" Moments " The Colouring agent of life...
Each and every moment of life is in different colors... Some of them are very attractive and we enjoy... but some makes us cry... Humans have a very strange habit of missing whom they don't have... Sometimes we miss our very close friends who are not in touch... Not only friends... Our family... Childhood... School life... College life... Teachers... Our favorites... Our little stupid habits... Tantrums... Misbehavior... Our crazy dreams... Teasing our friends...etc. All these things always makes many moments in our life... They all are unforgettable too because they touch us deeply, either it is good or bad... I don't know why but sometimes i just think about some past moments... then i realize how fast my life has moved on... and one more thing that is " Somethings once gone are gone forever..." they never comes back... That realization is the inspiration to do "Moments of..."

സത്യം പറഞ്ഞാല്‍...

തനിച്ചിരിക്കുന്ന ചില നിമിഷങ്ങളില്‍ ഉറക്കം അടുത്തുവന്ന് "വാ..വാ.." എന്നു മെല്ലെ വിളിക്കുമ്പോള്‍ സാഹചര്യങ്ങള്‍ പലപ്പോഴും പോകാന്‍ അനുവദിക്കാറില്ല... അപ്പോഴെല്ലാം ഒരു ഉണര്‍വിനായി വെറുതെ എന്തെങ്കിലും ഓര്‍ക്കും... പ്രായാനുശ്രിതമായ പക്വതയിലെ ശരികളും തെറ്റുകളും, ജീവിതാനുഭവങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞ കാഴ്ച്ചപ്പാടുകളുമായിരുന്നു അതെല്ലാം... പിന്നീടെപ്പോഴോ മനസ്സിലെ ആ തോന്നലുകള്‍ ഒരു പെന്‍സില്‍ മുനയിലൂടെ വാക്കുകളും വരികളുമായി... അങ്ങനെ ആദ്യമായി കുത്തികുറിച്ച ആ വരികള്‍ വായിക്കാനിടയായ പ്രിയ സുഹൃത്തുക്കള്‍, അവര്‍ തന്ന നല്ല പ്രോത്സാഹനവും, അവര്‍ ചൂണ്ടി കാണിച്ചുതന്ന ബ്ലോഗ്‌ എന്ന വലിയ ലോകവും, ഉള്ളിലെ നിറങ്ങളോടുള്ള ഒരു ഇഷ്ട്ടവുംകൂടി ചേര്‍ന്നപ്പോള്‍ നിറങ്ങള്‍ നിറഞ്ഞ ഒരു ഡയറികുറിപ്പെന്നപോലെ എന്നിലൂടെ രൂപം കൊണ്ടതാണ് ഈ ബ്ലോഗ്‌. ഇതിന് വലിയൊരു സൃഷ്ട്ടിയുടെ മൂല്യമില്ല എന്ന് എനിക്കുതന്നെ അറിയാം എങ്കിലും എഴുതുന്നതിന്‍റെ ഒരു സുഖം ഞാന്‍ ഇതിലൂടെ അറിഞ്ഞു... മാറി മാറി വരുന്ന സാഹചര്യങ്ങള്‍ ഇന്നത്തെ കാഴ്ച്ചപ്പാടുകളെ നാളെ അടിമുടി മാറ്റിയേക്കാം... അന്ന് ഈ കുറിച്ചിട്ട വരികള്‍ ചിലപ്പോൾ മണ്ടത്തരങ്ങളും വലിയ വിഡ്ഢിത്തങ്ങളുമായി തോന്നിയേക്കാം... അതുമല്ലെങ്കില്‍ പണ്ട് ഞാന്‍ ഇങ്ങനെയൊക്കെ ചിന്തിച്ചിരുന്നോ? എന്നൊരു സംശയം... എന്തായാലും എന്നിലെ ഈ ഭ്രാന്ത് നിങ്ങള്‍ക്ക് ഇവിടെ കാണാം...

Wednesday, December 30, 2020

48. അയാളും ഞാനും

ഒരു ഗാഢനിദ്രയിൽ നിന്നുമെന്ന പോലെ കണ്ണുകൾ തുറക്കുമ്പോൾ 'ബീപ്' ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന എന്തൊക്കെയോ മെഷീനുകളായിരുന്നു ചുറ്റും. ആകെ ഒന്ന് കണ്ണോടിച്ചപ്പോഴാണ് കിടക്കുന്നത് ഐസിയുവിൽ ആണെന്ന ബോധം വന്നത്. ആ നേരത്ത് എന്നിൽ ഒരു അനക്കം കണ്ടു കൊണ്ടാകാം ഒരു സിസ്റ്റർ എൻ്റെ അരികിൽ വന്ന് ചോദിച്ചു...


