" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Wednesday, August 22, 2018

45. ഈ നാട്ടില്‍


ഇതുവരെയുള്ള അനുഭവങ്ങൾക്കിടയിൽ ഏറെ വ്യത്യസ്തമായി നിൽക്കുന്നു സദ്ദാംഹുസൈന്‍റെതായിരുന്ന ആ മണ്ണിൽ നിന്നുള്ള അനുഭവങ്ങൾ. സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ആ നാട് അങ്ങനെ കാണാനാവുമെന്ന്. ഒരു ആറു മാസം അവിടെ ജോലി ചെയ്യാൻ പറഞ്ഞുകൊണ്ട് കമ്പനി അയച്ചു തന്ന ടിക്കറ്റും വിസയുമായി ഞാൻ അവിടേക്ക് പോകാൻ ഒരുങ്ങിയ ദിവസം ആ നാട്ടിലെ സ്ഫോടന പരമ്പരകളുടെ ഫോട്ടോ സഹിതമുള്ള വാർത്തകളാണ് അന്നത്തെ പത്രത്തിൽ കണ്ടത്. എന്നിട്ടും നീ എന്തേ പോയി എന്നു ചോദിച്ചാൽ ഞാൻ അങ്ങനെയാണ്...

അവിടെ ചെന്നപ്പോൾ കണ്ടത് അറബിക്കഥകളിൽ പേരും പ്രശസ്തിയും പ്രൗഢിയും എടുത്തു പറഞ്ഞ നാട് ആകെ നശിച്ച് ദാരിദ്ര്യത്തിൽ മുങ്ങി നിൽക്കുന്ന ദയനീയ കാഴ്ച്ചയായിരുന്നു. എവിടെ നോക്കിയാലും എന്തെന്ന് തിരിച്ചറിയാനാവാത്ത തരത്തില്‍ തകർന്നു കിടക്കുന്ന എന്തൊക്കെയോ. സുരക്ഷയുടെ ഭാഗമായി ആയുധ ധാരികളായ യോദ്ധാക്കളുടെ അകമ്പടിയോടെയുള്ള യാത്ര മുന്‍പരിചയം ഉള്ളതായിരുന്നുവെങ്കിലും ഇറങ്ങിയ വശം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടതു മുതൽ അവിടെ നിന്നും പോരുന്നത് വരെയുള്ള ഓരോ നിമിഷങ്ങളും എനിക്ക് ഓരോ പുതിയ അനുഭവ-പഠങ്ങളായിരുന്നു...

കഴിക്കാൻ രണ്ട് തക്കാളിയുമായി ഒരു പകൽ മുഴുവൻ ജോലി ചെയ്യാൻ വരുന്നവർ. സാഹചര്യങ്ങളാൽ തോക്കുകളേയും വെടിയുണ്ടകളേയും ഏറെ അടുത്ത് പരിചയപ്പെടെണ്ടിവന്നവർ. ബോംബ് സ്ഫോടനങ്ങൾ സിനിമയിൽ മാത്രം കണ്ടിട്ടുള്ളവർക്ക് അത് എന്താണ് എങ്ങനെയാണ് എന്നെല്ലാം സ്വന്തം അനുഭവത്തിൽ നിന്നും പറഞ്ഞു കൊടുക്കുന്നവർ. 53ഉം 55ഉം ഡിഗ്രിയെത്തുന്ന ചൂടിനെ പ്രതിരോധിക്കാൻ കഴിവില്ലാതെ കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ അവസ്ഥ പറഞ്ഞു കരഞ്ഞവർ. വിലയേറിയ എണ്ണ പാടങ്ങൾ എത്ര ഉണ്ടായിട്ടും കാര്യമില്ല ജീവിക്കാൻ വേണ്ട അനിവാര്യതകൾക്ക് അത് തെല്ലും ഉതകില്ല എന്നൊക്കെ അവിടെ നേരിൽ കണ്ടറിഞ്ഞു...

ദയനീയതകൾ ഓരോന്നും കണ്ടും കേട്ടും മരവിച്ചു നിൽകുമ്പോൾ ഒന്നും നഷ്ട്ടപ്പെടാൻ ഇല്ലാത്തവരുടെ ചിരിയും സന്തോഷവും ആ മുഖങ്ങളിൽ കാണാമായിരുന്നു. അവർക്ക് ഉപകാരപ്പെടുന്ന വിധം വെള്ളവും വെളിച്ചവും ഇല്ല. വരുമാനത്തിനായുള്ള ജോലികൾ ഇല്ല. കഴിക്കാനെന്ന് പറയാൻ എന്തെന്നില്ല. അടുത്ത തലമുറക്കായി എന്താണ് ഉള്ളത് എന്നതിന് ഉത്തരമില്ല. ചെറിയ തർക്കങ്ങളിൽ പോലും തോക്കുകൾ ഇടപെടുന്നു, നിറയൊഴിക്കുന്നു...

ഓരോന്നിന്റെയും ഇല്ലായ്മയിൽ എങ്ങനെ എന്ന് മനസിലാക്കാൻ കണ്മുന്നിലെ ആ ഓരോ കാഴ്ച്ചയും പാഠങ്ങൾ ആയിരുന്നു. ഭീകരമെന്നോ, ദയനീയമെന്നോ, കഷ്ട്ടമെന്നോ പറയാവുന്ന ഒരു അവസ്ഥയിലേക്ക് നാട് എത്തിയിട്ടും അവിടെ മണ്ണടിയാത്ത നിൽക്കുന്ന ശേഷിപ്പുകൾ പഴയ പ്രൗഢിയോടെയും പ്രതാപത്തോടെയും പറയുന്നു ഒരു കാലത്ത് ഞങ്ങൾ ആരായിരുന്നുവെന്നും.. എന്തായിരുന്നുവെന്നും.. എങ്ങിനെയായിരുന്നുവെന്നും...

