ്കില്‍ ആ ഒരു അലര്‍ജി അതെനിക്കും ഉണ്ടായിരുന്നു... അതങ്ങനെ ഒരു വിദ്യാര്‍ഥിയായിരുന്ന കാലമത്രയും... പഠിക്കാനുള്ള പുസ്തകങ്ങള്‍ വായിച്ചു തുടങ്ങുമ്പോഴേ ഉറക്കം വരുമായിരുന്നു... അത് പിന്നെ പുസ്തകം കാണുമ്പഴേ ഉറക്കം വരുന്നൊരു അവസ്ഥയിലെക്കെത്തി... തുറന്ന പുസ്തകവുമായി ഇരുന്നും കിടന്നും ഉറങ്ങുന്ന എന്നെ അമ്മ ഒരുപാട് തവണ കണ്ടുകാണും... പഠിക്കാനിരിക്കുന്ന മകനെ അത്താഴം കഴിക്കാന്‍ വിളിക്കാനുള്ള വരവിലാകും മിക്കവാറും ആ കാഴ്ച്ച!

അടുത്ത കൂട്ടുകാരും മോശമായിരുന്നില്ല... പഠിക്കുന്നുണ്ടെന്ന് ഉമ്മയെ വിശ്വസിപ്പിക്കാനെന്നോണം പുസ്തകം തുറന്നുവച്ച് ഉച്ചത്തില്‍ “ദിസ്‌ പാര്‍ട്ട്‌ ഓഫ് ദ ഫീച്ചര്‍ ഫിലിം വാസ് സ്പോണ്‍സെര്‍ട് ബൈ...” എന്നെക്കെ വെറുതെ വായിച്ചിരുന്ന ഒരു കൂട്ടുകാരന്‍ എനിക്ക് ഉണ്ടായിരുന്നു... അവന്‍റെ ഉമ്മ പ്രോഗ്രസ് റിപ്പോര്‍ട്ട്‌ സൈന്‍ ചെയ്യാന്‍ സ്കൂളില്‍ വരുമ്പോ ഇംഗ്ലീഷ് ടീച്ചറോട് പറയുന്നത് കേട്ടിട്ടുണ്ട് “മാര്‍ക്ക്‌ കുറഞ്ഞത് എന്താനറിയില്ല ടീച്ചറെ, വീട്ടിലിരുന്ന് നല്ലോണം വായിക്കുന്നത് കേള്‍ക്കാറുണ്ട്!” എന്നൊക്കെ... ഒരു പ്രായത്തിന്‍റെ വികൃതികള്‍ കൂടിയായിരുന്നു അതെല്ലാം... ഇന്ന് ഓര്‍ത്തെടുത്താല്‍ ചിരിക്കാവുന്ന നല്ല ഓര്‍മകളും...

സത്യത്തില്‍ അന്നൊന്നും പഠിക്കുന്നത് ഒരു ആവശ്യമായിട്ടെ തോന്നിയിരുന്നില്ല... പഠിക്കുന്ന വിഷയങ്ങള്‍ പ്രത്യേകിച്ചും... അപ്പോപിന്നെ ആ പുസ്തകങ്ങളോട് എന്തുമാത്രം പ്രിയമുണ്ടാകും എന്ന് ഊഹിക്കാലോ... “ഇങ്ങനെ ഈ പഠിക്കുന്നതു കൊണ്ടൊക്കെ വല്ല കാര്യണ്ടോ? ഇതൊക്കെ അറിഞ്ഞിരുന്നിട്ട് എന്താ ഗുണം? സൈന്‍ തീറ്റ കോസ് തീറ്റ ഹോ! ഇത് വല്ലതും എന്നെങ്കിലും ഉപകാരപ്പെടോ?”... എന്നൊക്കെയുള്ള ചിന്തകള്‍ പഠിക്കാനുള്ള മടികൂട്ടിയിരുന്നു... എന്നിരുന്നാലും അത്യാവശ്യം എന്ന് തോന്നിയിരുന്നത് കുറച്ചോക്കെ ശ്രദ്ധിച്ചിട്ടുണ്ടാവണം അതുകൊണ്ട് മാത്രമാകും എങ്ങിനെയോ ആ കടബകള്‍ കടന്നു പോന്നത്... അങ്ങനെ ആ വഴിക്കെങ്ങാനും പുസ്തകങ്ങളോട് ഒരു ചെറിയ അടുപ്പം ഉണ്ടായിട്ടുണ്ടെങ്കിലെ ഉള്ളൂ... കാലങ്ങലായിട്ട്...

