" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Friday, March 1, 2019

46. തിരിച്ചറിഞ്ഞിട്ടും

ജീവിതചര്യകളിൽ ഉളവാകുന്ന മടുപ്പിൽ നിന്നും ഒരു മോചനം വേണമെന്ന് തോന്നുമ്പോഴെല്ലാം അയാൾ തനിച്ചൊരു യാത്രയെ കുറിച്ച് ചിന്തിക്കുമായിരുന്നു... പിന്നീട് അത് പല കാരണങ്ങളാല്‍ വേണ്ടെന്ന് വെക്കുകയാണ് പതിവ്... എന്നാൽ ഇത്തവണ അതിൽ ഒരു മാറ്റം വരുന്നതിന് മുമ്പേ അയാൾ അതിനായി ഇറങ്ങിതിരിച്ചു... സന്ന്യസിക്കുകയായിരുന്നില്ല അയാളുടെ ഉദ്ദേശം എങ്കിലും മറ്റൊന്നും ചിന്തിക്കാതെ, നിലവിലുള്ളതിനെയെല്ലാം വെടിഞ്ഞുള്ള ഒരു യാത്രയായിരുന്നു അയാളുടെ മനസ്സിൽ... ആ യാത്രയില്‍ ചെന്നെത്തേണ്ടതായ ഒരു ലക്ഷ്യസ്ഥാനം ഇല്ലാത്തതിനാല്‍ അയാൾ സമയവും ദിശയും മാർഗ്ഗവും നോക്കാതെ അയാൾക്ക് തോന്നിയപോലെയെല്ലാം സഞ്ചരിച്ചു... അങ്ങനെ ഓരോ ദിനരാത്രങ്ങളിലായി കുന്നും മലയും, നാടുകളും നഗരങ്ങളും താണ്ടി അയാൾ തന്റെ യാത്ര തുടർന്നു...

പിന്നിട്ട സമയവും ദൂരവും തന്ന യാത്രാനുഭവങ്ങളിൽ പലതും അയാൾക്ക്‌ ആദ്യാനുഭവങ്ങളും, പുതിയ തിരിച്ചറിവുകളുമായിരുന്നു... തിരിച്ചറിവുകൾ നല്ല ചിന്തകൾക്ക് വഴിയൊരുക്കി, നല്ല ചിന്തകൾ അയാളിലെ നന്മയെ വളർത്തി... ചുരുക്കി പറഞ്ഞാൽ അയാൾ മെല്ലെ ഒരു പച്ച മനുഷ്യനെന്ന നിലയിലേക്ക് മാറുകയായിരുന്നു... പച്ച മനുഷ്യൻ എന്ന് പറയുമ്പോള്‍ തരം തിരിക്കാവുന്ന തരത്തിൽ ഒന്നിന്റേയും അടയാളങ്ങൾ ഇല്ലാത്ത, ആരുടേയും പ്രതിനിധിയെന്ന ലക്ഷണങ്ങള്‍ ഇല്ലാത്ത വെറും ഒരു മനുഷ്യൻ... അയാൾക്ക്‌ ആരോടും അസൂയയോ, വിരോധമോ, വിദ്വേഷമോ ഇല്ല... ആരേയും തോൽപ്പിക്കണമെന്നില്ല, ഉപദ്രവിക്കണമെന്നില്ല, ഒന്നും ഒട്ടും നേടണമെന്നുമില്ല! അതുകൊണ്ടുതന്നെ തിരക്ക് എന്നത് അയാൾക്ക്‌ തീരെ ഇല്ലാതെയായി... ഏതു നേരവും പ്രാർത്ഥിച്ചിരുന്ന അയാൾക്ക് അപ്പോൾ 'ദൈവം' എന്നത് ആവശ്യമില്ലാത്ത ഒന്നായി തീർന്നിരുന്നു... മനുഷ്യന് അതിന്റെ ആവശ്യം ഇല്ലെന്നു തന്നെ അയാൾ അഭിപ്രായപ്പെട്ടു...