"ഉണർന്നോ… വേദനയുണ്ടോ?.."


"ഇല്ല.." (ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു..)


"നല്ല വേദന ഉണ്ടെങ്കിൽ പറയണം.. ഒരു ഇൻജെക്ഷൻ തരാം.."


"ഉം………….. സിസ്റ്ററെ സമയം എത്രയായി?.."


"10:50.."


"രാത്രിയോ പകലോ?.."


" പകൽ........ഒന്നും ഓർമ്മയില്ല അല്ലേ?"


"ഉം.."


വേദന ഉണ്ടെങ്കിൽ പറയണമെന്ന് ഒന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് സിസ്റ്റർ എൻ്റെ അരികിൽ നിന്നും പോയി. കഴിഞ്ഞ ദിവസം ഡോക്ടർ ശരീരം കീറി മുറിച്ചതിന്‍റെ വേദന ഒരു രാത്രി പിന്നിട്ടപ്പോഴാണ് ഞാൻ അറിഞ്ഞു തുടങ്ങിയത്. സ്ഥിരമായി അനുഭവിച്ചിരുന്ന ഒരു വേദനയിൽ നിന്നും മറ്റൊരു വേദനയിലേക്ക് ഒരു മാറ്റം കിട്ടിയതു പോലെയായിരുന്നു എനിക്കപ്പോൾ. ആ വേദനക്കൊപ്പം ശരീരം അനക്കാതെയുള്ള കിടപ്പും കൂടി ആയപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവിക്കേണ്ടി വന്നു...


കാലം കുറേയായി ഞാനിങ്ങനെ അടങ്ങി ഒതുങ്ങി കിടന്നിട്ട്. അസുഖങ്ങൾ ഓരോന്നായി ജീവിതത്തിലേക്ക് കടന്നു വരുന്നതിന്‍റെ തുടക്കമാകുമോ ഇത്? എന്ന ചിന്ത എന്നെ അപ്പോൾ അലട്ടിയിരുന്നു. 'ബീപ്' എന്ന ശബ്ദം മാത്രം കേട്ടു കൊണ്ടുള്ള ആ കിടപ്പിൽ ചിന്തകൾ താനേ കാട് കയറുകയായിരുന്നു. എന്തായാലും സ്വന്തം ശരീരം റിപ്പെയർ ആയതായി അവിടെ കിടന്നു കൊണ്ട് ഞാൻ സ്വയം പ്രഖ്യാപിച്ചു...


മലർന്നു കിടന്ന് ഉറങ്ങി ശീലമില്ല അതുകൊണ്ട് ആ കിടപ്പിൽ ഉറക്കവും വരുന്നില്ലായിരുന്നു. പൾസ് നോക്കുന്നതു പോലെയാണ് ഓരോ നിമിഷവും എണ്ണിയെണ്ണി തള്ളി നീക്കിയത്. വൈകുന്നേരം ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഐസിയുവിൽ നിന്നും മോചനം കിട്ടി. വലിയൊരു ആശ്വാസം ആയിരുന്നു അത്. റൂമിലേക്ക്‌ ചെല്ലുമ്പോൾ അവിടെ ബന്ധുമിത്രാദികളുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു. ഒന്ന് കാണാൻ എന്ന പോലെ അവരെല്ലാം എൻ്റെ അരികിലേക്ക് വന്നു.. കുഴപ്പം ഒന്നും ഇല്ലെന്ന ഭാവത്തിൽ ഞാൻ എല്ലാവർക്കും ഒരു പുഞ്ചിരി കൊടുത്തു…


വിഷാദ ഭാവം പേറിയ ആ ബന്ധു മുഖങ്ങളിലേക്കും, രോഗങ്ങളെയും രോഗികളെയും കണ്ടു മടുത്ത ആശുപത്രി ചുവരുകളിലേക്കും, മുകളിൽ ഇരുന്ന് എല്ലാം കാണുന്ന ഫാനിലേക്കും വീണ്ടും വീണ്ടും നോക്കാൻ മടിച്ച് പിന്നെ അധിക സമയവും കണ്ണടച്ചു കിടന്നു. ആ കിടപ്പ് പലപ്പോഴും എന്നെ ഉറക്കത്തിലേക്ക് കൊണ്ടു പോയിരുന്നു. ആരൊക്കെ അവിടെ വന്നു പോയി എന്നൊന്നും അറിയാത്ത ഒരു മയക്കത്തിലേക്ക്. സമയം കളയാൻ മറ്റൊരു വഴിയും ഇല്ലായിരുന്നു എന്നതും എന്നിലെ ആ മയക്കത്തിന് ഒരു കാരണമാവുകയായിരുന്നു...


