ജീവിത യാഥാർത്ഥ്യങ്ങൾക്കിടയിൽ കിടന്ന് മനസ്സ് മരവിച്ചു തുടങ്ങിയെന്ന് തോന്നുമ്പോഴെല്ലാം അതിൽ നിന്നൊരു മോചനത്തിനായി ഞാനൊരു യാത്ര പോകാറുണ്ട്. ജോലിയും, തിരക്കും, ഫോണും മാറ്റിവച്ച് പ്രകൃതി ജീവിക്കുന്നിടത്തേക്ക് ഒരു യാത്ര. ഒരു തരം ഒളിച്ചോട്ടം തന്നെ. അതിന് സമയമായി എന്ന് തോന്നുന്ന നിമിഷം ആരുമറിയാതെ, ആരോടും പറയാതെ അതിന് മാത്രമായി ഒരുക്കിവച്ചിരിക്കുന്ന ആ ബാഗെടുത്ത് ഞാനിറങ്ങും...
നേരം നോക്കി ആ വഴിക്കുള്ള ബസ്സ് പിടിക്കാറാണ് പതിവ്. എല്ലാം കണ്ടറിഞ്ഞ് യാത്ര ചെയ്യാവുന്നതു കൊണ്ട് എനിക്കതാണ് ഇഷ്ടം. അതില്ലെങ്കിൽ മാത്രം കിട്ടിയ വണ്ടിയില്‍ കയറി പോകും. പച്ചപ്പിനിടയിലൂടെ വളവും തിരിവും, കുന്നും മലയും കയറിയങ്ങനെ ദൂരങ്ങൾ താണ്ടി പ്രകൃതിയുടെ മനോഹാരിതയിലേക്ക് ചേക്കേറാനുള്ള പോക്കാണത്. സത്യത്തിൻ എല്ലാം മറക്കാനായി മനസ്സിനേയും ശരീരത്തേയും ഒരുമിച്ച് ഒരിടത്തേക്ക് ഞാനങ്ങനെ കൊണ്ടു പോവുകയാണ്...
സ്ഥലം എത്താറാകുമ്പോഴേക്കും പച്ച പടർപ്പിലേക്ക് മെല്ലെ കോടയിറങ്ങുന്നത് കണ്ടു തുടങ്ങും. രാമേട്ടന്റെ ചായക്കടയുടെ മുന്നിലാണ് എല്ലാ തവണയും വണ്ടിയിറങ്ങുക. രാമേട്ടനോട് കുറേ നാളുകൾക്ക് ശേഷം കണ്ടതിന്റെ കുശലം പറഞ്ഞിരുന്ന് രണ്ട് ചായയും കുടിച്ച് അവിടെ നിന്നും മെല്ലെ നടക്കും...
പണ്ട് രാമേട്ടനെ ഞാൻ ആദ്യമായി കാണുമ്പോള്‍ കാഴ്ച്ചയിൽ ആള് എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ആളിപ്പോഴും, യാതൊരു മാറ്റവും ഇല്ല. ആ നാടിന്റെ പരിശുദ്ധിയിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരെല്ലാം അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവരെന്നും അവരുടെ നാട് പോലെ തന്നെ നിത്യ ഹരിതം...
മുകളിലേക്ക് ആ വഴി വണ്ടികൾ വളരെ അപൂർവ്വമാണ്. നടക്കാൻ ദൂരം കുറച്ചുണ്ട് എങ്കിലും ക്ഷീണം തോന്നില്ല. നടന്നെത്തുമ്പോൾ ഒരു സ്വപ്നക്കൂട് പാതി മഞ്ഞിൽ മറഞ്ഞു നിൽക്കുന്ന കാഴ്‌ച കാണാം. അതങ്ങനെ കാണുന്ന നിമിഷം ഉളളിൽ ലക്ഷ്യം കണ്ട പ്രതീതിയാണ്...
സ്വപ്നക്കൂട് എന്ന് ഞാനിട്ട പേരാട്ടോ. അതൊരു പഴയ വീടാണ്. മനുഷ്യനെ മടിയനാക്കുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത, നിറങ്ങൾ പൂശാത്ത ഒരു കുഞ്ഞു വീട്. എനിക്ക് ജീവനുണ്ട് ഞാൻ ജീവിക്കുന്നുണ്ട് എന്നൊക്കെ എനിക്ക് തോന്നാറുള്ളത് അവിടെയെത്തുമ്പോഴാണ്...