എന്തിന്‍റെ പരിണിത ഫലമാണ് അവർ അനുഭവിക്കുന്നതെന്ന് എനിക്കറിയില്ല. തമ്മിൽ തല്ലി ഇന്ന് ഒന്നും ഇല്ലാതായതും, മറ്റുള്ളവർ അവരെ പറ്റിച്ചതും അതിന് ഓരോ കാരണങ്ങളാകാം. ഒട്ടനേകം ദുരനുഭവങ്ങൾ അടക്കമുള്ള യാഥാർഥ്യങ്ങൾ അനുഭവങ്ങളായപ്പോൾ ഇവർക്ക് ഇവരുടേതായ വിശ്വാസങ്ങളെ പോലും വിശ്വാസമില്ലാതായിരിക്കുന്നു. ഒരു വർഷത്തോളം എന്നും ഒരേ വേഷത്തിൽ പണിക്ക് വന്നവർ അവിടെ ഒരുപാടു പേരുണ്ടായിരുന്നു. അത് എന്തുകൊണ്ട് എന്ന് അവരോട് ചോദിക്കേണ്ട കാര്യമില്ല കാരണം അവരെ അറിയുന്നവർക്ക് ഊഹിക്കാം അത് ഇടാൻ വേറെ ഇല്ലാഞ്ഞിട്ടാണെന്ന്...

ജോലി ചെയ്തു ക്ഷീണിക്കുമ്പോൾ മണ്ണിൽ വട്ടം കൂടിയിരുന്ന് കഴിക്കാൻ കൊണ്ടുവന്ന റൊട്ടികൾ എടുത്ത് നടുക്ക് വെക്കും.. അതും മണ്ണിൽ തന്നെ. ഓരോരുത്തരായി അതിൽ നിന്നും കുറേശേ കീറി എടുത്ത് മണ്ണ് തട്ടി കഴിക്കുമ്പോഴും അവർ ചിരിയും കളിയുമാണ്. ആ സമയം കണ്ടാൽ കഴിക്കാൻ അവരോടൊപ്പം കൂടാൻ നമ്മളെയും അവർ സ്നേഹത്തോടെ വിളിക്കും. അഹങ്കരിക്കുന്ന സമൂഹം ഒന്ന് കാണേണ്ടതാണ് അവിടെ കാണുന്ന പലതും. വിഭവങ്ങൾ ഒരുക്കി വെച്ച മേശകളും വിളമ്പിയതിലെ പോരായ്മകളും രുചിയിലെ കുറ്റങ്ങളും കുറവുകളും അവർക്ക് ഇല്ല...

ഓഫീസ് സ്റ്റാഫുകളിൽ ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും ഇന്ത്യക്കാരോട് അവർ ഒരു ഇഷ്ട്ടവും ആദരവും കാണിക്കാറുണ്ട്. ചിലർ ഹിന്ദി പാട്ടുകൾ പാടി കേൾപ്പിക്കാറുണ്ട്. മറ്റുള്ളവർ കുറവായി കാണുന്ന അവരുടെ ജീവിത സാഹചര്യങ്ങളിൽ അവർ തൃപ്തിരാണെന്ന് ആ സന്തോഷമുള്ള മുഖങ്ങൾ എപ്പോഴും പറയുന്നു. ഒരു പക്ഷെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു, എല്ലാം ശീലമായി എന്നൊക്കെയുള്ള അവസ്ഥയിൽ എത്തിയതിനാൽ ആകാം...

പല രാജ്യങ്ങളിൽ പല രാജ്യക്കാരോടൊപ്പം ജോലി ചെയ്തിട്ടുണ്ടെങ്കിലും കാണുന്ന എല്ലാവരേയും 'ബ്രദർ' എന്ന് വിളിക്കുന്ന സമത്വ-സ്നേഹ-ആദരവ് അത് അവിടെ മാത്രമേ ഞാൻ കണ്ടിട്ടുളൂ. നമ്മുടെ നാട്ടിൽ സായിപ്പ് പറഞ്ഞു പഠിപ്പിച്ച പോലെ 'സർ' എന്ന് വിളിക്കാൻ ആവശ്യപ്പെടുന്നവരെ പുച്ഛത്തോടെ ഓർത്തുപോയിട്ടുണ്ട് ഞാനാ നിമിഷങ്ങളിലെല്ലാം...

അവിടെ ഇനിവരുന്ന തലമുറകളെ ഓർക്കുമ്പോൾ ഒരു ശൂന്യതയാണ്. ഇന്ന് ഇപ്പോൾ ഉള്ളവർ തന്നെ എന്തിന് ജീവിക്കുന്നു എന്നത്തിനു ഉത്തരം പറയാൻ ഇല്ലാത്തവരാണ്. വിദ്യഭ്യാസം എന്നൊന്ന് അവിടെ ഇനി ഉണ്ടാകുമോ. കുഞ്ഞു കരങ്ങൾ പോലും പണിയെടുത്തുതുടങ്ങി. ശരിയായി പണിയെടുക്കാത്തവരെ വഴക്ക് പറയുമ്പോൾ അവർ ക്ഷമ ചോദിച്ച് കെഞ്ചുന്നത് കണ്ടിട്ടുണ്ട്. പറഞ്ഞു വിടരുത് കുഞ്ഞുങ്ങൾ പട്ടിണിയാകും എന്നൊക്കെ പറയുന്നതും. ലോകത്തിലെ ഏറ്റവും സമ്പന്നർ ആകാനുള്ളത്രയും വിഭവ സമ്പത്ത് ഇവരുടെ ആ മണ്ണിനടിയിൽ ഉണ്ടായിട്ടും അവർക്ക് യോഗമില്ല എന്നപോലെയാണ് എല്ലാ കാര്യങ്ങളും...

എന്നെങ്കിലും അവർ ഈ അവസ്ഥകളിൽ നിന്നും ഒന്ന് കരകയറുമോ ആവോ. അതിന് സാദ്ധ്യതകൾ ഇല്ലെന്നപോലെയാണ് എങ്കിലും പ്രാർത്ഥിക്കുന്നു ഞാനും. കാരണം എവിടെയുള്ളവർ എങ്ങനെ ഉള്ളവർ എന്നല്ലലോ എവിടെ ആയാലും ആരായാലും അവരും മനുഷ്യര ല്ലേ. നല്ലപോലെ ജീവിക്കാൻ അർഹതയുള്ളവരല്ലേ. എന്നെങ്കിലും ഈ നാടിനെ കുറിച്ചുള്ള നല്ല വാർത്തകൾ കേൾക്കാനാകും എന്ന ഒരു പ്രതീക്ഷ എന്നിൽ ഞാൻ ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ട്.