മരുന്നുമായി മാലാഖമാർ വന്ന് തട്ടി വിളിക്കുമ്പോഴാണ് മിക്കപ്പോഴും ഞാനാ ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നത്. പിന്നെ അവരോട് പേരും, നാടും, വീടും ചോദിച്ച് കുറച്ചു സമയം കളയും. അതിനിടെ വിദേശത്തു നിന്നും ഒരു സുഹൃത്തിൻ്റെ വിളി വന്നു. ഫോൺ എടുത്തപ്പോൾ അവൾ എന്നോട് ഒറ്റ ചോദ്യമായിരുന്നു… “ഡാ...നിനക്ക് ഐസിയുവില്‍ കിടന്നപ്പോള്‍ ശരിക്കും മാലാഖമാരെ കാണാന്‍ പറ്റീലെ?..” എന്ന്. ആദ്യം "ശവത്തിൽ കുത്തല്ലേടീ.." എന്ന് പറഞ്ഞുവെങ്കിലും ഞാനത് സമ്മതിക്കും വരെ അവൾ അത് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഞാനത് സമ്മതിച്ചു കൊടുത്തു. കാരണം നിക്ഷേധിക്കാൻ കഴിയാത്ത വിധം എനിക്കത് ഒരു അനുഭവമായി മാറി കഴിഞ്ഞിരുന്നു...


എന്‍റെ നല്ലൊരു സുഹൃത്ത് ആയതുകൊണ്ടും അവള്‍ ഒരു നേഴ്സ് ആയതുകൊണ്ടും മാത്രമാണ് പലപ്പോഴും ഞാന്‍ ഒരു കളിയാക്കല്‍ എന്ന പോലെ അവളെ “എടി മാലാഖെ..” എന്ന് വിളിച്ചിരുന്നത്. അപ്പോഴെല്ലാം “പോടാ..” എന്നല്ലാതെ ഒരു രീതിയിലും തര്‍ക്കിക്കാനോ തിരുത്താനോ അവള്‍ വന്നിട്ടില്ല. ഇന്നിപ്പോൾ ഒരു അവസരം കിട്ടിയപ്പോൾ അവൾ തിരിച്ചടിച്ചു. സുഖ വിവരങ്ങൾ തിരക്കി, റെസ്റ്റ് എടുക്കൂ.. ഞാൻ പിന്നെ വിളിക്കാം എന്നു പറഞ്ഞ് അവൾ വെക്കുമ്പോൾ ആ ഫോൺ എന്റെത് തന്നെ അല്ലേ എന്നൊരു സംശയത്തോടെ ഞാൻ അതിനെ ശ്രദ്ധിച്ചു നോക്കി. മുമ്പ് ഇത്രക്ക് വലുപ്പം ഇല്ലായിരുന്നുവല്ലോ എന്നൊരു സംശയമായിരുന്നു അപ്പോൾ... കുറച്ചു ദിവസം തൊടാതിരുന്നത് കൊണ്ടാകാം...


ആശുപത്രികള്‍ക്ക് ഒരു മണമുണ്ട്. എന്തിന്‍റെ എന്ന് ചോദിച്ചാല്‍ അതെനിക്ക് ഇപ്പോഴും കൃത്യമായി പറയാനാവുന്നില്ല. ഫിനോയിലിന്‍റെ... സ്പിരിറ്റിന്‍റെ... മരുന്നുകളുടെ... അതുമല്ലെങ്കില്‍ ഇതെല്ലാം കൂടി ചേര്‍ന്ന ഒരു മണം. ആ മണം എനിക്ക് ചുറ്റും അപ്പോൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അതങ്ങനെ ഒരു രൂക്ഷഗന്ധം പോലെ എന്നെ അസ്വസ്ഥനാക്കിയ നിമിഷങ്ങളില്‍ ഇത് രോഗങ്ങളുടെ മണമാണോ എന്നൊരു ചിന്ത എന്നിലൂടെ കടന്നുപോയി. രോഗങ്ങള്‍ക്ക് മണമുണ്ടോ?.. ഉണ്ടെങ്കിൽ രോഗിക്കും അതേ മണമായിരിക്കും. അതെ എന്‍റെ ശരീരത്തിനും ഇപ്പോൾ ആ മണമാണ്.... ആ കിടപ്പിൽ കിടന്നു കൊണ്ടുള്ള ചിന്തകളെല്ലാം കൂടി ചേർത്താൽ ഒരു പുസ്തകം ആക്കാവുന്നത്രയും കാണുമായിരിക്കും. വേണ്ടതും വേണ്ടാത്തതുമായ ചിന്തകൾ അങ്ങനെ എന്നിൽ കുമിഞ്ഞു കൂടുകയായിരുന്നു…