അങ്ങനെ കൈകൾ നന്നായി തിരുമി ചൂടാക്കി നടന്ന് ലക്ഷ്യത്തിലെത്തി കഴിഞ്ഞാൽ ഞാനാദ്യം അവിടെ എന്റെ പ്രിയപ്പെട്ട മുല്ലയെ നോക്കും. കൊണ്ടു നട്ട നാളിലെല്ലാം വലിയ ക്ഷീണവും തളർച്ചയും വാട്ടവുമൊക്കെയായിരുന്നു. കാലാവസ്ഥ പിടിക്കാത്ത പോലെ. പിന്നെ പിന്നെ ഉഷാറായി. എന്നാലും പൂവിടാൻ വലിയ മടിയാണവൾക്ക്. പൂവിട്ടാൽ അത് ആ പരിസരം മുഴുവൻ അറിയിക്കുകയും ചെയ്യും. എന്തായാലും ആ രാത്രിയിലേക്ക് വിരിയാനൊരുങ്ങി നിൽക്കുന്ന കുറച്ച് മുട്ടുകളെങ്കിലും അവളിൽ എല്ലാ തവണയും കാണാറുണ്ട്...
ബാഗിൽ നിന്നും താക്കോൽ എടുത്ത് വാതിൽ തുറന്നാൽ അകമാകെ അന്ന് പൂട്ടിയപ്പോൾ കണ്ട അതേ കോലമായിരിക്കും. കഴിഞ്ഞ വരവിന്റെ തുടർച്ചയെന്ന പോലെ തോന്നിക്കും ആ കാഴ്‌ച. മിക്കപ്പോഴും സന്ധ്യ പിന്നിട്ട് ഇരുട്ട് പടർന്നു തുടങ്ങിയ സമയത്താകും അവിടെയെത്തുക....
വന്ന വേഷം മാറി പുറകുവശത്തെ ആ കുഞ്ഞരുവിയിലെ തണുത്ത വെള്ളത്തിൽ നന്നായൊന്നു കുളിച്ചു തോർത്തിയാൽ പുതിയൊരു മനുഷ്യനായി. പിന്നെ വിശപ്പിനു കൂടെ കരുതിയ ലഘു ഭക്ഷണം കഴിച്ച് ദാഹത്തിന് ഒരു കുപ്പി പൊട്ടിച്ച് അൽപ്പം അതും അകത്താക്കിയാൽ കൂടണഞ്ഞ ഒരു കളിയെ പോലെ സ്വസ്ഥം.. സുഖം...
രാത്രിക്ക് എന്നും നല്ല തണുപ്പാണവിടെ. മൂടി പുതച്ച് അതില്ലാതാക്കാൻ നിൽക്കാറില്ല. ഉള്ളിലെത്തിയ മദ്യം ശരീരത്തിന് വേണ്ട ചൂട് പകരാറുണ്ട്. അങ്ങനെ അവിടെ ഒറ്റക്കിരുന്ന് ഓരോ ചിന്തയിൽ മുഴുകുന്ന നേരത്താവും മിക്കപ്പോഴും നല്ല മുല്ലപ്പൂവിന്റെ മണം വരിക. അപ്പോൾ പുറത്തേക്കിറങ്ങി ആ പടിയിൽ ചെന്നിരുന്നാൽ അവിടെ ആ മുറ്റത്ത് ഓർമ്മകൾ ഒരോന്നായിറങ്ങി നടനമാടുകയായി...
