ഇതുവരെയുള്ള അനുഭവങ്ങൾക്കിടയിൽ ഏറെ വ്യത്യസ്തമായി നിൽക്കുന്നു സദ്ദാംഹുസൈന്‍റെതായിരുന്ന ആ മണ്ണിൽ നിന്നുള്ള അനുഭവങ്ങൾ. സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ആ നാട് അങ്ങനെ കാണാനാവുമെന്ന്. ഒരു ആറു മാസം അവിടെ ജോലി ചെയ്യാൻ പറഞ്ഞുകൊണ്ട് കമ്പനി അയച്ചു തന്ന ടിക്കറ്റും വിസയുമായി ഞാൻ അവിടേക്ക് പോകാൻ ഒരുങ്ങിയ ദിവസം ആ നാട്ടിലെ സ്ഫോടന പരമ്പരകളുടെ ഫോട്ടോ സഹിതമുള്ള വാർത്തകളാണ് അന്നത്തെ പത്രത്തിൽ കണ്ടത്. എന്നിട്ടും നീ എന്തേ പോയി എന്നു ചോദിച്ചാൽ ഞാൻ അങ്ങനെയാണ്...
അവിടെ ചെന്നപ്പോൾ കണ്ടത് അറബിക്കഥകളിൽ പേരും പ്രശസ്തിയും പ്രൗഢിയും എടുത്തു പറഞ്ഞ നാട് ആകെ നശിച്ച് ദാരിദ്ര്യത്തിൽ മുങ്ങി നിൽക്കുന്ന ദയനീയ കാഴ്ച്ചയായിരുന്നു. എവിടെ നോക്കിയാലും എന്തെന്ന് തിരിച്ചറിയാനാവാത്ത തരത്തില്‍ തകർന്നു കിടക്കുന്ന എന്തൊക്കെയോ. സുരക്ഷയുടെ ഭാഗമായി ആയുധ ധാരികളായ യോദ്ധാക്കളുടെ അകമ്പടിയോടെയുള്ള യാത്ര മുന്‍പരിചയം ഉള്ളതായിരുന്നുവെങ്കിലും ഇറങ്ങിയ വശം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടതു മുതൽ അവിടെ നിന്നും പോരുന്നത് വരെയുള്ള ഓരോ നിമിഷങ്ങളും എനിക്ക് ഓരോ പുതിയ അനുഭവ-പഠങ്ങളായിരുന്നു...
കഴിക്കാൻ രണ്ട് തക്കാളിയുമായി ഒരു പകൽ മുഴുവൻ ജോലി ചെയ്യാൻ വരുന്നവർ. സാഹചര്യങ്ങളാൽ തോക്കുകളേയും വെടിയുണ്ടകളേയും ഏറെ അടുത്ത് പരിചയപ്പെടെണ്ടിവന്നവർ. ബോംബ് സ്ഫോടനങ്ങൾ സിനിമയിൽ മാത്രം കണ്ടിട്ടുള്ളവർക്ക് അത് എന്താണ് എങ്ങനെയാണ് എന്നെല്ലാം സ്വന്തം അനുഭവത്തിൽ നിന്നും പറഞ്ഞു കൊടുക്കുന്നവർ. 53ഉം 55ഉം ഡിഗ്രിയെത്തുന്ന ചൂടിനെ പ്രതിരോധിക്കാൻ കഴിവില്ലാതെ കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ അവസ്ഥ പറഞ്ഞു കരഞ്ഞവർ. വിലയേറിയ എണ്ണ പാടങ്ങൾ എത്ര ഉണ്ടായിട്ടും കാര്യമില്ല ജീവിക്കാൻ വേണ്ട അനിവാര്യതകൾക്ക് അത് തെല്ലും ഉതകില്ല എന്നൊക്കെ അവിടെ നേരിൽ കണ്ടറിഞ്ഞു...
ദയനീയതകൾ ഓരോന്നും കണ്ടും കേട്ടും മരവിച്ചു നിൽകുമ്പോൾ ഒന്നും നഷ്ട്ടപ്പെടാൻ ഇല്ലാത്തവരുടെ ചിരിയും സന്തോഷവും ആ മുഖങ്ങളിൽ കാണാമായിരുന്നു. അവർക്ക് ഉപകാരപ്പെടുന്ന വിധം വെള്ളവും വെളിച്ചവും ഇല്ല. വരുമാനത്തിനായുള്ള ജോലികൾ ഇല്ല. കഴിക്കാനെന്ന് പറയാൻ എന്തെന്നില്ല. അടുത്ത തലമുറക്കായി എന്താണ് ഉള്ളത് എന്നതിന് ഉത്തരമില്ല. ചെറിയ തർക്കങ്ങളിൽ പോലും തോക്കുകൾ ഇടപെടുന്നു, നിറയൊഴിക്കുന്നു...
എന്തിന്‍റെ പരിണിത ഫലമാണ് അവർ അനുഭവിക്കുന്നതെന്ന് എനിക്കറിയില്ല. തമ്മിൽ തല്ലി ഇന്ന് ഒന്നും ഇല്ലാതായതും, മറ്റുള്ളവർ അവരെ പറ്റിച്ചതും അതിന് ഓരോ കാരണങ്ങളാകാം. ഒട്ടനേകം ദുരനുഭവങ്ങൾ അടക്കമുള്ള യാഥാർഥ്യങ്ങൾ അനുഭവങ്ങളായപ്പോൾ ഇവർക്ക് ഇവരുടേതായ വിശ്വാസങ്ങളെ പോലും വിശ്വാസമില്ലാതായിരിക്കുന്നു. ഒരു വർഷത്തോളം എന്നും ഒരേ വേഷത്തിൽ പണിക്ക് വന്നവർ അവിടെ ഒരുപാടു പേരുണ്ടായിരുന്നു. അത് എന്തുകൊണ്ട് എന്ന് അവരോട് ചോദിക്കേണ്ട കാര്യമില്ല കാരണം അവരെ അറിയുന്നവർക്ക് ഊഹിക്കാം അത് ഇടാൻ വേറെ ഇല്ലാഞ്ഞിട്ടാണെന്ന്...