നൈറ്റ് ഡ്യൂട്ടിയെന്ന  സമയം കഴിഞ്ഞുവെന്ന് അറിയിക്കും പോലെ ഡേ ഡ്യൂട്ടിക്ക് എത്തിയ മാലാഖ നല്ലൊരു ചിരിയുമായി റൂമിലേക്ക് കയറിവന്നു. രാത്രി കുത്താൻ വന്ന മാലാഖ അല്ലെന്നെ ഉള്ളു കയ്യിലെ ആയുധങ്ങൾ അതൊക്കെ തന്നെ. വലിയ സിറിഞ്ചു കൊണ്ട് മരുന്ന് വലിച്ചെടുക്കുന്നത് കണ്ടപ്പോൾ ഒരു സംശയം പോലെ ഞാൻ ചോദിച്ചു…


"സിസ്റ്ററെ ഇത് ഇങ്ങനെ കുറേ ആയാലോ കുത്തി കയറ്റുന്നു… ഇതിന് ഒരു അവസാനം ഇല്ലേ?"


ശബ്ദം ഇല്ലാത്ത ചിരിയോടെയായിരുന്നു മാലാഖയുടെ മറുപടി…


"ഡോക്ടർ പറഞ്ഞാലേ നിർത്താൻ പറ്റൂ... ഇത് ആന്റിബയോട്ടിക്കാണ്… മുറിവ് വേഗം ഉണങ്ങാൻ.."


അത് പറഞ്ഞു തീരും മുമ്പേ മാലാഖ എന്‍റെ ശരീരത്തിലേക്ക് ആ മരുന്ന് കുത്തിക്കയറ്റിയിരുന്നു. കൈത്തണ്ടയിലൂടെ ആ ഒരു തണുത്ത ദ്രാവകം എന്നിലേക്ക് പ്രവഹിക്കുന്നത് ഞാനപ്പോൾ ഒരിക്കൽക്കൂടി അറിഞ്ഞു. കുത്തലും തിരുമ്മലും കഴിഞ്ഞു പോകാൻ ഒരുങ്ങുമ്പോൾ ഞാൻ ചോദിച്ചു...


"സിസ്റ്ററെ എൻ്റെ കൈയിലെ ഏതെങ്കിലും ഒരു തുമ്പിയെ ഒന്ന് ഒഴിവാക്കിത്തരാമോ?... എന്തിനാ ഇങ്ങനെ ഇത് രണ്ടു കൈയിലും? ഒന്ന് പോരെ… പ്ലീസ്.."


"തുമ്പിയോ.."


"ആ…"


കൈപ്പത്തിയിൽ കുത്തിവെച്ച് സ്റ്റിക്കർ ഒട്ടിച്ചേക്കുന്ന സൂചിയാണ് ഉദ്ദേശിച്ചത് എന്ന മട്ടിൽ അത് നീട്ടി കാണിച്ചുകൊണ്ട് ഞാൻ തുടർന്നു...


"കുറച്ച് മുന്നേ അപ്പുറത്തെ മുറിയിൽ നിന്നും ഒരു കൊച്ചു കുട്ടി എന്‍റെ അടുത്തേക്ക് വന്നിരുന്നു… അവൾ ഇത് ചൂണ്ടി കാണിച്ചിട്ട് പറഞ്ഞത് "റ്റുംമ്പി" എന്നാണ്… അവിടെ അവളുടെ ഉമ്മച്ചിയുടെ കൈയിലും ഉണ്ടത്രേ റ്റുംമ്പി… ഞാനപ്പോൾ എന്‍റെ രണ്ടു കൈയിലും ഉണ്ടെന്ന് അവൾക്ക് കാണിച്ചു കൊടുത്തു… അത് കണ്ടപ്പോ അവൾ ചോദിക്കാ എന്തിനാ രണ്ടെണ്ണം അവളുടെ ഉമ്മാക്ക് ഒന്നേ ഉള്ളൂന്ന്… അത് കേട്ടപ്പോഴാണ് ഞാനും ആലോചിച്ചത് ശരിയാണല്ലോ എന്തിനാ ഇങ്ങനെ രണ്ടെണ്ണം മരുന്ന് കുത്തി വെക്കാനാണെങ്കിൽ ഒന്ന് പോരെ? ന്ന്..."


"അത് സർജറി സമയത്ത് ഡോക്ടർ പറഞ്ഞിട്ടാ… എന്തായാലും ഇന്ന് ഡോക്ടർ വരുമ്പോൾ ചോദിച്ചിട്ട് റിമൂവ് ചെയ്യാം.."


"ഓക്കേ... താങ്ക്സ്.."