Tuesday, August 7, 2018

44. അവൻ



ഇറാഖിലെ ബസ്ര എന്ന സ്ഥലം.. അവിടത്തെ പൊള്ളുന്ന ചൂടത്ത് നിന്നുകൊണ്ടുള്ള ജോലികൾക്കിടയിൽ ഒന്ന് വിശ്രമിക്കണമെന്ന് തോന്നുമ്പോഴെല്ലാം അടുത്ത് കാണുന്ന ഏതെങ്കിലും ഒരു തണലു പിടിക്കും. പിന്നെ നേരം കളയാൻ എന്നപോലെ അവിടെ ഇരുന്ന് കാണുന്നവരോടൊക്കെ വെറുതെ എന്തെങ്കിലും സംസാരിക്കും. അത് ഏത് രാജ്യക്കാരനോട് ഏത് ഭാഷയിൽ എന്നൊന്നും ഇല്ല തോന്നുന്നതൊക്കെ അറിയാവുന്ന രീതിയി ചോദിക്കും, പറയും...


ഞാൻ മാത്രമല്ല എല്ലാവരും അങ്ങിനെയായിരുന്നു. അങ്ങനെ തമ്മിൽ പരിചയപ്പെട്ടവരാണ് അവിടെ മിക്കവരും. കാണുന്നത് അതേ നാട്ടുകാരെയാണെങ്കിൽ 'ഹബീബി..' എന്ന് വിളിച്ച് അങ്ങു തുടങ്ങും സംസാരം. ആ നാടിന്‍റെ ഇന്നത്തെ അവസ്ഥകൊണ്ട് മാത്രം അവരിൽ അധികവും കുട്ടികളാണ്. കുസൃതികൾ മാറിയിട്ടില്ലാത്തവർ എന്നു പറയാവുന്നവർ തന്നെ. അവർ അങ്ങനെ പണിയെടുക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും. പട്ടിണി ഇല്ലാതെ ജീവിക്കാൻ ഈ പ്രായത്തിൽ തന്നെ പണിയെടുക്കേണ്ടതായ അവസ്ഥയാണ് അവരുടേതെന്ന് അവർ തന്നെ പറയുന്നു. അവനും അതേ അവസ്ഥയിലുള്ള ഒരാളായിരുന്നു...


ഒരു ദിവസം വെയിലുദിക്കും മുമ്പേ അന്നത്തെ പണികൾ തീർക്കാമെന്ന തീരുമാനത്തോടെ ഇൻസ്‌പെക്ഷനു വേണ്ടി രാവിലെതന്നെ പ്ലാന്‍റിലേക്കിറങ്ങി. അവിടെ ഇൻസ്‌പെക്ഷൻ ഫോട്ടോസ് എടുക്കുന്ന സമയത്താണ് അവൻ എന്‍റെ അടുത്തുവന്ന് അവന്റെ ഒരു ഫോട്ടോ എടുക്കാമോ? എന്ന് ആംഗ്യത്തിൽ ചോദിച്ചത്. അന്നാണ് ഞാനവനെ ആദ്യമായി കാണുന്നതും. ആ നിഷ്കളങ്കമായ ആവശ്യത്തിന് മുന്നിൽ തെല്ലും മടിക്കാതെ ഞാനപ്പോൾ അവന്‍റെ ഒന്നുരണ്ട് ഫോട്ടോസ് എടുത്തു, അത് അവന് കാണിച്ചു കൊടുക്കുകയും ചെയ്തു. ആ മുഖത്ത് അപ്പോൾ കണ്ട സന്തോഷത്തിൽ എനിക്കും ഏറെ സന്തോഷം തോന്നി...


അവന്‍റെ അടുത്ത ആവശ്യം ആ ക്യാമറയിൽ അവന് എന്‍റെ ഒരു ഫോട്ടോ എടുക്കണം എന്നതായിരുന്നു. അത് കേട്ടപ്പോൾ ആദ്യം ഞാൻ ഒന്ന് സംശയിച്ചു 'അവൻ ക്യാമറയും കൊണ്ട് ഓടിപോയാലോ..' എന്നൊക്കെ. എന്നാലും എന്തോ അവന്‍റെ ആ കണ്ണുകളിൽ അങ്ങനെ ഒരു കള്ളത്തരം എനിക്കപ്പോള്‍ തോന്നിയില്ല! അതുകൊണ്ടുതന്നെ വേറെ ഒന്നും ചിന്തിക്കാതെ അവന്‍റെ ആഗ്രഹം പോലെ ഞാൻ ആ ക്യാമറ അവന്‍റെ കയ്യിൽ കൊടുത്തു. അവൻ അതുമായി കുറച്ച് നീങ്ങി നിന്ന് എന്‍റെ ഫോട്ടോ എടുത്തശേഷം ക്യാമറ തിരികേ തന്നുകൊണ്ട് ആ ഫോട്ടോ ഒന്ന് നോക്കാൻ പറഞ്ഞു. ഫോട്ടോ നോക്കിക്കൊണ്ട് "കൊള്ളാം നാന്നായിട്ടുണ്ട്.." എന്ന് ഞാൻ പറഞ്ഞപ്പോൾ നേരത്തേ കണ്ടതിനേക്കാൾ ഇരട്ടി സന്തോഷമായിരുന്നു ആ മുഖത്ത്...


അന്ന് സൈറ്റ് ഇൻസ്‌പെക്ഷൻ കഴിഞ്ഞ് തിരികെ ഓഫീസിൽ എത്തിയപ്പോൾ ആ സംഭവം ഞാൻ അവിടെയുള്ളവരുമായി പങ്കുവെച്ചു. അതുകേട്ട് അവർ എന്നോട് പറഞ്ഞു "എല്ലാവരും അവനേ പോലെ ആയിരിക്കില്ല.. ശ്രദ്ധിക്കണം.. അധികവും കള്ളന്മാരാണ് .." എന്നൊക്കെ. എന്തായാലും അതിനുശേഷം എന്നെ എവിടെവച്ച് കണ്ടാലും അവൻ എന്‍റെ അടുത്തുവരും, സുഖമാണോ എന്ന് ചോദിക്കും, ബാബ മമ്മ ബച്ച അങ്ങനെ ഓരോരുത്തരുടേയും വിശേഷം ചോദിക്കും, കുടിക്കാൻ തണുത്ത വെള്ളം തരും, അവൻ അവന്‍റെ കൂട്ടുകാരെ പരിചയപ്പെടുത്തും...