ജോലി ചെയ്തു ക്ഷീണിക്കുമ്പോൾ മണ്ണിൽ വട്ടം കൂടിയിരുന്ന് കഴിക്കാൻ കൊണ്ടുവന്ന റൊട്ടികൾ എടുത്ത് നടുക്ക് വെക്കും.. അതും മണ്ണിൽ തന്നെ. ഓരോരുത്തരായി അതിൽ നിന്നും കുറേശേ കീറി എടുത്ത് മണ്ണ് തട്ടി കഴിക്കുമ്പോഴും അവർ ചിരിയും കളിയുമാണ്. ആ സമയം കണ്ടാൽ കഴിക്കാൻ അവരോടൊപ്പം കൂടാൻ നമ്മളെയും അവർ സ്നേഹത്തോടെ വിളിക്കും. അഹങ്കരിക്കുന്ന സമൂഹം ഒന്ന് കാണേണ്ടതാണ് അവിടെ കാണുന്ന പലതും. വിഭവങ്ങൾ ഒരുക്കി വെച്ച മേശകളും വിളമ്പിയതിലെ പോരായ്മകളും രുചിയിലെ കുറ്റങ്ങളും കുറവുകളും അവർക്ക് ഇല്ല...
ഓഫീസ് സ്റ്റാഫുകളിൽ ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും ഇന്ത്യക്കാരോട് അവർ ഒരു ഇഷ്ട്ടവും ആദരവും കാണിക്കാറുണ്ട്. ചിലർ ഹിന്ദി പാട്ടുകൾ പാടി കേൾപ്പിക്കാറുണ്ട്. മറ്റുള്ളവർ കുറവായി കാണുന്ന അവരുടെ ജീവിത സാഹചര്യങ്ങളിൽ അവർ തൃപ്തിരാണെന്ന് ആ സന്തോഷമുള്ള മുഖങ്ങൾ എപ്പോഴും പറയുന്നു. ഒരു പക്ഷെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു, എല്ലാം ശീലമായി എന്നൊക്കെയുള്ള അവസ്ഥയിൽ എത്തിയതിനാൽ ആകാം...
പല രാജ്യങ്ങളിൽ പല രാജ്യക്കാരോടൊപ്പം ജോലി ചെയ്തിട്ടുണ്ടെങ്കിലും കാണുന്ന എല്ലാവരേയും 'ബ്രദർ' എന്ന് വിളിക്കുന്ന സമത്വ-സ്നേഹ-ആദരവ് അത് അവിടെ മാത്രമേ ഞാൻ കണ്ടിട്ടുളൂ. നമ്മുടെ നാട്ടിൽ സായിപ്പ് പറഞ്ഞു പഠിപ്പിച്ച പോലെ 'സർ' എന്ന് വിളിക്കാൻ ആവശ്യപ്പെടുന്നവരെ പുച്ഛത്തോടെ ഓർത്തുപോയിട്ടുണ്ട് ഞാനാ നിമിഷങ്ങളിലെല്ലാം...
അവിടെ ഇനിവരുന്ന തലമുറകളെ ഓർക്കുമ്പോൾ ഒരു ശൂന്യതയാണ്. ഇന്ന് ഇപ്പോൾ ഉള്ളവർ തന്നെ എന്തിന് ജീവിക്കുന്നു എന്നത്തിനു ഉത്തരം പറയാൻ ഇല്ലാത്തവരാണ്. വിദ്യഭ്യാസം എന്നൊന്ന് അവിടെ ഇനി ഉണ്ടാകുമോ. കുഞ്ഞു കരങ്ങൾ പോലും പണിയെടുത്തുതുടങ്ങി. ശരിയായി പണിയെടുക്കാത്തവരെ വഴക്ക് പറയുമ്പോൾ അവർ ക്ഷമ ചോദിച്ച് കെഞ്ചുന്നത് കണ്ടിട്ടുണ്ട്. പറഞ്ഞു വിടരുത് കുഞ്ഞുങ്ങൾ പട്ടിണിയാകും എന്നൊക്കെ പറയുന്നതും. ലോകത്തിലെ ഏറ്റവും സമ്പന്നർ ആകാനുള്ളത്രയും വിഭവ സമ്പത്ത് ഇവരുടെ ആ മണ്ണിനടിയിൽ ഉണ്ടായിട്ടും അവർക്ക് യോഗമില്ല എന്നപോലെയാണ് എല്ലാ കാര്യങ്ങളും...
എന്നെങ്കിലും അവർ ഈ അവസ്ഥകളിൽ നിന്നും ഒന്ന് കരകയറുമോ ആവോ. അതിന് സാദ്ധ്യതകൾ ഇല്ലെന്നപോലെയാണ് എങ്കിലും പ്രാർത്ഥിക്കുന്നു ഞാനും. കാരണം എവിടെയുള്ളവർ എങ്ങനെ ഉള്ളവർ എന്നല്ലലോ എവിടെ ആയാലും ആരായാലും അവരും മനുഷ്യര ല്ലേ. നല്ലപോലെ ജീവിക്കാൻ അർഹതയുള്ളവരല്ലേ. എന്നെങ്കിലും ഈ നാടിനെ കുറിച്ചുള്ള നല്ല വാർത്തകൾ കേൾക്കാനാകും എന്ന ഒരു പ്രതീക്ഷ എന്നിൽ ഞാൻ ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ട്.