" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Saturday, March 19, 2016

37. അമ്മേടെ നാട്ടീന്ന്...










ഇന്നലത്തെ അവധി ദിവസം കൊണ്ടോന്നും ഉറക്കം മതിയായില്ല... ഇന്ന് രാവിലെ കമ്പനിയുടെ മുന്നില്‍ ചെന്നുനിന്ന കാറില്‍നിന്ന് ഇറങ്ങുമ്പോഴും അത് തോന്നിയിരുന്നു... പാതി അടഞ്ഞ കണ്ണുകളോടെ മടിച്ച് മടിച്ച് നടന്ന് നീങ്ങുമ്പോഴും ഉറങ്ങാനുള്ള ആവേശം അതീവമായിരുന്നു...

അടുത്ത് കണ്ടവരോടൊക്കെ മോര്‍ണിംഗ് പറഞ്ഞ് ആ ചെയറില്‍ ചെന്നിരുന്ന് ടേബിളില്‍ തലചായ്ച്ചു... ഇത്തിരിനേരം... പിന്നെ എഴുന്നേറ്റിരുന്ന്‍ ഒരു തുടക്കം എന്നത് ഇന്നിനി എങ്ങനാ എന്നാലോചിക്കുമ്പോ ദാ ടേബിളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന RFIകള്‍... അതെടുത്ത് ഓരോന്നും നോക്കിയപ്പോ “ഇന്ന് നിനക്ക് നല്ല പണിയുണ്ട്” എന്ന് മനസ്സുപറഞ്ഞു...

എന്തായാലും വെയില്‍ ചൂടെറും മുന്നേ കഴിയുമെങ്കില്‍ എല്ലാം ചെയ്തു തീര്‍ക്കാം എന്ന ബുദ്ധിപരമായ തീരുമാനത്തോടെ എല്ലാ RFIയും ഒരു ഫയലില്‍ എടുത്ത് വേണ്ട മാര്‍ക്കര്‍ പെന്നുകള്‍ പോക്കറ്റിലും തിരുകി ഞാന്‍ ഇറങ്ങി നടന്നു... രാത്രിയുടെ തണുപ്പ് അപ്പോഴും അന്തരീക്ഷത്തില്‍ നിന്നും വിട്ടുപോയിട്ടില്ലായിരുന്നു അതുകൊണ്ടാവാം ഉറങ്ങാനുള്ള കൊതി പിന്നെയും അടുത്തുവന്നു...

തണുപ്പും ആസ്വദിച്ച് നടന്ന് നടന്ന് പ്ലാന്റിന്റെ ഗേറ്റ് എത്താന്‍ നേരം അവിടെ ആരെയോ കാത്തുനില്‍ക്കുന്ന പോലെ ഒരാളെ കണ്ടൂ... അയാള്‍ അടുത്തുവന്ന് ഹിന്ദിയില്‍ എന്‍റെ പേരുചോദിച്ച് ആളെ ഉറപ്പുവരുത്തിയ ശേഷം കാര്യം പറഞ്ഞു.. “Sir am from “RISAL”… Yesterday I was send a RFI to you.” കേട്ടപാടെ ഞാന്‍ ഫയലിലെ RFIകള്‍ പരിശോധിച്ചു... ഉണ്ട് “RISAL” എന്നൊരു കമ്പനിയുടെ റിക്വസ്റ്റ് ഉണ്ട്... ആ ഉറപ്പില്‍ ഞാന്‍ അയാള്‍ടെ കൂടെ പോകാന്‍ തയ്യാറായി...

“ബിന്‍ ഹസാല്‍” എന്ന് പേരുപറഞ്ഞ അയാള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് മുന്നിലും തൊട്ടു പുറകില്‍ അയാള്‍ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ട് എന്ന്‍ തോന്നുംവിധം ഓരോ മൂളലുകളോടെ മറ്റെന്തോക്കെയോ ആലോചിച്ച് ഞാനും,  എന്‍റെ പുറകെ കുറച്ച് മുന്നേ ഞാന്‍ നിര്‍ത്തിവച്ച എന്‍റെ ഉറക്കവും... ഞങ്ങള്‍ അങ്ങനെ ഒരു വരിയായി ലൈവ് പ്ലാന്റിലെ പ്രഭാതത്തിലൂടെ നടന്നു...