ഒരു പുഞ്ചിരി തന്നു കൊണ്ട് സിസ്റ്റർ പോയി. അയ്യോ.. പേര് ചോദിക്കാൻ മറന്നുവെന്ന് സിസ്റ്റർ പോയി കഴിഞ്ഞപ്പോഴാണ് ഞാൻ ഓർത്തത്…


അരികിൽ ആളും അനക്കവും ഒഴിഞ്ഞപ്പോൾ ബെഡ് അൽപ്പം ഉയർത്തി അരികിലുള്ള ജനലിലൂടെയുള്ള പുറം കാഴ്ച്ചകൾ കണ്ട് കിടന്നു. അതും ആ കിടപ്പിൽ കിടന്നു കൊണ്ട് ഒരു പരിധിക്ക് അപ്പുറത്തേക്ക് ഒന്നും കാണാനും കഴിയില്ലായിരുന്നു. എങ്കിലും കാണാവുന്ന കാഴ്ച്ചകൾക്കും അപ്പുറത്തെ ഓരോന്നും ഊഹിച്ചു കാണാൻ ശ്രമിച്ചു. കാഴ്ച്ചകൾ മടുക്കുമ്പോൾ അതേ കിടപ്പിൽ കിടന്നു മയങ്ങി. മരുന്നിന്‍റെ വീര്യം കൊണ്ടുള്ള ഒരു ക്ഷീണവും ഉണ്ടായിരുന്നു അപ്പോൾ...


അടുത്ത് എവിടെയോ ഒരു അമ്പലമോ ഹോട്ടലോ ഉണ്ട്. അവിടെ നിന്നും അതിരാവിലെ ഭക്തിഗാനങ്ങൾ കേട്ടു കൊണ്ടാണ് ഉറക്കം ഉണർന്നത്. ആശുപത്രി പരിസരം ആയതുകൊണ്ട് അതൊരു ഹോട്ടലിൽ നിന്നും ആവാനാണ് കൂടുതൽ സാധ്യതയെന്ന് തോന്നി. ജനലിലൂടെ താഴെ ഒരു ബസ്സ്‌സ്റ്റോപ്പ്‌ കാണാം. അതിനോട് ചേർന്ന് ഒരു ഓട്ടോസ്റ്റാൻഡും. അടുത്തുള്ള ഏതോ സ്കൂളിലേക്ക് കുട്ടികൾ നടന്നും സൈക്കിളിലും ആ വഴിക്ക് പോകുന്നുണ്ടായിരുന്നു. പണ്ട് നീലയും വെള്ളയും അല്ലെങ്കിൽ പച്ചയും വെള്ളയും അതായിരുന്നു സ്കൂൾ കുട്ടികളുടെ യൂണിഫോം എന്നാൽ ഇന്ന് അത് എത്രയെത്ര നിറങ്ങളിലേക്ക് മാറിയിരിക്കുന്നു...


"ഇത് ഇന്നുണ്ടായ ഒരു മാറ്റമല്ല മിസ്റ്റർ.. താങ്കളിത് ഇപ്പോഴാണ് ശ്രദ്ധിച്ചത് എന്നതാണ് ശരി."


എന്ന് ഞാനപ്പോൾ എന്നോട് മാന്യമായ രീതിയിൽ പറഞ്ഞു തിരുത്തി...


പിന്നെ അതുവഴി സ്വന്തം വണ്ടിയിൽ പോകുന്ന ജോലിക്കാർ. ബസ്സ്‌ കാത്തു നിൽക്കുന്നവർ, നേരം വൈകിയെന്ന പേരിൽ ബസ്സ്‌സ്റ്റോപ്പിലേക്ക് ഓടിക്കിതച്ചെത്തുന്ന ചേച്ചിമാർ, വന്നു പോകുന്ന ബസ്സുകൾ, ക്യൂ പാലിക്കുന്ന ഓട്ടോകൾ, ഓട്ടോ ഓടിക്കുന്ന പല പ്രായത്തിലുള്ളവർ, ആ ഓരോ ഓട്ടോകളുടെയും പേരുകൾ, അതിൽ 'കൂളിവാക' എന്ന് പേരുള്ള ഒരു സുന്ദരി ഓട്ടോ... 


അങ്ങനെ കാണാൻ കാഴ്ച്ചകൾ ആ ഒറ്റ ഫ്രെയ്മിൽ തന്നെ ധാരാളം ഉണ്ടായിരുന്നു. ചുറ്റുമുള്ള പലതും നമ്മൾ ശ്രദ്ധിക്കാറില്ല! കാണേണ്ട പോലെ കാണാറുമില്ല! കാരണം ആർക്കും ഒട്ടും സമയമില്ല. ഇവിടെ ഇങ്ങനെ കിടക്കുന്നത് വരെ എനിക്കും ഉണ്ടായിരുന്നില്ല ഒന്നിനും സമയം. എന്നൊക്കെ ഞാനപ്പോൾ തിരിച്ചറിയുകയായിരുന്നു...