യാത്രക്കിടയില്‍ കണ്ടറിഞ്ഞ ഓരോ കാഴ്ച്ചകളിൽ നിന്നും അയാൾ മനസ്സിലാക്കി ജീവിതം എല്ലാവരിലും വ്യത്യസ്തമാണ്... എന്തിന് ജീവിക്കുന്നു എന്നറിയാത്തവരാണ് അതിൽ അധികവും... യാന്ത്രികമായ ജീവിതം നയിക്കുന്നവർ എന്തിനോ അത് അതുപോലെ ഇന്നും തുടരുന്നു... ചിലർ എങ്ങനെ ജീവിക്കണം എന്ന് മറ്റുള്ളവരെ പഠിപ്പിക്കാനുള്ള തിരക്കിലാണ്... അവരും ജീവിക്കുന്നില്ലെന്നതാണ് സത്യമെന്ന് അയാൾ മനസ്സിലാക്കി... ശരിയും തെറ്റും തിരിച്ചറിയൂ എന്ന് പറഞ്ഞവർ ചെയ്യുന്നതിൽ അധികവും തെറ്റുകള്‍ തന്നെ എന്ന ശരി അയാൾക്ക് രസകരമായി തോന്നി...

ഒന്നും ചെയ്യാത്ത, ചെയ്യേണ്ടതില്ല എന്നുള്ള മട്ടിലിരിക്കുന്ന കുറേ പാഴ്ജന്മങ്ങളാകട്ടെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറയുന്ന കൂട്ടത്തില്‍ തന്നെ കുറിച്ച് പറയുന്നതും അയാൾ കേട്ടു... ചിലർ മനുഷ്യാവകാശങ്ങൾ നേടിയെടുക്കാനുള്ള കഠിനമായ പ്രയത്നത്തിലാണ്... തനിച്ചു കിട്ടിയപ്പോള്‍ തള്ളി തിമിർത്തവരും, കൂടെ നടന്ന് ഉപദേശം വിളമ്പിയവരും മാത്രമാണ് യാത്രാവേളയിൽ അയാളെ വെറുപ്പിച്ചത്... അവരോട് മാത്രം അയാൾക്ക് കുറച്ച് മുഖം കറുപ്പിക്കേണ്ടിവന്നു... അല്ലെങ്കിലും സ്വയം എന്തൊക്കെയോ ആണെന്നുള്ള തോന്നലുള്ളവർക്ക് മറ്റുള്ളവരെ കാണുമ്പോള്‍ ഈ ഉപദേശം, പുച്ഛം, കളിയാക്കൽ, ചൊറിച്ചില്‍, അവരുടെ കാര്യങ്ങളിലേക്കുള്ള കടന്നു കയറ്റം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകാറുണ്ടെന്നത് അയാൾക്ക് നേരത്തേ അനുഭവം ഉണ്ടായിരുന്നു...

ആളെ കാണുമ്പോഴുള്ള ലക്ഷങ്ങള്‍ നോക്കി എന്താ എന്തിനാ എന്നൊന്നും ഊഹിക്കാനാവാതെ ആവശ്യം എന്തെന്ന് തിരക്കി പലരും പലപ്പോഴായി അയാളെ സമീപിച്ചു... ആദ്യമെല്ലാം അവരിൽ നല്ല സഹായ മനസ്ക്കത കണ്ടുവെങ്കിലും പിന്നീടാണ് അയാൾക്ക്‌ മനസ്സിലായത് അത് അവരുടെ ഉപജീവനമാർഗ്ഗം മാത്രമായിരുന്നുവെന്ന്... 'എന്താണ് അന്വേഷിക്കുന്നത്? എന്ത് വേണമെങ്കിലും പറഞ്ഞോളൂ എന്തിനും നമ്മുടെ അടുത്ത് ആളുണ്ട്' എന്നായിരുന്നു അവരുടെയെല്ലാം പൊതുവായ സംഭാഷണം... 'ആവശ്യം കള്ളോ കഞ്ചാവോ അതോ പെണ്ണോ?' എന്ന ഒറ്റ ചോദ്യം ഒരു മടിയും കൂടാതെ മുഖത്ത് നോക്കി ചോദിച്ചവരിൽ പലരും അയാളേക്കാളും വളരെ പ്രായം കുറഞ്ഞവരായിരുന്നു... അത് മൂന്നും മാത്രമാണോ മനുഷ്യന് അത്യാവശ്യം എന്ന്, അതു കേട്ടപ്പോള്‍ അയാൾ സംശയിച്ചു പോയി...