ഈ സൈറ്റില്‍ പുതിയതായതുകൊണ്ട് “RISAL”ന്‍റെ Inspection തീരാന്‍ 3 മണിക്കൂറിലധികം സമയമെടുത്തു... ഇനി ഇല്ല!... എല്ലാം കഴിഞ്ഞു എന്ന ആ ഉറപ്പില്‍ അവര്‍ എനിക്ക് തിരിച്ച് പോക്കാന്‍ ഗേറ്റില്‍ ഒരു കാര്‍ അറേഞ്ച് ചെയ്തു തന്നു... അവിടെന്ന് അവരുടെ നന്ദി വാക്കും സ്വീകരിച്ച് ഞാന്‍ തിരിച്ച് നടന്നു..

അവിടെ ഗേറ്റില്‍ “RISAL” എന്നെഴുതിയ ഒരു കാര്‍ കാത്ത് കിടപ്പുണ്ടായിരുന്നു... ഞാന്‍ ചെന്ന് അതില്‍ കയറിയതും ഡ്രൈവര്‍ ചോദിച്ചു...

“ഭായ് ഓഫീസിലേക്കാണോ?”

(അത് കേട്ടപാടെ എന്‍റെ മനസ്സില്‍ “മലയാളി” എന്നൊരു ബള്‍ബ്‌ തെളിഞ്ഞു...)

“അതെ” എന്ന മറുപടിയോടെ “താന്‍ മലയാളി ആണല്ലേ? നാട്ടില്‍ എവിടെയാ?” എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു...

“ആലത്തൂര്‍... പാലക്കാട്”

ആലത്തൂര്‍... അത് ചെറുപ്ലശ്ശേരി അടുത്താണോ?”

“അല്ല... ചെറുപ്ലശ്ശേരി കുറച്ച് പോണം...”

“ഉം... അവിടെ ചെറുപ്ലശ്ശേരിയില്‍ എനിക്ക് ഒന്നുരണ്ട് ഫ്രണ്ട്സ് ഉണ്ട്... "ആലത്തൂര്‍" എന്ന് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്... ഞങ്ങള്‍ടെ നാട്ടില്‍ ഈ മീനമാസം ആകുമ്പോള്‍ ആലത്തൂര്‍ നിന്നെല്ലാം ഒരുപാട് വണ്ടികള്‍ വരും... അതില്‍ ബസ്സുകല്ടെ പുറകിലെ അഡ്രെസ്സില്‍ കാണാം ആലത്തൂര്‍, പാലക്കാട് എന്നൊക്കെ സ്ഥലപേരുകള്‍...”

“അപ്പൊ ഭായിടെ നാട് എവിടാ?”

“തൃശ്ശൂര്‍... കൊടുങ്ങല്ലൂര്‍... കേട്ടിടുണ്ടോ?”

“ഭായീ... ഞാന്‍ വരാറിണ്ട് കൊടുങ്ങല്ലൂര്‍ ഭരണിക്ക്...”

“ആണോ?... അമ്പലത്തിന്‍റെ അടുത്താ എന്‍റെ വീട്..”

“എന്നാലും ഭായീ..”

“എന്തെ?”

“ഏയ്‌”

പുറകിലെ സീറ്റില്‍ ഇരുന്ന് എനിക്ക് അവന്‍റെ മുഖം കാണാനാവുന്നില്ലായിരുന്നു എങ്കിലും അവന്‍റെ ശബ്ദം എന്തോ ഒരു അത്ഭുതം കേട്ടതുപോലെ ആയിരുന്നു..

ഒഫീസിനു മുന്നില്‍ ഞാന്‍ ഇറങ്ങുബോള്‍ അവനും ഇറങ്ങി എന്‍റെ നേരെ വന്നു... അപ്പോഴാണ് ഞാന്‍ അവനെ ശരിക്കും കാണുന്നത്... ഒരു പയ്യന്‍... അവന്‍റെ കണ്ണുകളില്‍ കൗതുകം നിറഞ്ഞു നിന്നിരുന്നു... അവന്‍ എന്‍റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു...