ആ ജാലക കാഴ്ച്ചയിൽ ചലിക്കുന്നതെല്ലാം ചലിച്ചു കൊണ്ടിരുന്നു. സൂര്യ സഞ്ചാരം അനുസരിച്ച് നിഴലുകളെല്ലാം നീങ്ങി കൊണ്ടിരുന്നു. അങ്ങനെ രണ്ട് ദിവസം അവിടെ കിടന്നു കണ്ട കാഴ്ച്ചകളിൽ എന്നും ഒരേപോലെ ആവർത്തിക്കുന്നതായി പലതും ഉണ്ടായിരുന്നു. അതിൽ ഒന്നാണ് ബസ്സ്‌സ്റ്റോപ്പിനരികിൽ കണ്ട ആ തെരുവ് കച്ചവടക്കാരൻ...


എന്നും രാവിലെ ഒരു ഒൻപത് മണിയാകുമ്പോൾ കുറേ പേരക്ക കൂട‌യുമായി അയാൾ അവിടെ ഒരു വണ്ടിയിൽ വന്നിറങ്ങും, എന്നിട്ട് ആ ബസ്സ്‌സ്റ്റോപ്പിന്‍റെ ഒരു വശത്ത് രണ്ടു പെട്ടികൾ വെച്ച് അതിനു മുകളിൽ വില്പനക്കായി എന്നപോലെ കൂടയിൽ നിന്നും ഓരോ പേരക്കയും എടുത്ത് തുടച്ച് ഭംഗിയായി അടക്കിവെക്കും. രാവിലെ തിരക്കിട്ടു പോകുന്ന തിരക്കുള്ളവരെ കണ്ടു കഴിഞ്ഞാൽ പിന്നെ അയാൾ മാത്രമായിരുന്നു ആ ഫ്രെയ്മിൽ എനിക്കൊരു നേരം പോക്കായി ഉണ്ടായിരുന്നത്…


തമിഴ്നാട്ടുക്കാരൻ ആണെന്ന് തോന്നുന്നു അയാൾ, ചെയ്യുന്ന തൊഴിൽ ഇങ്ങനെ ഭംഗിയായി ചെയ്യുന്ന കാഴ്ച്ച ഇന്നത്തെ കാലത്ത് വളരെ അപൂർവ്വം ചിലരിൽ മാത്രമേ കാണാനാവൂ എന്നതുകൊണ്ട് എനിക്ക് ആ കച്ചവടക്കാരനോട് ഒരു പ്രത്യേക ഇഷ്ടം തോന്നി. ഡിസ്ചാർജ്ജായി ഇറങ്ങുമ്പോൾ അയാളിൽ നിന്നും കുറച്ച് പേരക്ക വാങ്ങണമെന്ന് ഞാൻ അപ്പോഴേ മനസ്സിൽ കുറിച്ചിട്ടു…


അവിടെ അയാൾ എടുത്തു വെക്കുന്ന ഓരോ പേരക്കയുടെയും മണം ആ ജാലകം വഴി പലപ്പോഴും എന്നിലേക്ക്‌ എത്തുന്നതായി എനിക്ക് തോന്നിയിരുന്നു. അതെന്‍റെ ഒരു തോന്നൽ മാത്രമായിരുന്നോ എന്നറിയില്ല. വീട്ടിൽ നാലോ അഞ്ചോ പേരയുണ്ട്, അച്ഛന് പേരക്ക വലിയ ഇഷ്ടമായിരുന്നു. അച്ഛനിലൂടെയാണ് ആ ഇഷ്ടം എന്നിലേക്ക് വന്നത്. ചിന്തിച്ചത് വീട്ടിലെ പേരക്കയെ കുറിച്ചാണെങ്കിലും ഒരു നിമിഷം അച്ഛനെന്ന ഓർമ്മകൾ വന്ന് എന്‍റെ കണ്ണുനിറച്ചു. അച്ഛൻ പോയത് നന്നായി ഇല്ലെങ്കിൽ എന്‍റെ ഈ കിടപ്പ് അച്ഛന് സഹിക്കാനായെന്നു വരില്ല! എന്ന് ഓർത്തപ്പോൾ സ്വയം ഒരു സമാധാനം കണ്ടെത്തിയ അവസ്ഥയിൽ കണ്ണുകൾ തുടച്ചു...