പിന്നെ സ്വന്തം ശരീരം വിൽക്കാൻ ഉള്ളതാണ് എന്ന് പറയാതെ പറഞ്ഞ സ്ത്രീകള്‍, വയസ്സുകൾ നിരത്തി തന്റെ കയ്യിൽ പല പ്രായത്തിലുള്ള പെൺ ശരീരം ഉണ്ടെന്ന് പറഞ്ഞ് പിടിച്ചു നിർത്താൻ ശ്രമിച്ചവർ, എങ്ങനെ ജീവിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കാന്‍ വന്നവർ, സ്വർഗ്ഗത്തിലേക്ക് പോകാൻ ഞങ്ങളുടെ കൂടെ ചേരൂ എന്ന് നിർബന്ധിച്ചവർ, ബാല്യത്തിൽ ശീലിച്ച യാചിക്കൽ വിടാതെ വളർന്ന കൗമാരത്തിലും കൈ നീട്ടിയവർ... അയാൾക്ക് അത് മറ്റൊന്നിനും വേണ്ടിയുള്ള സമയമല്ല എന്നതുകൊണ്ട് എല്ലാവരുടേയും മുന്നിൽ ഒന്നും ഇല്ലെന്നും, ഒന്നും വേണ്ടെന്നുമുള്ള മട്ടിൽ ഒരു പുഞ്ചിരിയാൽ മറുപടി നൽകി കൊണ്ട് അയാൾ മുന്നോട്ട് നടന്നു... 'എന്താ നിങ്ങൾ ഇങ്ങനെ?' എന്ന് അവർ ഓരോരുത്തരോടും ചോദിക്കാന്‍ തോന്നിയെങ്കിലും അങ്ങനെ ചോദിക്കുന്നവരോട് പറയാൻ അവർ കരുതി വച്ചേക്കുന്ന അവരുടേതായ ഒരു ന്യായം എപ്പോഴും അവരുടെ ഉള്ളിൽ ഉണ്ടാകുമെന്ന് അയാൾക്ക് അറിയാമായിരുന്നു...

ആ അലച്ചിലെന്ന യാത്ര ഉണ്ടാക്കിയ വിശപ്പിൽ അയാൾ കണ്ടത് അതുവരെ കാണാത്തതും കഴിക്കാത്തതുമായ ഭക്ഷണങ്ങളായിരുന്നു... എത്രയെത്ര വിഭവങ്ങൾ... എല്ലാം കഴിക്കാവുന്നതാണ് പക്ഷെ കഴിച്ചതുകൊണ്ട് എന്ത് ഗുണമെന്ന് അത് ഉണ്ടാക്കുന്നവനും കഴിക്കുന്നവനും അറിയില്ല... ഗുണങ്ങൾ കളഞ്ഞെടുത്ത വെറും പിണ്ഡമാണ് കഴിക്കാൻ ഒരുക്കിയിരിക്കുന്നതിൽ അധികവും... അതിലാണെങ്കിൽ ആവശ്യമില്ലാത്ത കുറേയേറെ നിറങ്ങളും... എന്നിട്ടും ആളുകൾ എന്തെന്നില്ലാതെ എല്ലാം വാങ്ങി കഴിക്കുന്നതാണ് ഉണ്ടാക്കുന്നവനുള്ള പ്രോത്സാഹനം... വിഭവങ്ങളെ അയാൾ മോശമെന്ന് വിലയിരുത്തി, ഭക്ഷണം തൽക്കാലം വേണ്ടെന്നുവച്ച് തന്റെ യാത്ര തുടർന്നു...