“എന്നാലും ഭായി... ഭായി അമ്മേടെ നാട്ടിന്നാല്ലേ... വിശ്വാസാവണില്ല... കണ്ടത്തില്‍ ഏറെ സന്തോഷം”

ഞാന്‍ പകച്ചുപോയി... അടിമുടി ഒരു തരിപ്പോടെ എന്തോന്ന് ഇവനീ പറയണത് എന്നായി എന്‍റെ ചിന്ത... ഇവന് എന്‍റെ നാടിനോടും ആ നാടുകാരനോടും ഇത്രക്ക് സ്നേഹോ? ഒരു ഭ്രാന്ത് പോലെ... അത്രക്കും പ്രിയപെട്ടതാണോ അതെല്ലാം... എനിക്കാണെങ്കില്‍ ആദ്യായിട്ടാ ഒരാള് ഇത്രയും വിലതരുന്നെ... ഒന്നും ഒന്നും മനസ്സിലാക്കാനാവാതെ അങ്ങനെ ഇത്തിരി നേരം നിന്നുപോയി...

യാത്ര പറഞ്ഞ് തിരിച്ച് പോകുന്ന അവനെ നോക്കി ഇവിടെ കൊണ്ടുവിട്ടത്തില്‍ ഒരു നന്ദി എന്നോണം ഒരു പുഞ്ചിരിയോടെ കയ്യുയര്‍ത്തി കാണിച്ചു... തിരിച്ച് അവനും... 

തിരിഞ്ഞ് നടക്കുമ്പോള്‍ നിറയെ ആല്‍മരങ്ങള്‍ ഉള്ള ഒരു അമ്പലം എന്‍റെ ഉള്ളില്‍ നിറഞ്ഞു കണ്ടൂ... മീനമാസത്തില്‍ മഞ്ഞള്‍ മണക്കുന്ന ഭരണികാവ്... ഏറെ പരിചിതമായ അമ്മയുടെ തട്ടകം... ഒരു കൊടുങ്ങലൂര്‍കാരനായി ജനിച്ചതില്‍ അഭിമാനം തോന്നുകയായിരുന്നു... കൂടെ അവന്‍റെ സ്നേഹത്തോട് ഒരു ബഹുമാനവും അവന്‍റെ വിശ്വാസത്തോട് ഒരു ആദരവും.

Friday, March 4, 2016

36. ബസ്സ്‌ യാത്ര...











ഒരുപാട് കാലങ്ങള്‍ക്കു ശേഷമാണ് ഇന്നൊരു യാത്രയുടെ ഭാഗമായി വീണ്ടും ബസ്സില്‍ കയറിയത്... സ്റ്റോപ്പില്‍നിന്നും പതിയെ ഓടിതുടങ്ങിയ ബസ്സില്‍ നിലയുറപ്പിക്കാന്‍ അവിടവിടെ പിടിച്ചുകൊണ്ട് ആളൊഴിഞ്ഞൊരു സൈഡ് സീറ്റില്‍ ചെന്നിരുന്നപ്പൊ ഞാനോര്‍ത്തു “എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും ഈ ഒരു അനുഭവം...”

കാറ്റും വെളിച്ചവും അറിഞ്ഞുകൊണ്ടുള്ള ആ യാത്ര ശരിക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തി... മുന്നിലൂടെയും പിന്നിലൂടെയും ഹോണ്‍ മുഴക്കിയെത്തുന്ന വാഹനങ്ങളെ പേടിച്ചും, വളവും തിരിവും, കുണ്ടും കുഴിയും സിഗ്നലുകളും ശ്രദ്ധിച്ച് കണ്ച്ചിന്മാതെയുള്ള സെല്‍ഫ് ഡ്രൈവിങ്ങില്‍നിന്നും ഒരു മോചനം! അത് തന്നെ വലിയ ആശ്വാസമായി തോന്നി...