ആ കിടപ്പിൽ കിടന്നുള്ള നിരീക്ഷണത്തിലൂടെ ഒരു കിലോ പേരക്ക എത്രയെണ്ണം ഉണ്ടാകും എന്നൊക്കെ ഞാൻ ഏറെക്കുറെ മനസ്സിലാക്കി. പിന്നെ വാങ്ങാൻ വരുന്നവരുടെ ഓരോരോ ഇഷ്ടങ്ങൾ, പച്ചയും പഴുത്തതും എന്ന് ആവശ്യം പറയുന്നവർ, മുറിച്ചു കാണിച്ചും, ഒരു കഷ്ണം കഴിക്കാൻ കൊടുത്തും വാങ്ങാൻ വന്നവരുടെ സംശയങ്ങൾ തീർക്കുന്ന കച്ചവട ശൈലി, ചിലർക്ക് ഒന്നോ രണ്ടോ എണ്ണം കൂടുതൽ കൊടുക്കുന്ന കച്ചവടക്കാരന്‍റെ ഇഷ്ടം, വില ചോദിച്ച് വാങ്ങാതെ പോകുന്നവർ. വാങ്ങിയ പാടെ അതിൽ നിന്നും ഒരെണ്ണം കഴിച്ചു കൊതി അടക്കുന്നവർ, ഭാര്യയുടെ ഇഷ്ടം വാങ്ങി കൊടുക്കുന്ന ഭർത്താവ്, എടുത്ത് മണത്ത് തിരിച്ചും മറിച്ചും നോക്കി "വേണ്ട" എന്നു പറഞ്ഞ് മടങ്ങി പോയവർ, വാങ്ങാൻ വന്നവർ വില പേശുമ്പോൾ കച്ചവടക്കാരന്‍റെ  മുഖത്തെ ദയനീയ ഭാവം, എല്ലാം വിറ്റു തീരുമ്പോൾ ആ മുഖത്തെ സന്തോഷം... അങ്ങനെ ഒരു പകലിന്‍റെ  കാഴ്ച്ചകളിൽ അധികവും അങ്ങനെ ഒരാളിൽ തന്നെ എന്ന കണക്കിന് ദിവസങ്ങൾ ഓരോന്നായി നീങ്ങി...


അയാൾ അറിയുന്നില്ലല്ലോ ഇങ്ങനെ ഒരാൾ ഇവിടെ കിടന്ന് അയാളെ നിരീക്ഷിക്കുന്നുണ്ടെന്ന്. ആ ചിന്തയിൽ അതെനിക്ക് പലപ്പോഴും വളരെ രസകരമായി തോന്നി. ആ നിരീക്ഷണത്തിനിടയിൽ ഇടക്കിടക്ക് മാലാഖമാർ വരുന്നതും മരുന്ന് കുത്തി കേറ്റുന്നതും പോകുന്നതും പലപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല..


അതേ കിടപ്പിൽ നാലാമത്തെ ദിവസം. രാവിലെ സമയം പതിനൊന്ന് മണിയായിട്ടും പേരക്കയുമായി അയാൾ എത്തിയില്ല. അയാൾക്ക് എന്തുപറ്റിക്കാണും എന്നോർത്ത് ആ ഓരോ നിമിഷവും എന്‍റെ ചിന്തകൾ കാടു കയറുകയായിരുന്നു. വല്ലാത്ത ഒരു ശൂന്യതയായിരുന്നു അന്നത്തെ ദിവസം. ഒന്നുരണ്ടു ദിവസത്തെ കണ്ടു പരിചയം മാത്രമുള്ളവർ നമ്മളെ ഇങ്ങനെ ഇത്രയേറെ സ്വാധീനിക്കുമോ? എന്നതിൽ അതിശയം തോന്നിച്ചു...


വർഷങ്ങളുടെ പരിചയം ഉള്ളവർ തമ്മിൽ കാണുമ്പോൾ 'അറിയാം, കണ്ടിട്ടുണ്ട്, ചെറിയ പരിചയമുണ്ട്..' എന്നൊക്കെ പറയുന്നതും വിചിത്രം തന്നെയാണ്. അങ്ങനെ ഒന്ന് സ്വന്തം അനുഭവത്തിൽ ഉണ്ടെന്നതും ഞാനപ്പോൾ ഓർത്തുപോയി. നിശ്ചലാവസ്ഥയിൽ കിടക്കുമ്പോൾ ചെയ്യാവുന്ന ഏക കാര്യം ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടൽ മാത്രമാണല്ലോ അതുകൊണ്ട് അന്നത്തെ ദിവസം എന്നിൽ അതുമാത്രമായിരുന്നു. മരുന്നുമായി വന്ന മാലാഖമാരും തിരക്കി "ഇന്നെന്തു പറ്റി?" യെന്ന്... "ഹേയ്.. ഒന്നുമില്ല.." എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞിട്ടും അവരത് വിശ്വസിക്കുന്നില്ലായിരുന്നു...