ഒരു മാറ്റം വരാന്‍ അധിക സമയമൊന്നും വേണ്ടല്ലോ... അടുത്തിടെ ഒരു ചികിത്സയുടെ ഭാഗമായി ഹോസ്പിറ്റലില്‍ കിടക്കുമ്പോ ഡോക്ടര്‍ടെ ശാസനകൊണ്ട് മാത്രം കുറച്ചു ദിവസത്തേക്ക് ഫോണ്‍ ഉപയോഗം നിര്‍ത്തിയത്തോടെ വാട്സപ്പിന്നും ഫേസ്‌ബുക്കിന്നും പുറത്തേക്കിറങ്ങി... അപ്പോപിന്നെ ഒന്നും ചെയ്യാനില്ലാതെ മുകളിലേക്കും നോക്കിയുള്ള ആ കിടപ്പില്‍ നേരംപോകാന്‍ നന്നേ പാടായിരുന്നു... ആ ഒരു പരാതിയില്‍, അതിനൊരു പോംവഴിയായിട്ടാണ് കസിന്‍ ബ്രോ അന്നെന്നെ കാണാന്‍ വന്നത്... സത്യത്തില്‍ അന്ന് എനിക്ക് നേരെ നീട്ടിയ ഒരു പുസ്തകത്തിലൂടെ ആളെന്നെ പുസ്തകങ്ങളുടെ ലോകത്തേക്ക് പറഞ്ഞു വിടുകയായിരുന്നു...

എംടിയുടെ “രണ്ടാമൂഴം” അതാണ്‌ അന്നെന്റെ കയ്യില്‍ വന്ന പുസ്തകം... ആദ്യ കാഴ്ച്ചയില്‍ ഓറഞ്ച് നിറത്തിനിടയില്‍ ആരുടെതെന്ന് വ്യക്തമാകാത്ത രീതിയിലുള്ള ഒരു രേഖാ ചിത്രത്തോടെ ഒരു പുസ്തകം... “എന്താകും ഈ പുസ്തകത്തിന് പറയാനുണ്ടാവുക?” എന്നൊരു ചിന്ത എന്നിലൂടെ ആ ഒരു നിമിഷം  കടന്നുപോയി... തുറന്ന്‍ ആദ്യ പേജിലെ വിവരണങ്ങള്‍ക്കിടയില്‍ ഞാന്‍ ശ്രദ്ധിച്ചു “ഇത് ഞാന്‍ ജനിച്ച അതേ വര്‍ഷം പ്രസിദ്ധീകരിച്ച പുസ്തകമാണ്”... എന്റെ പ്രായമുള്ള നോവല്‍... ആ കിടപ്പില്‍ കിടന്ന് ഞാനത് പതിയെ വായിച്ചു തുടങ്ങി... ““കടലിന് കറുപ്പ് നിറമായിരുന്നു...””

ഏറിവന്നിരുന്ന ആവേശത്തോടെയും ആകാംഷയോടെയും ദിവസങ്ങള്‍കൊണ്ട് ഞാനത് പൂര്‍ണമായും വായിച്ചു തീര്‍ത്തു... ആദ്യമായിട്ടായിരുന്നു ഒരു പുസ്തകം മുഴുവനായും വായിച്ച് അവസാനിപ്പിച്ചത്... അതില്‍ പറഞ്ഞ സംഭവങ്ങളെല്ലാം നേരില്‍കണ്ടറിഞ്ഞ ഒരാളുടെ മനസ്സികാവസ്ഥയിലായിരുന്നു ഞാനപ്പോള്‍... അതിലെ ഓരോ വരികളിലൂടെ അറിഞ്ഞ കഥാപാത്രങ്ങളോട് തോന്നിയ അടുപ്പവും ഇഷ്ട്ടവും കൊണ്ടാവാം എല്ലാം കഴിഞ്ഞും അതി ശക്തനായ ഭീമസേനന്‍ പിന്നെയും കുറച്ചുനാള്‍ എന്‍റെ ഉള്ളില്‍ നിറഞ്ഞു നിന്നിരുന്നു... അതേ രൂപത്തില്‍... അതേ ഭാവങ്ങളില്‍...