ആടുന്നതത്രയും ഇന്നലെകളാണ്. കഥ എന്നിലെ നേട്ടങ്ങളുടേയും നഷ്ടങ്ങളുടേയും. അവിടെ നിന്നും ഒരു ദീർഘനിശ്വാസത്തോടെ എണീറ്റ് ഉള്ളിൽ എരിയുന്ന നഷ്ട ബോധത്തെ കുപ്പിയിലെ മരുന്നൊഴിച്ച് കെടുത്തിയാൽ പിന്നെ ആ തറയിൽ ഉറക്കത്തെ കാത്തു കൊണ്ട് ഒരു കിടപ്പാണ്. കാലം കുറേയായിട്ടുള്ള 'എല്ലാം മറന്നുളള ഒരു ഉറക്കം' എന്ന കൊതിയുമായിട്ടാണ് ആ കിടപ്പ്. ദാസേട്ടന്റെ പാട്ടുകൾ അപ്പോഴും കൂട്ടിനെന്ന പോലെ കൂടെ കാണും...
അവിടെ ഉറങ്ങുന്നതും, നേരം പുലരുന്നതും ഞാനറിയാറില്ല. പതിവില്ലാത്ത കിളിനാദങ്ങൾ കേട്ടായിരിക്കും മിക്കപ്പോഴും ഉറക്കമുണരുന്നത്. അപ്പോഴും സമയമെത്രയായെന്ന് ഒരു നിശ്ചയവും കാണില്ല. സമയം നോക്കാതെയുള്ള ജീവിതം, എന്തും തോന്നുന്ന പോലെ തോന്നുന്ന സമയത്ത്. അതാണ് സ്വാതന്ത്ര്യം എന്നൊക്കെ തോന്നിപോകാറുണ്ട്...
എണീറ്റ് മുഖമൊക്കെ കഴുകി ഒരു വഴിപാട് പോലെ ഒന്നൂടെ ഒന്നൊഴിച്ച് അതും കുടിച്ച്, മടിച്ചിട്ടാണെങ്കിലും അരുവിയിലെ തണുത്ത വെള്ളത്തിലേക്കിറങ്ങി അകത്തും പുറത്തും വെള്ളമെന്ന അവസ്ഥയിൽ കുറച്ച് നേരം ചിലവിടുമ്പോൾ വല്ലാത്തൊരു സുഖമറിയാറുണ്ട്...
പിന്നെ നല്ല കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി കുടിച്ച ശേഷം ആ പരിസരമൊക്കെ കാണാൻ ഇറങ്ങി നടക്കും. ഗന്ധർവ്വൻ വന്ന് പോയ പോലെ ആകെ ഒരു പുകമയമാണ് അപ്പോൾ. സൂര്യതാപം എന്നാൽ തണുപ്പാണ് എന്ന് തോന്നിക്കുന്ന കാലാവസ്ഥയും. അടുത്തുള്ള തോട്ടങ്ങളിലെ പച്ചക്കറികളിൽ പലതും വിളവെടുക്കാൻ പാകമായി നിൽക്കുന്നത് കാണാം...
ചെറിയ ഓറഞ്ച് തൈകളിൽ വരെ നിറയെ ഓറഞ്ച്. നല്ല പഴുത്ത പേരക്കയും, ക്യാരറ്റും, സ്ട്രോബെറിയും പറിച്ച് കഴിക്കുമ്പോൾ സ്വയം മനസ്സിലാക്കും ഈ "ഫ്രഷ്" എന്ന് പറഞ്ഞാൽ ഇതാണ് അല്ലാതെ സൂപ്പർ മാർക്കറ്റിൽ അങ്ങനെ എഴുതി വച്ചിരിക്കുന്നിടത്ത് കിട്ടുന്നതല്ല! എന്നൊക്കെ. മുമ്പ് എത്രയോ തവണ വന്നിരിക്കുന്നു എന്നാലും അവിടത്തെ കാഴ്ച്ചകളെല്ലാം എന്നും ഒരു പുതുമ തോന്നിപ്പിക്കും...
അവിടമാകെ കറങ്ങി തിരിഞ്ഞു വന്നാലുടനെ ഒരു കോഫി പതിവുണ്ട്. അതും നുകർന്ന് വീടിന്റെ ജനലിലൂടെ താഴ്വാരം നോക്കി നിൽക്കാൻ നല്ല രസമാണ്. ആ കാഴ്ച്ചക്കും ഇന്നും ഒരു മാറ്റമില്ല. വിദൂരതകൾ അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ടാകും. അതേ നിൽപ്പിലാണ് മുമ്പ് മനസ്സിൽ ഓരോന്നായി ഞാൻ എഴുതി തുടങ്ങിയത്. പിന്നീട് പലപ്പോഴായി അതെല്ലാം പേപ്പറിലേക്ക് പകർത്തി എഴുതുകയായിരുന്നു. എന്തെന്നില്ല തോന്നിയതെല്ലാം എഴുതി. ഒന്നും മറന്നു പോകാതിരിക്കാൻ എന്നപോലെ...