കണ്‍മുന്നില്‍ കണ്ട കാഴ്ച്ചകളിൽ അയാൾ ശ്രദ്ധിച്ചു ആരും എവിടേയും ക്ഷമയോടെ അടങ്ങി നിൽക്കുന്നില്ല... എല്ലാവരിലും കാണുന്നു ഒരു തിരക്ക്... ഇല്ലെങ്കിലും ഉണ്ടെന്ന് കാണിക്കേണ്ടത് തിരക്കിന്റെ കാര്യത്തിലും ഒരു അനിവാര്യതയാണ് എന്ന പോലെ എല്ലാവരും അത് നല്ലപോലെ കാണിക്കുന്നുണ്ടായിരുന്നു... എവിടേക്ക് എന്തിന് എന്നൊന്നും ഇല്ലാത്തെ ഒരു വലിയ വൃത്തത്തിനുള്ളിലെന്നപോലെ കിടന്ന് കറങ്ങുകയാണ് പലരും... എന്തെങ്കിലും അതിനിടയിൽ വീണുകിട്ടും, കിട്ടിയാലോ എന്നൊക്കെയുള്ള പ്രതീക്ഷകളുമായി... മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇര തേടി അലയുന്ന മൃഗങ്ങളെ പോലെ... അതിൽ കളവും ചൂഷണവും സ്വന്തം മിടുക്കാണെന്ന് സ്വയം അഭിമാനിക്കുന്നവർ ധാരാളം ഉണ്ടായിരുന്നു...

ശരീരം വിൽക്കുന്നത് മാന്യമായ പണിയല്ലേ? അല്ലെന്ന് ആരാ പറഞ്ഞേ എന്ന് ചോദ്യം ചെയ്തു തല്ലാൻ വരുന്നവരും കുറവല്ല... പൊതുവെ മൂന്ന് ലക്ഷ്യങ്ങളാണ് അവിടെ ചുറ്റുമുള്ള കണ്ണുകളിൽ അയാൾ കണ്ടത്... അന്നന്നത്തെ അന്നം, മരുന്ന്, ലഹരി... അതിൽ ലഹരിയാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് അയാൾക്ക്‌ തോന്നി... അതിനായി എന്തും ചെയ്യാൻ തയ്യാറായി ഓടി നടക്കുന്നവരെ കണ്ടാൽ ആർക്കും അങ്ങനെ തോന്നും... ഇന്നലെയും നാളെയും ഇല്ലാത്ത അന്നന്നത്തെ ജീവിതം നയിക്കുന്നവർക്കിടയിൽ നിന്നും അയാൾ എവിടേക്കെന്നില്ലാതെ പിന്നേയും യാത്ര തുടർന്നു...

അന്വേഷണങ്ങളും സംശയങ്ങളും പലരോടും ചോദിച്ചുവെങ്കിലും മുഖത്തുപോലും നോക്കാതെയാണ് അവർ മറുപടി തന്നത്... അവരുടെ മുഖം ഒന്ന് കാണാൻ കഴിഞ്ഞില്ലെന്ന് തന്നെ പറയാം കാരണം കണ്ണുകൾ എടുക്കാനാവാത്ത വിധം അവരത് ചെറുതും വലുതുമായ സ്ക്രീനുകളിൽ നട്ടിരിക്കുകയായിരുന്നു. മുഖത്ത് നോക്കി സംസാരിക്കുന്ന കാലമെല്ലാം കഴിഞ്ഞിരിക്കുന്നു എന്ന് അയാൾക്ക് സ്വയം ബോധ്യപ്പെട്ടു... വഴികൾ സ്വയം കണ്ടെത്തിയത് പ്രകാരമായിരുന്നു എങ്കിലും വാഹനങ്ങൾ റോഡിന്റെ അവകാശം അവർക്ക് മാത്രമെന്ന് പറഞ്ഞ് അയാളെ അതിലേ വഴിനടക്കാൻ സമ്മതിച്ചില്ല... പ്രത്യേകിച്ച് ആഡംബര കാറുകൾ...