തിരിച്ചു ഞാനും തിരക്കുമായിരുന്നു അവന്‍റെ ഓരോ വിശേഷങ്ങളും. അങ്ങനെ ഒരു നല്ല അടുപ്പമായിരുന്നു അവനോട്. ചിലർ അങ്ങനെയാണ് നമുക്കു വേണ്ടിയുള്ള സന്തോഷമായി നമ്മുടെ മുന്നിൽ അവരിങ്ങനെ നിൽക്കും. ഒരു ജോക്കറെ പോലെ നമ്മളെ സന്തോഷിപ്പിക്കാനായി, ചിരിപ്പിക്കാനായി അവർ ശ്രമിച്ചുകൊണ്ടിരിക്കും. അങ്ങനെ നമ്മളിലൂടെ സ്വന്തം വിഷമങ്ങളെല്ലാം മറന്ന് അവരും സന്തോഷിക്കും. അവനും അങ്ങനെ ഒരാളാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ആ വികൃതി ചെക്കന് ഞാനിട്ട പേരാണ് "മോനായി" . ഞാൻ അങ്ങനെ വിളിക്കുന്നതും അവന് ഇഷ്ട്ടമായിരുന്നു. "കർബ മന്തിസ്" എന്നായിരുന്നു അവൻ എന്നെ വിളിച്ചിരുന്നത്...


പ്രൊജക്റ്റിന്റെ പ്രോഗ്രസ്സ് അനുസരിച്ച് കൂടിക്കൂടി വന്ന ജോലികളും അതുമായി ബന്ധപ്പെട്ട തിരക്കുകളുമായപ്പോൾ മാസങ്ങൾ അങ്ങനെ അതിവേഗത്തിൽ കടന്നുപോയി. എന്നും സൈറ്റിൽ കാണാറുള്ള പലരേയും നേരിൽ കാണുക വല്ലപ്പോഴും എന്നായി. ആയിടക്ക് ഒരു ദിവസം അവൻ ജോലി ചെയ്യുന്ന കമ്പനിയുടെ മുന്നിലൂടെ ഞാൻ നടന്നു പോകുന്ന സമയത്ത് ആ ഗേറ്റിന് മുന്നിൽ പതിവില്ലാതെ കറുത്ത നിറത്തിൽ ഒരു വലിയ ഫ്ലക്‌സ് വെച്ചിരിക്കുന്നത് കണ്ടു. അതിൽ ഒരു പരിചയമുള്ള മുഖവും...


ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോൾ അത് അവന്റെ ചിത്രമാണെന്ന് എനിക്ക് മനസ്സിലായി. എന്നാൽ അതിൽ എന്താണ് അറബിയിൽ എഴുതിയിരിക്കുന്നത് എന്ന് വായിക്കാൻ അറിയാത്തതുകൊണ്ട് അത് എന്താണെന്നറിയാൻ എന്നിലപ്പോൾ ഒരു ആകാംക്ഷയായിരുന്നു. അത് വായിക്കാൻ അറിയാവുന്ന ഒരാളെ കിട്ടാൻ ഞാനവിടെ ചുറ്റിലും നോക്കി. ആ സമയം ആ ഗേറ്റിലൂടെ പുറത്തേക്ക് വന്ന പ്രായമായ ഒരാൾ. അയാളുടെ അടുത്തേക്ക് ചെന്ന് ഞാനത് എന്താണെന്ന് തിരക്കി. അവൻ കൊല്ലപ്പെട്ടു... ദ്രോഹികൾ വെടിവെച്ചു കൊന്നു. ഇവിടെ ഇതൊക്കെ സാധാരണയാണ് എന്ന മട്ടിൽ വിശദീകരിക്കാൻ നിൽക്കാതെ ഒരു പൂവ് പറിച്ചെടുത്ത ലാഘവത്തോടെ അയാൾ അതങ്ങനെ വേഗം പറഞ്ഞവസാനിപ്പിച്ചു...


അവിശ്വസനീയത നിറഞ്ഞ ആ നിമിഷങ്ങളിൽ ഈ നാട്ടിൽ മനുഷ്യ ജീവന് ഇത്രയേ വിലയുള്ളൂ എന്ന് ഒരിക്കൽ ആരോ പറഞ്ഞു കേട്ടത് ഓർത്തുപോയി. എങ്കിലും അവൻ ഇനിയില്ല എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം. ആ സമയത്തെ ശാരീരികവും മാനസ്സികവുമായ മരവിപ്പോടെ ഞാനാ പോസ്റ്ററിലേക്ക് ഒന്നൂടെ ഒന്ന് നോക്കി. അവനപ്പോഴും എന്നെ നോക്കി ചിരിക്കുകയായിരുന്നു. ആദ്യമായി കണ്ട ദിവസം അവനിൽ ഞാൻ കണ്ട അതേ നിഷ്കളങ്കമായ ചിരി... 


അവനോട് അപ്പോൾ എന്ത് പറയണമെന്ന് അറിയാതെ ഞാനവിടെ അവനെതന്നെ നോക്കി നിന്നു. മൂകതയിൽ മുങ്ങി യാന്ത്രികമെന്ന പോലെ അവിടെ നിന്നും നടക്കുമ്പോൾ മനസ്സിൽ അവന്‍റെ ഓരോ തമാശകളും കളിയും ചിരിയും കുസൃതികളും വേദനിപ്പിക്കുന്ന ഓർമ്മകളായി നിറയുകയായിരുന്നു. ആ അവസ്ഥയിൽ ഓരോ നിമിഷങ്ങൾക്കും ദൈർഘ്യം കൂടുന്നതുപോലെ സമയം ഇഴഞ്ഞു...


അന്ന് ഓഫീസിൽ ഇരിക്കുമ്പോൾ നിനക്ക് ഇന്നെന്തുപറ്റി? എന്ന പലരുടേയും ചോദ്യത്തിന് മുന്നിൽ ഞാനത് അവരോട് പറയാൻ മടിച്ചു. മുമ്പ് ഞാൻ പറഞ്ഞു കേട്ട് അവർക്കെല്ലാം അവനെ അറിയാമല്ലോ എന്നോർത്തപ്പോൾ ഞാൻ അതും അവരോട് പറഞ്ഞു. പറഞ്ഞു കഴിയുന്നവരെ എന്‍റെ ശബ്ദം മാത്രമായിരുന്നു അവിടെ. അത് നിന്നപ്പോൾ പുറകേ കുറേ ദീർഘ നിശ്വാസങ്ങളും, ഇത്രയെ ഉള്ളൂ എല്ലാവരും എന്ന ഒരു ഓർമ്മപ്പെടുത്തലും...