അവിടുന്നങ്ങനെ ആ ഒരു പുതിയ ശീലത്തിന്‍റെ ഭാഗമായി പുസ്തകങ്ങളെ അറിയുന്നവരോടും, അതിനെ സ്നേഹിക്കുന്നവരോടും ഞാന്‍ അറിയാതെ അടുത്തു... അവരിലൂടെ നല്ല നല്ല പുസ്തകങ്ങളെ അറിഞ്ഞു... ഒരിക്കലെങ്കിലും ഒന്ന് വായിച്ചിരിക്കെണ്ടുന്നവ... കേട്ടറിഞ്ഞ ആ പുസ്തകങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി... അതില്‍ പലതും സ്വന്തമാക്കി... ഓരോന്നും വായിച്ചുള്ള അഭിപ്രായങ്ങള്‍ അവരോടെല്ലാം പങ്കുവച്ചു... അവിടെയാണ് പുസ്തകങ്ങളെ സ്നേഹിക്കുന്നവര്‍ എനിക്കുചുറ്റും ഒരുപാട് ഉണ്ടെന്നറിഞ്ഞത്... അവരോടൊക്കെ എനിക്ക് സംസാരിക്കാന്‍ ഒരു നല്ല വിഷയമാവുകയായിരുന്നു “പുസ്തകങ്ങള്‍”...

വളരെ യാദ്രിശ്ചികമായാണ് പുസ്തകങ്ങളുടെ ലോകത്തേക്ക് കടന്നു വന്നതെങ്കിലും ഇന്ന് അതിനോട് ഒരു ഇഷ്ട്ടമുണ്ട്... രണ്ടാമൂഴത്തിലൂടെ തുടങ്ങിയ ആ ഇഷ്ട്ടം പിന്നെ കെ ആര്‍ മീരയുടെ “കഥകള്‍”... ബെന്യാമിന്‍ന്‍റെ “ആടുജീവിതം”... ഒ വി വിജയന്‍റെ “ഖസാക്കിന്‍റെ ഇതിഹാസം”... ബെന്യാമിന്‍ന്‍റെ “മഞ്ഞവെയില്‍ മരണങ്ങള്‍”... എം മുകുന്ദന്‍റെ “മയ്യഴിപ്പുഴയുടെ തീരങ്ങളില്‍”... കെ ആര്‍ മീരയുടെ “ആ മരത്തെയും മറന്നു മറന്നു ഞാന്‍”... അങ്ങനെ അങ്ങനെ നീളുന്ന നല്ല നല്ല പുസ്തകങ്ങളിലൂടെ വളര്‍ന്നു...

ഓരോ പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോഴും മറ്റൊരു ലോകത്ത് അതുവരെ കാണാത്ത കാഴച്ചകളിലൂടെയുള്ള ഒരു യാത്രയാണ്... അവിടെ ആ എഴുത്തുകാരെയും, മനസ്സിനെ തൊട്ടുണര്‍ത്തുന്ന അവരുടെ ശൈലികളെയും തിരിച്ചറിയാനാവുന്നു... അതുകൊണ്ടാകാം അവരുടെ വേറെ പുസ്തകങ്ങള്‍ ഏതെന്നു കണ്ണുകള്‍ വീണ്ടും വീണ്ടും തിരയുന്നത്...

“പുസ്തകങ്ങളോടൊപ്പം എന്നും ഒരിത്തിരി നേരം” എന്നത് ഇന്നൊരു ശീലമായിരിക്കുന്നു... അവിടെ എന്നിലെ ഒരു വലിയ മാറ്റം ഞാന്‍ തിരിച്ചറിയുന്നു... “മലയാള ഭാഷയുടെ സുന്ദരമായ വാക്കുകളും വരികളും നിറഞ്ഞ ഈ ലോകത്തേക്ക് കടന്നുവരാന്‍ നീയെന്തേ ഇത്ര വൈകി?” എന്നാരോ ഇന്നെന്നോട് ചോദിക്കുന്നുണ്ട്... അത് ചിലപ്പോ എന്നെ നന്നായി അറിയാവുന്ന എന്നോട് ഞാന്‍ തന്നെയാകാം...