എങ്ങും ഒന്ന് നിൽക്കാൻ പോലും അയാൾക്ക്‌ പറ്റിയില്ല... കടയുടമകൾ പലരും അവരുടെ കടയുടെ മുന്നിൽ നിന്നും മാറി നിൽക്കാൻവരെ ആവശ്യപ്പെട്ടു... ഒന്ന് ഇരുന്ന് വിശ്രമിക്കാൻ തോന്നിയപ്പോൾ കണ്ടത് ശാന്തമായ അന്തരീക്ഷമുള്ള കുറേ ആരാധനാലയങ്ങളായിരുന്നു... പക്ഷെ ചട്ടങ്ങളും, നിബന്ധനകളും, ഉയർന്നു വന്ന ചോദ്യങ്ങളും അവിടേക്ക് അടുക്കാൻ സമ്മതിച്ചില്ല... അത് അത്രയും മനുഷ്യന് ഉപകാരമില്ലാത്ത ഇടങ്ങളായി അയാൾക്ക്‌ തോന്നി... എല്ലായിടത്തും എല്ലാത്തിനും അവകാശികൾ ഉണ്ട് അവർക്കിടയിൽ നല്ല തർക്കങ്ങളും ഉണ്ട്...

വിജനതയിലേക്ക് എത്തിയതും അവിടെ നല്ല ശുദ്ധവായുവും സുഗന്ധവും അയാൾ അറിഞ്ഞു തുടങ്ങി. നഗരത്തേക്കാൾ ഭേദം ഗ്രാമം തന്നെയെന്ന് അയാളും പറഞ്ഞു... യന്ത്രാരവങ്ങളുടെ കുറവ് തന്നെ വല്ലാത്ത ആശ്വാസമായിരുന്നു അയാൾക്ക്‌... പക്ഷെ അവിടെ കാണുന്നവരെല്ലാം ഒരു കള്ളനെ നോക്കുന്ന ഭാവത്തിലായിരുന്നു അയാളെ നോക്കിയത്... ചില നാട് വരുത്തനോട് കാണിക്കുന്ന വേർതിരിവ് പോലെ സംശയങ്ങളും, ചോദ്യങ്ങളും നിറഞ്ഞ ആ നോട്ടങ്ങളിൽ അയാൾ അസ്വസ്ഥനായി... എങ്കിലും ഏറെ വർഷങ്ങൾക്ക് ശേഷം ശുദ്ധമായ വെള്ളവും, നാടൻ ഭക്ഷണവും ആസ്വദിച്ചു കഴിക്കാൻ കഴിഞ്ഞ സന്തോഷത്തോടെ അയാൾ അവിടെ നിന്നും യാത്ര തുടർന്നു...
ആളുകളും യന്ത്രങ്ങളും അകന്നപ്പോൾ കുഞ്ഞു ജീവികളുടെ ശബ്ദം അയാൾ കേൾക്കാൻ തുടങ്ങി... ബാല്യത്തിൽ കേട്ട ആ ശബ്ദങ്ങൾ അയാൾക്ക്‌ വല്ലാത്ത അതിശയമാവുകയായിരുന്നു... ഇതൊക്കെ ഇപ്പോഴും ഉണ്ടോ എന്നൊരു അവിശ്വസനീയതയും... എന്തൊക്കെയോ തിരിച്ചു കിട്ടി എന്ന് അയാൾക്ക് അപ്പോൾ തോന്നി... തണലും തണുപ്പും കൂടെ ഇരുട്ടും അറിഞ്ഞു തുടങ്ങിയപ്പോൾ അയാൾ തിരിച്ചറിഞ്ഞു അയാൾ നിൽക്കുന്നത് ഒരു കാടിനുള്ളിലാണ്... അവിടത്തെ അവകാശികൾ അവകാശം പറയുകയാവില്ല ആക്രമിച്ചു കാണിക്കുകയാവും ചെയ്യുക എന്നോർത്തപ്പോൾ അയാൾ അറിയാതെ ദൈവത്തെ വിളിച്ചു തുടങ്ങി...