ഒന്ന് എനിക്ക് ഉറപ്പാണ് നല്ല 'പെരുമാറ്റം' എന്ന ഒന്നിനാലാണ് ആളുകൾ നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നത്. അങ്ങനെ ഇടം പിടിച്ചവർ അവിടെ നിന്നും ഒരിക്കലും എവിടേക്കും പോവില്ല. അവർക്ക് അവിടെ മരണമില്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെയാണ് ഇന്നിപ്പോൾ അവനെ ഓർത്ത് ഇത് ഇങ്ങനെ എഴുതാനുള്ള ഒരു പ്രേരണ ഉണ്ടായതും. എഴുതിയതും...


ഇത് അവന് അറിയാത്ത ഭാഷയാണ് എങ്കിലും ഞാനിത് അവന് മാത്രമായി സമർപ്പിക്കുന്നു. അവന്‍റെ ആ സ്നേഹത്തിനും ആ ചിരിക്കും മുന്നിൽ... ആദരവോടെ, നിറഞ്ഞ സ്നേഹത്തോടെ...🌹 "നീ ഇങ്ങനെ ഒരു ഓർമ്മയായി എന്നും എന്‍റെ  കൂടെ ഉണ്ടാകും കാസിം... മറക്കില്ല ഞാൻ നിന്നെ.. ഒരിക്കലും..."

Sunday, March 25, 2018

43. കൈത്താങ്ങുകള്‍








“ടീച്ചര്‍ വിളിച്ച് മകളുടെ കല്ല്യാണം ക്ഷണിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി... “തീര്‍ച്ചയായും വരാം...” എന്നു പറഞ്ഞുകൊണ്ട് ഫോണ്‍ വെക്കുമ്പോള്‍ “പോണോ?” എന്ന് മനസ്സ് സ്വയം ചോദിച്ചു... പോകാന്‍ വല്ലാത്തൊരു മടി അപ്പോതന്നെ തോന്നി തുടങ്ങിയിരുന്നു... നിരാശയുടെ അങ്ങേയറ്റത്ത് നില്‍ക്കുന്നവന്‍റെ ഒരു മാനസ്സികാവസ്ഥയിലായിരുന്നു അന്ന്‍ ഞാന്‍... പഠിപ്പൊക്കെ കഴിഞ്ഞ് ഒരു ജോലിക്കായി അലഞ്ഞു മടുത്ത്, എന്നിലെ പ്രതീക്ഷകളെല്ലാം മങ്ങിതുടങ്ങിയ കാലം... “മോനെ നീ ഇത്രയൊക്കെ പഠിച്ചിട്ടും ജോലിയൊന്നും ശരിയായില്ലേ?... ജോലിക്കൊന്നും നോക്കുന്നില്ലേ?...” എന്നൊക്കെയുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും സ്ഥിരം ചോദ്യങ്ങള്‍ കേട്ടു കേട്ട് തലക്ക് ഭ്രാന്ത് പിടിച്ച് വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ മടിച്ചിരുന്ന കാലം... എവിടെക്കെങ്കിലും ഓടിപോയാലോ എന്ന്  പലവട്ടം ചിന്തിച്ചിരുന്നു അന്ന്... കയ്യിലാണെങ്കില്‍ പത്ത് പൈസയില്ല!.. ഈ കല്ല്യാണത്തിന് പോയാല്‍ അവിടെ കൂടെ പഠിച്ചവരേയും പഠിപ്പിച്ച മറ്റു ടീച്ചര്‍മാരേയും കണ്ടേക്കാം... അവരില്‍ നിന്നെല്ലാം ഇത്തരം ചോദ്യങ്ങള്‍ വന്നാല്‍... ജീവിതത്തില്‍ ഒന്നും ആയില്ലെന്ന നിരാശ അവിടെ എന്നെ വല്ലാതെ അലട്ടും, അവര്‍ക്ക് മുന്നില്‍ തോറ്റവനെപോലെ തലകുനിച്ച് നില്‍ക്കേണ്ടി വരും എന്നൊക്കെ എനിക്കു തോന്നി...

പണ്ട് ടീച്ചര്‍ടെ കൂടെ വല്ലപ്പോഴും ക്ലാസ്സില്‍ വരാറുള്ള ഒരു വികൃതി കുട്ടിയായിരുന്നു ടീച്ചറുടെ മകള്‍... ആ നല്ല ഓര്‍മ്മകളില്‍ എന്തോ അവളുടെ വിവാഹത്തില്‍ പങ്കെടുക്കണം എന്നൊരു വല്ലാത്ത ആഗ്രഹവും അപ്പോള്‍ എന്നിലുണ്ടായിരുന്നു... കൂട്ടായി ഒരാള്‍ കൂടെ വന്നാല്‍ പോകാമെന്നായി... അതിന് അന്ന് കൂടെ പഠിച്ച പലരെയും വിളിച്ചു നോക്കി... അവരില്‍ പഠിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതുകൊണ്ട് നേരത്തേ പഠിപ്പെല്ലാം അവസാനിപ്പിച്ച് വേറെ പണിനോക്കിയ ചങ്ങാതിമാര്‍ക്കെല്ലാം നിന്ന്തിരിയാന്‍ സമയമില്ലെന്ന പോലത്തെ പണി തിരക്കാണെന്ന് പറഞ്ഞു... കൂട്ടത്തില്‍ നന്നായി പഠിച്ചിരുന്നവര്‍ക്കാണെങ്കില്‍ അതിനേക്കാള്‍ വലിയ ജോലി തിരക്കും ഒഴിവാക്കാനാവാത്ത യാത്രകളും... ഇവര്‍ രണ്ട് കൂട്ടരിലും പെടാതെ അത്യാവശ്യത്തിന് മാത്രം പഠിച്ചിരുന്ന എനിക്കുമാത്രം ഇന്ന് ഒരു തിരക്കും ഇല്ലെന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ നിരാശനാക്കി... പഠിക്കുമ്പോള്‍ ഒന്നുകില്‍ നന്നായി പഠിക്കണം അല്ലെങ്കില്‍ ഏറ്റവും മോശമായി... ഇതിനു ഇടയിലായാല്‍ ഇതാ അവസ്ഥയെന്ന് അന്നെനിക്ക് മനസ്സിലായി...