സ്വതന്ത്രനായിരുന്ന്‍ കാഴ്ച്ചകള്‍ കാണാനും, ചിന്തിക്കാനും, പാട്ടുകേള്‍ക്കാനും, പകല്‍കിനാവുള്‍ കാണ്ടാസ്വദിക്കാനും, ഏറെ അനുയോജ്യമായതുകൊണ്ടുതന്നെ ബസ്സ്‌യാത്രകള്‍ പണ്ടും ആസ്വാദ്യമായിരുന്നു... കൈപിടിച്ച് നടക്കുന്ന പ്രായത്തില്‍ അമ്മയുടെ വീട്ടിലേക്കുള്ള യാത്ര അതാണ്‌ ഓര്‍മ്മയില്‍ ആദ്യത്തെ ബസ്സ്‌യാത്ര... ആദ്യമായി തനിച്ച് യാത്ര ചെയ്തത് സ്കൂളില്‍ പഠിക്കുന്ന കാലത്തും, “ഒന്ന് ഒതുങ്ങി നില്ക്ക്... അങ്ങട്ട് കേറി നില്ക്ക്” എന്നീ ശകാരങ്ങള്‍ അന്ന് സ്ഥിരം കേട്ടിരുന്നു... 

തോള്ളില്‍ ബാഗും തൂക്കിയിട്ട് ഓരോ സീറ്റിലെയും പുറകിലെ കമ്പികളില്‍ രണ്ടു കൈയ്യും മുറുകെ പിടിച്ചു നില്‍ക്കുമ്പോള്‍ മുകളില്‍ കാണുന്ന വലിയ കമ്പി അന്ന് കൈയെത്താ ദൂരത്തെ ഒരു ലക്ഷ്യമായിരുന്നു... “എന്നാ വലിയ ആളുകളെപോലെ അതില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാ... അതിനിയെന്നാ...” എന്ന ചിന്തകള്‍ അന്നെല്ലാം ഒരു ദീര്‍ഘ നിശ്വാസത്തിലാണ് അവസാനിച്ചിരുന്നത്...

പിന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളില്‍ പഠിക്കാനും ജോലിക്കായും വേണ്ട യാത്രകള്‍ക്കായി എന്നും ആശ്രയിച്ചിരുന്ന ബസ്സുകള്‍... അതിന്‍റെ സമയം നോക്കി ഓടിപിടഞ്ഞ്‌ സ്റ്റോപ്പിലെത്തുബോള്‍ എന്നും കാണാറുള്ള മുഖങ്ങള്‍... അവിടെ ബസ്സിന്‍റെ വരവും പ്രതീക്ഷിച്ചുള്ള കാത്തുനില്‍പ്പ്... നേരം കഴിഞ്ഞും കാണാതാകുമ്പോള്‍ തോന്നിയിരുന്നൊരു ടെന്‍ഷന്‍... അകലേന്നു വരുന്നുണ്ടോ എന്നറിയാനായി ആ ശബ്ദത്തിനായുള്ള കാതോര്‍ക്കല്‍... ദൂരെ ബസ്സിന്‍റെ മുഖം കണ്ടുതുടങ്ങുബോള്‍ തോന്നുന്ന ഒരു ഉണര്‍വും അതില്‍ കയറാനുള്ള തയ്യാറെടുപ്പും... ആ ശീലങ്ങളെല്ലാം ജീവിതത്തില്‍നിന്ന് മാഞ്ഞുപോയിരിക്കുന്നു...