'ഇവനിവിടെ ഇങ്ങനെ ഒറ്റക്ക്... ഇവനെന്താ ഭ്രാന്താണോ?' എന്ന് കാണുന്നവർക്കും, കേൾക്കുന്നവർക്കും, ഇതറിയുന്നവർക്കും തോന്നിയേക്കാം എന്ന തോന്നലിൽ ഈ സ്ഥലത്തെ പറ്റിയും, ഈ യാത്രയെ പറ്റിയും ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്റെ ഈ ലോകം കാണിച്ച് കൊടുക്കാൻ പറ്റിയ ഒരാളേയും ഞാനിതുവരെ കണ്ടിട്ടില്ലെന്നതാ സത്യം...
ഇത് എന്നിലെ ഒരു ഭ്രാന്താണെങ്കിൽ അത് അതുപോലെ കുറച്ചെങ്കിലും ഇതേ പ്പറ്റി കേൾക്കുന്നവർക്കും വേണം. വേണ്ടേ? വേണം! എന്നാലേ ഇതിലെല്ലാം ഞാനെന്തറിയുന്നുവെന്ന് അവർക്കറിയാനാവൂ എന്നാണ് എനിക്ക് തോന്നാറുള്ളത്. എന്നാലും ഇടക്ക് ചിന്തിക്കാറുണ്ട് ഈ യാത്രയിൽ കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്. ഹേയ് വേണ്ട!.. എന്ന് അപ്പോ തന്നെ മനസ്സ് പറയും...
ശരീരവും മനസ്സും തണുത്തു കഴിഞ്ഞാൽ തേടി വന്നത് വേണ്ടുവോളം കിട്ടിയ പോലെയാണ്. ഇനി മടങ്ങാമെന്ന് അപ്പോൾ തോന്നും. യാത്ര പറയാൻ എനിക്കവിടെ ആ മുല്ല മാത്രമേ ഉള്ളൂ. അവളെ തലോടി ഇറങ്ങുമ്പോൾ വീണ്ടും കോടയിറങ്ങാനുള്ള സമയമായികാണും. രാമേട്ടനെ കണ്ട് ഒരു ചായ കൂടി കുടിച്ച്, "ഇനിയെന്നാ?" എന്ന ചോദ്യത്തിനുള്ള മറുപടിയോടെ "രാമേട്ടാ കാണാട്ടോ.." എന്ന് യാത്ര പറഞ്ഞ് അവിടെ നിന്നും തിരിക്കും. മനസ്സ് നിറയെ പോസിറ്റീവ് എനർജിയായിട്ടാണ് ആ മടക്കം...
കണക്കുകൾ.. എന്തിനെന്നില്ലാത്ത തിരക്കുകൾ... പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും തേടിയുളള അലച്ചിലുകളും നിറഞ്ഞ ടൈംടേമ്പിൾ ജീവിതത്തിലേക്ക് വീണ്ടും ചെല്ലുമ്പോൾ അവിടെയെല്ലാം കൂളായി നിൽക്കാൻ ഒരു പരിധിവരെ ഈ യാത്രയുടെ ഉന്മേഷം എന്നെ സഹായിക്കാറുണ്ട്...
ഇനിയും അങ്ങനെ ആ സ്വപ്നക്കൂട്ടിൽ ചേക്കേറാനുള്ള സമയമായി എന്ന് മനസ്സ് പറയുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞാനിപ്പോൾ. എന്നിലെ എന്റെ ലോകത്തിലേക്കുള്ള അടുത്ത ഒരു യാത്രക്കായി. പ്രകൃതിയുടെ മടിത്തട്ടിൽ കുറച്ചു നേരം എനിക്ക് ഞാനായി ജീവിക്കാൻ.