എന്തായാലും  വേണ്ട! കല്യാണത്തിന് പോകണ്ട!... അത് ശരിയാവില്ല! എന്നുറപ്പിച്ചു... ടീച്ചര്‍ എനിക്കെന്നും എന്‍റെ അമ്മയെപോലെയാണ്... ആ സ്നേഹത്തിനു മുന്നില്‍ അമ്മയോടെന്നപോലെ ഞാന്‍ എല്ലാം പറയാറുമുണ്ട്... കല്ല്യാണത്തിന് വാരാതിരുന്നതിനു കാരണം പറയാന്‍ ഞാന്‍ വിളിച്ചപ്പോള്‍ ടീച്ചര്‍ പറഞ്ഞു... “എനിക്കെല്ലാം മനസ്സിലാകും... സാരമില്ല!... എല്ലാത്തിനും ഒരു സമയമുണ്ട്... ഒക്കെ ശരിയാകും... വിഷമിക്കണ്ട!..” അതെനിക്കൊരു സാന്ത്വനമായിരുന്നു... ചില നിമിഷങ്ങളില്‍ ചിലര്‍ പറയുന്ന ചിലവാക്കുകള്‍ അതിലൂടെ അവര്‍ പകരുന്ന ശക്തി അതിന്‍റെ സ്വാധീനം വളരെ വലുതാണ്‌... ടീച്ചറുടെ ആ വാക്കുകള്‍ പിന്നീട് സത്യമായപ്പോള്‍ എല്ലാത്തിനും ഒരു സമയമുണ്ടെന്ന സത്യം ഞാനും മനസ്സിലാക്കി... അങ്ങനെ ജീവിതത്തില്‍ പലപ്പോഴായും ടീച്ചറുള്‍പ്പടെ പ്രായഭേദമന്ന്യേ പലരും മുന്നോട്ടുള്ള യാത്രക്ക് ശക്തിയേകി കൈപിടിച്ച് ഉയര്‍ത്തിയിട്ടുണ്ട്... അവരെയെല്ലാം ഞാനിന്ന് ഇവിടെ പ്രത്യേകം ഓര്‍ക്കുന്നു... മറന്നിട്ടില്ല ഞാനാരേയും... മറക്കാനാവില്ല എനിക്കോരിക്കലും...”

Saturday, February 17, 2018

42. യാത്ര


ജീവിത യാഥാർത്ഥ്യങ്ങൾക്കിടയിൽ കിടന്ന് മനസ്സ് മരവിച്ചു തുടങ്ങിയെന്ന് തോന്നുമ്പോഴെല്ലാം അതിൽ നിന്നൊരു മോചനത്തിനായി ഞാനൊരു യാത്ര പോകാറുണ്ട്. ജോലിയും, തിരക്കും, ഫോണും മാറ്റിവച്ച് പ്രകൃതി ജീവിക്കുന്നിടത്തേക്ക് ഒരു യാത്ര. ഒരു തരം ഒളിച്ചോട്ടം തന്നെ. അതിന് സമയമായി എന്ന് തോന്നുന്ന നിമിഷം ആരുമറിയാതെ, ആരോടും പറയാതെ അതിന് മാത്രമായി ഒരുക്കിവച്ചിരിക്കുന്ന ആ ബാഗെടുത്ത് ഞാനിറങ്ങും...

നേരം നോക്കി ആ വഴിക്കുള്ള ബസ്സ് പിടിക്കാറാണ് പതിവ്. എല്ലാം കണ്ടറിഞ്ഞ് യാത്ര ചെയ്യാവുന്നതു കൊണ്ട് എനിക്കതാണ് ഇഷ്ടം. അതില്ലെങ്കിൽ മാത്രം കിട്ടിയ വണ്ടിയില്‍ കയറി പോകും. പച്ചപ്പിനിടയിലൂടെ വളവും തിരിവും, കുന്നും മലയും കയറിയങ്ങനെ ദൂരങ്ങൾ താണ്ടി പ്രകൃതിയുടെ മനോഹാരിതയിലേക്ക് ചേക്കേറാനുള്ള പോക്കാണത്. സത്യത്തിൻ എല്ലാം മറക്കാനായി മനസ്സിനേയും ശരീരത്തേയും ഒരുമിച്ച് ഒരിടത്തേക്ക് ഞാനങ്ങനെ കൊണ്ടു പോവുകയാണ്...

സ്ഥലം എത്താറാകുമ്പോഴേക്കും പച്ച പടർപ്പിലേക്ക് മെല്ലെ കോടയിറങ്ങുന്നത് കണ്ടു തുടങ്ങും. രാമേട്ടന്റെ ചായക്കടയുടെ മുന്നിലാണ് എല്ലാ തവണയും വണ്ടിയിറങ്ങുക. രാമേട്ടനോട് കുറേ നാളുകൾക്ക് ശേഷം കണ്ടതിന്റെ കുശലം പറഞ്ഞിരുന്ന് രണ്ട് ചായയും കുടിച്ച് അവിടെ നിന്നും മെല്ലെ നടക്കും...

പണ്ട് രാമേട്ടനെ ഞാൻ ആദ്യമായി കാണുമ്പോള്‍ കാഴ്ച്ചയിൽ ആള് എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ആളിപ്പോഴും, യാതൊരു മാറ്റവും ഇല്ല. ആ നാടിന്റെ പരിശുദ്ധിയിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരെല്ലാം അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവരെന്നും അവരുടെ നാട് പോലെ തന്നെ നിത്യ ഹരിതം...

മുകളിലേക്ക് ആ വഴി വണ്ടികൾ വളരെ അപൂർവ്വമാണ്. നടക്കാൻ ദൂരം കുറച്ചുണ്ട് എങ്കിലും ക്ഷീണം തോന്നില്ല. നടന്നെത്തുമ്പോൾ ഒരു സ്വപ്നക്കൂട് പാതി മഞ്ഞിൽ മറഞ്ഞു നിൽക്കുന്ന കാഴ്‌ച കാണാം. അതങ്ങനെ കാണുന്ന നിമിഷം ഉളളിൽ ലക്ഷ്യം കണ്ട പ്രതീതിയാണ്...