അടുത്ത നിമിഷം അയാളിലെ ചിന്തകൾ അവിടെനിന്നും നേരെ പുറകിലേക്കായിരുന്നു... അയാൾ പെട്ടെന്ന് ഓർത്തു ഫെബ്രുവരി 28 കഴിഞ്ഞു കാണുമോ?... ദൈവമേ ആ വസ്തുവിന് അഡ്വാൻസ് കൊടുക്കാമെന്ന് പറഞ്ഞ ദിവസമായിരുന്നു, അത് മറ്റാരെങ്കിലും കൊണ്ടുപോകുമോ, അങ്ങനെ ആരെങ്കിലും കൊണ്ടുപോയാൽ ദൈവമേ അവൻ നശിച്ചു പോകണേ... പിന്നെ മറ്റൊന്നും ഓർക്കാതെ അയാൾ വേഗം തിരിച്ചു നടന്നു... പുതിയ ബെൻസിന്റെ സർവീസ് ഡേറ്റ് കഴിഞ്ഞിട്ടുണ്ടാകും... അയാൾക്ക് ടെൻഷൻ ആയി, ആകെ പരവശനായപ്പോൾ കുടിക്കാൻ തണുത്ത ഒരു കോള കിട്ടിയിരുന്നെങ്കിൽ, ഒരു സിഗരറ്റ് കിട്ടിയെങ്കിൽ എന്നൊക്കെ അയാൾ ആശിച്ചു... കണ്ണുകൾ ചുറ്റുപാടുകൾ കാണാതെയായി, കാതുകൾ കേൾക്കാതെയും. ആ അവസ്ഥയിൽ എന്തൊക്കെയോ പിറുപിറുത്ത് ആരെയൊക്കെയോ ശപിച്ചുകൊണ്ട് നിൽക്കാതെ ഓടുകയായിരുന്നു അയാൾ...


ഇടക്ക് ഒരു നിമിഷം അയാളിലെ തിരിച്ചറിവുകൾ നേടിയ അയാൾ അയാളിൽ നിന്നും മാറി നിന്നുകൊണ്ട് തിരക്കിട്ടു ഓടുന്ന അയാളോട് പറഞ്ഞു 'നീ അടക്കമുള്ള മനുഷ്യർ മണ്ടന്മാരാണ്... ജീവിക്കാൻ മറന്നുപോകുന്ന തിരുത്താനാവാത്ത മരമണ്ടന്മാർ.' അതൊന്നും കേൾക്കാൻ നിൽക്കാതെ അയാൾ ഓടി... ഇനിയും വെട്ടിപ്പിടിക്കാനുള്ള അടങ്ങാത്ത ആവേശത്തോടെ... ആ ഓട്ടത്തിനിടയിൽ അയാൾ എന്നെ ഒന്ന് നോക്കിയ നിമിഷം ഞാൻ ആകെ വല്ലാതെയായി, എനിക്കപ്പോൾ ഞാനൊരു കണ്ണാടിയിൽ നോക്കും പോലെയായിരുന്നു... അയാൾക്ക് എന്റെ അതേ മുഖച്ഛായയായിരുന്നു.

0 comments:

Blogger Tricks And TipsComment here