പണ്ട് ഏകദേശം ഒരുവര്‍ഷത്തോളം എന്നും രാവിലെ PA ട്രാവല്‍സില്‍ ചലക്കുടിയിലെക്കുള്ള യാത്ര ഇന്ന് നല്ല ഓര്‍മ്മകളായെത്തി... ഒരുപാട് നല്ല സുഹൃത്തുക്കളെ തന്നതാണ് ആ യാത്ര... കണ്ടക്ടര്‍ ടോമിചേട്ടന്‍ ഇന്നും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍പ്പുണ്ട്... അങ്ങനെ പലരും... അന്നൊക്കെ KSRTC  ബസ്സില്‍ കയറിയാല്‍ പെട്ടെന്ന് ഉറങ്ങിപോകുമായിരുന്നു ഒരുപക്ഷെ ഇന്നും... വായു സഞ്ചാരം കൂടുതലായതുകൊണ്ടുള്ള നല്ല കാറ്റും പിന്നെ TATA എന്‍ജിന്‍റെ താരാട്ട് പോലുള്ള ശബ്ദവും.. എപ്പോ ഉറങ്ങി എന്നറിയാനാവില്ലായിരുന്നു...

M S മേനോന്‍, S N ട്രാവെല്‍സ്, K K മേനോന്‍, ശ്രീകൃഷ്ണ, വീണാമോള്‍... എല്ലാം ഒരുകാലത്തെ ചെറുതും വലുതുമായ എല്ലാ യാത്രകളുടെയും ഭാഗമായ ബസ്സുകളായിരുന്നു... കാഴ്ച്ചയിലെ അവയുടെ നിറങ്ങളും ആ നിറങ്ങളാല്‍ അവയില്‍ തീര്‍ത്ത ഡിസൈന്‍കളും ഇന്നും ഒരു പഴയ ചിത്രംപോലെ മനസ്സില്‍ മായാതെ കിടക്കുന്നു... പിന്നെ ആ കണ്ടക്ടര്‍മാരുടെ കയ്യിലെ പല നിറത്തിലുള്ള ടിക്കറ്റ്സ്, അതില്‍നിന്നും തുപ്പല്‍ തൊട്ട് ഓരോന്ന് കീറി തന്നപ്പോഴൊക്കെ വാങ്ങാന്‍ അറച്ചതും, ചില്ലറ ഇല്ലെന്നും പറഞ്ഞ് ടിക്കറ്റ്നു പുറകില്‍ എഴുതി തന്നതുമെല്ലാം ഇന്നൊര്‍ത്തുപോയി...

അങ്ങനെ ഇന്നത്തെ യാത്രയുടെ അവസാനം എന്നപോലെ ആ സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങിനില്‍ക്കുമ്പോള്‍ എന്നെ ഇറക്കിവിട്ട് അകന്നുപോയ ആ ബസ്സിനെ ഞാന്‍ കുറച്ചു സമയം നോക്കിനിന്നു... ബസ്സുകള്‍ പണ്ടത്തേക്കാള്‍ കൂടുതല്‍ സുന്ദരികളായിരിക്കുന്നു... പുതിയ ടെക്നോളജി ബസ്സിലും കുറെയേറെ മാറ്റങ്ങള്‍ വരുത്തി കണ്ടുവെങ്കിലും ബസ്സ്‌യാത്രിയില്‍ ഇന്നും ഒരു സുഖംതോന്നി... കണ്മുന്നില്‍ നിന്നും മറയും മുന്നേ അതിനൊരു നന്ദി ഞാന്‍ ആ ബസ്സിനോട്‌ പറഞ്ഞു....

മാറ്റങ്ങള്‍ എന്ന ഒറ്റ കാരണത്താല്‍ ഇങ്ങനെ ഓരോ കാലഘട്ടങ്ങളിലായി അനുഭവിച്ചറിഞ്ഞ പലകാര്യങ്ങളും ഒരു ഒഴുക്കിലെന്നപോലെ അകന്നുപോയിട്ടുണ്ട്... അതില്‍ പലതും ഒരിക്കലും തിരിച്ചു വരാത്തവിധം ഏറെ പുറകിലേക്ക് പോയികഴിഞ്ഞിരിക്കുന്നു... ഒരു കാലഘട്ടത്തിന്‍റെ ഭാഗമായി ഇനി ശേഷിക്കുന്ന ഓര്‍മ്മകളെന്നപോലെ എല്ലാം ചെറിയ ഓര്‍മ്മകള്‍ മാത്രമാക്കികൊണ്ട് അങ്ങു ദൂരെക്ക്...