സ്വപ്നക്കൂട് എന്ന് ഞാനിട്ട പേരാട്ടോ. അതൊരു പഴയ വീടാണ്. മനുഷ്യനെ മടിയനാക്കുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത, നിറങ്ങൾ പൂശാത്ത ഒരു കുഞ്ഞു വീട്. എനിക്ക് ജീവനുണ്ട് ഞാൻ ജീവിക്കുന്നുണ്ട് എന്നൊക്കെ എനിക്ക് തോന്നാറുള്ളത് അവിടെയെത്തുമ്പോഴാണ്...

അങ്ങനെ കൈകൾ നന്നായി തിരുമി ചൂടാക്കി നടന്ന് ലക്ഷ്യത്തിലെത്തി കഴിഞ്ഞാൽ ഞാനാദ്യം അവിടെ എന്റെ പ്രിയപ്പെട്ട മുല്ലയെ നോക്കും. കൊണ്ടു നട്ട നാളിലെല്ലാം വലിയ ക്ഷീണവും തളർച്ചയും വാട്ടവുമൊക്കെയായിരുന്നു. കാലാവസ്ഥ പിടിക്കാത്ത പോലെ. പിന്നെ പിന്നെ ഉഷാറായി. എന്നാലും പൂവിടാൻ വലിയ മടിയാണവൾക്ക്. പൂവിട്ടാൽ അത് ആ പരിസരം മുഴുവൻ അറിയിക്കുകയും ചെയ്യും. എന്തായാലും ആ രാത്രിയിലേക്ക് വിരിയാനൊരുങ്ങി നിൽക്കുന്ന കുറച്ച് മുട്ടുകളെങ്കിലും അവളിൽ എല്ലാ തവണയും കാണാറുണ്ട്...

ബാഗിൽ നിന്നും താക്കോൽ എടുത്ത് വാതിൽ തുറന്നാൽ അകമാകെ അന്ന് പൂട്ടിയപ്പോൾ കണ്ട അതേ കോലമായിരിക്കും. കഴിഞ്ഞ വരവിന്റെ തുടർച്ചയെന്ന പോലെ തോന്നിക്കും ആ കാഴ്‌ച. മിക്കപ്പോഴും സന്ധ്യ പിന്നിട്ട് ഇരുട്ട് പടർന്നു തുടങ്ങിയ സമയത്താകും അവിടെയെത്തുക....

വന്ന വേഷം മാറി പുറകുവശത്തെ ആ കുഞ്ഞരുവിയിലെ തണുത്ത വെള്ളത്തിൽ നന്നായൊന്നു കുളിച്ചു തോർത്തിയാൽ പുതിയൊരു മനുഷ്യനായി. പിന്നെ വിശപ്പിനു കൂടെ കരുതിയ ലഘു ഭക്ഷണം കഴിച്ച് ദാഹത്തിന് ഒരു കുപ്പി പൊട്ടിച്ച് അൽപ്പം അതും അകത്താക്കിയാൽ കൂടണഞ്ഞ ഒരു കളിയെ പോലെ സ്വസ്ഥം.. സുഖം...

രാത്രിക്ക് എന്നും നല്ല തണുപ്പാണവിടെ. മൂടി പുതച്ച് അതില്ലാതാക്കാൻ നിൽക്കാറില്ല. ഉള്ളിലെത്തിയ മദ്യം ശരീരത്തിന് വേണ്ട ചൂട് പകരാറുണ്ട്. അങ്ങനെ അവിടെ ഒറ്റക്കിരുന്ന് ഓരോ ചിന്തയിൽ മുഴുകുന്ന നേരത്താവും മിക്കപ്പോഴും നല്ല മുല്ലപ്പൂവിന്റെ മണം വരിക. അപ്പോൾ പുറത്തേക്കിറങ്ങി ആ പടിയിൽ ചെന്നിരുന്നാൽ അവിടെ ആ മുറ്റത്ത് ഓർമ്മകൾ ഒരോന്നായിറങ്ങി നടനമാടുകയായി...

ആടുന്നതത്രയും ഇന്നലെകളാണ്. കഥ എന്നിലെ നേട്ടങ്ങളുടേയും നഷ്ടങ്ങളുടേയും. അവിടെ നിന്നും ഒരു ദീർഘനിശ്വാസത്തോടെ എണീറ്റ് ഉള്ളിൽ എരിയുന്ന നഷ്ട ബോധത്തെ കുപ്പിയിലെ മരുന്നൊഴിച്ച് കെടുത്തിയാൽ പിന്നെ ആ തറയിൽ ഉറക്കത്തെ കാത്തു കൊണ്ട് ഒരു കിടപ്പാണ്. കാലം കുറേയായിട്ടുള്ള 'എല്ലാം മറന്നുളള ഒരു ഉറക്കം' എന്ന കൊതിയുമായിട്ടാണ് ആ കിടപ്പ്. ദാസേട്ടന്റെ പാട്ടുകൾ അപ്പോഴും കൂട്ടിനെന്ന പോലെ കൂടെ കാണും...

അവിടെ ഉറങ്ങുന്നതും, നേരം പുലരുന്നതും ഞാനറിയാറില്ല. പതിവില്ലാത്ത കിളിനാദങ്ങൾ കേട്ടായിരിക്കും മിക്കപ്പോഴും ഉറക്കമുണരുന്നത്. അപ്പോഴും സമയമെത്രയായെന്ന് ഒരു നിശ്ചയവും കാണില്ല. സമയം നോക്കാതെയുള്ള ജീവിതം, എന്തും തോന്നുന്ന പോലെ തോന്നുന്ന സമയത്ത്. അതാണ് സ്വാതന്ത്ര്യം എന്നൊക്കെ തോന്നിപോകാറുണ്ട്...

എണീറ്റ് മുഖമൊക്കെ കഴുകി ഒരു വഴിപാട് പോലെ ഒന്നൂടെ ഒന്നൊഴിച്ച് അതും കുടിച്ച്, മടിച്ചിട്ടാണെങ്കിലും അരുവിയിലെ തണുത്ത വെള്ളത്തിലേക്കിറങ്ങി അകത്തും പുറത്തും വെള്ളമെന്ന അവസ്ഥയിൽ കുറച്ച് നേരം ചിലവിടുമ്പോൾ വല്ലാത്തൊരു സുഖമറിയാറുണ്ട്...

പിന്നെ നല്ല കടുപ്പത്തിൽ ഒരു ചായ ഉണ്ടാക്കി കുടിച്ച ശേഷം ആ പരിസരമൊക്കെ കാണാൻ ഇറങ്ങി നടക്കും. ഗന്ധർവ്വൻ വന്ന് പോയ പോലെ ആകെ ഒരു പുകമയമാണ് അപ്പോൾ. സൂര്യതാപം എന്നാൽ തണുപ്പാണ് എന്ന് തോന്നിക്കുന്ന കാലാവസ്ഥയും. അടുത്തുള്ള തോട്ടങ്ങളിലെ പച്ചക്കറികളിൽ പലതും വിളവെടുക്കാൻ പാകമായി നിൽക്കുന്നത് കാണാം...

ചെറിയ ഓറഞ്ച് തൈകളിൽ വരെ നിറയെ ഓറഞ്ച്. നല്ല പഴുത്ത പേരക്കയും, ക്യാരറ്റും, സ്ട്രോബെറിയും പറിച്ച് കഴിക്കുമ്പോൾ സ്വയം മനസ്സിലാക്കും ഈ "ഫ്രഷ്" എന്ന് പറഞ്ഞാൽ ഇതാണ് അല്ലാതെ സൂപ്പർ മാർക്കറ്റിൽ അങ്ങനെ എഴുതി വച്ചിരിക്കുന്നിടത്ത് കിട്ടുന്നതല്ല! എന്നൊക്കെ. മുമ്പ് എത്രയോ തവണ വന്നിരിക്കുന്നു എന്നാലും അവിടത്തെ കാഴ്ച്ചകളെല്ലാം എന്നും ഒരു പുതുമ തോന്നിപ്പിക്കും...

അവിടമാകെ കറങ്ങി തിരിഞ്ഞു വന്നാലുടനെ ഒരു കോഫി പതിവുണ്ട്. അതും നുകർന്ന് വീടിന്റെ ജനലിലൂടെ താഴ്വാരം നോക്കി നിൽക്കാൻ നല്ല രസമാണ്. ആ കാഴ്ച്ചക്കും ഇന്നും ഒരു മാറ്റമില്ല. വിദൂരതകൾ അപ്പോഴും എന്തൊക്കെയോ പറയുന്നുണ്ടാകും. അതേ നിൽപ്പിലാണ് മുമ്പ് മനസ്സിൽ ഓരോന്നായി ഞാൻ എഴുതി തുടങ്ങിയത്. പിന്നീട് പലപ്പോഴായി അതെല്ലാം പേപ്പറിലേക്ക് പകർത്തി എഴുതുകയായിരുന്നു. എന്തെന്നില്ല തോന്നിയതെല്ലാം എഴുതി. ഒന്നും മറന്നു പോകാതിരിക്കാൻ എന്നപോലെ...

'ഇവനിവിടെ ഇങ്ങനെ ഒറ്റക്ക്... ഇവനെന്താ ഭ്രാന്താണോ?' എന്ന് കാണുന്നവർക്കും, കേൾക്കുന്നവർക്കും, ഇതറിയുന്നവർക്കും തോന്നിയേക്കാം എന്ന തോന്നലിൽ ഈ സ്ഥലത്തെ പറ്റിയും, ഈ യാത്രയെ പറ്റിയും ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്റെ ഈ ലോകം കാണിച്ച് കൊടുക്കാൻ പറ്റിയ ഒരാളേയും ഞാനിതുവരെ കണ്ടിട്ടില്ലെന്നതാ സത്യം...

ഇത് എന്നിലെ ഒരു ഭ്രാന്താണെങ്കിൽ അത് അതുപോലെ കുറച്ചെങ്കിലും ഇതേ പ്പറ്റി കേൾക്കുന്നവർക്കും വേണം. വേണ്ടേ? വേണം! എന്നാലേ ഇതിലെല്ലാം ഞാനെന്തറിയുന്നുവെന്ന് അവർക്കറിയാനാവൂ എന്നാണ് എനിക്ക് തോന്നാറുള്ളത്. എന്നാലും ഇടക്ക് ചിന്തിക്കാറുണ്ട് ഈ യാത്രയിൽ കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്. ഹേയ് വേണ്ട!.. എന്ന് അപ്പോ തന്നെ മനസ്സ് പറയും...

ശരീരവും മനസ്സും തണുത്തു കഴിഞ്ഞാൽ തേടി വന്നത് വേണ്ടുവോളം കിട്ടിയ പോലെയാണ്. ഇനി മടങ്ങാമെന്ന് അപ്പോൾ തോന്നും. യാത്ര പറയാൻ എനിക്കവിടെ ആ മുല്ല മാത്രമേ ഉള്ളൂ. അവളെ തലോടി ഇറങ്ങുമ്പോൾ വീണ്ടും കോടയിറങ്ങാനുള്ള സമയമായികാണും. രാമേട്ടനെ കണ്ട് ഒരു ചായ കൂടി കുടിച്ച്, "ഇനിയെന്നാ?" എന്ന ചോദ്യത്തിനുള്ള മറുപടിയോടെ "രാമേട്ടാ കാണാട്ടോ.." എന്ന് യാത്ര പറഞ്ഞ് അവിടെ നിന്നും തിരിക്കും. മനസ്സ് നിറയെ പോസിറ്റീവ് എനർജിയായിട്ടാണ് ആ മടക്കം...

കണക്കുകൾ.. എന്തിനെന്നില്ലാത്ത തിരക്കുകൾ... പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും തേടിയുളള അലച്ചിലുകളും നിറഞ്ഞ ടൈംടേമ്പിൾ ജീവിതത്തിലേക്ക് വീണ്ടും ചെല്ലുമ്പോൾ അവിടെയെല്ലാം കൂളായി നിൽക്കാൻ ഒരു പരിധിവരെ ഈ യാത്രയുടെ ഉന്മേഷം എന്നെ സഹായിക്കാറുണ്ട്...

ഇനിയും അങ്ങനെ ആ സ്വപ്നക്കൂട്ടിൽ ചേക്കേറാനുള്ള സമയമായി എന്ന് മനസ്സ് പറയുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞാനിപ്പോൾ. എന്നിലെ എന്റെ ലോകത്തിലേക്കുള്ള അടുത്ത ഒരു യാത്രക്കായി. പ്രകൃതിയുടെ മടിത്തട്ടിൽ കുറച്ചു നേരം എനിക്ക് ഞാനായി ജീവിക്കാൻ.