എന്നും അതിരാവിലെ ഉണർന്നു കഴിഞ്ഞാൽ മുറിയിലെ ജാലകങ്ങൾ തുറന്ന് കുറച്ചു നേരം ശുദ്ധവായു ശ്വസിക്കുന്ന ശീലം പണ്ട് മുതലേ ഉള്ളതാണ് എന്നാൽ ഇപ്പോൾ അതിനും മറ്റൊരാളുടെ സഹായം വേണമെന്ന അവസ്ഥയായി. സ്വന്തം കാര്യങ്ങൾ സ്വയമെന്ന് ശീലിച്ചവർക്ക് മറ്റൊരാളുടെ സഹായം വേണ്ടി വരുന്ന അവസ്ഥ അത്ര സുഖമുള്ള കാര്യമല്ല! എന്നതും സ്വയം അനുഭവിച്ച് അറിയുകയായിരുന്നു ഞാൻ. ശരീരമാണെങ്കിൽ ആ കിടപ്പിൽ നിന്നും എഴുന്നേൽക്കണം, നടക്കണം എന്നൊക്കെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു...


രാവിലെ ഡോക്ടർ വന്നപ്പോൾ "ഇനി മെല്ലെ എഴുന്നേറ്റു നടക്കാൻ കുഴപ്പമില്ല" എന്ന് പറഞ്ഞാ പോയത്. അതിനുള്ള ശ്രമം എന്ന പോലെ ഞാൻ മെല്ലെ ഒന്ന് എഴുന്നേറ്റു. പയ്യെ നടക്കാൻ ശ്രമിക്കുമ്പോഴും ലക്ഷ്യം ആ ജാലകം തന്നെയായിരുന്നു. മെല്ലെ നടന്ന് അവിടെ ആ കമ്പികളിൽ പിടിച്ചു നിന്നു. അതുവരെ കിടന്നു കണ്ടതിന്‍റെ  ബാക്കി എന്തെല്ലാമെന്ന് അവിടെ നോക്കി കാണുകയായിരുന്നു ഞാൻ. ഞങ്ങനെ നിൽകുമ്പോഴാണ് പേരക്കയുമായി അയാൾ വന്നത്...


എനിക്ക് വളരെ സന്തോഷം പകർന്ന കാഴ്ചയായിരുന്നു അത്. അയാളോട് 'ഇന്നലെ എവിടെയായിരുന്നു?' എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്കപ്പോൾ.. പക്ഷെ അപ്പോൾ ഞങ്ങൾ തമ്മിലുള്ള ദൂരം അതിനെന്നെ സമ്മതിച്ചില്ല. എന്തായാലും അയാൾ വീണ്ടും വന്നതിലും, വീണ്ടും കാണാൻ കഴിഞ്ഞതിലും എനിക്കപ്പോൾ ഏറെ സന്തോഷം തോന്നി. പ്രിയമുള്ള ഒരാളെ വീണ്ടും കാണാൻ കഴിയുമ്പോഴുള്ള അതേ സന്തോഷം...


അങ്ങനെ പിന്നെയും  ദിവസങ്ങൾ നീങ്ങി. വീട്ടിൽ പോകാം എന്ന് ഡോക്ടർ പറഞ്ഞ ആ ദിവസമായി. അന്ന് രാവിലെ മുതൽ എല്ലാവരോടും യാത്ര പറയാൻ മനസ്സാ ഒരുങ്ങുകയായിരുന്നു ഞാൻ. വേദന മാറ്റിയ ഡോക്ടർ എന്ന ദൈവത്തോടും, കുറവുകൾ ഇല്ലാതെ ശുശ്രൂഷിച്ച മാലാഖമാരോടും, സംരക്ഷണം പകർന്ന ചുവരുകളോടും, എന്നെ താങ്ങിയ കട്ടിലിനോട് വരെ പറയാൻ ഒരുങ്ങി. എന്നാൽ അയാളോട് മാത്രം അങ്ങനെ പറയാൻ എനിക്ക് തോന്നുന്നില്ലായിരുന്നു...


നല്ല ആളുകളെ ഞാനെന്നും എൻ്റെ ഹൃദയത്തോട് ചേർത്ത് നിർത്താറുണ്ട്. നിഷ്കളങ്കനായ ആ പാവം മനുഷ്യനേയും ഒരിക്കലും മറക്കാത്ത വിധം അതുപോലെ മനസ്സിൽ സൂക്ഷിക്കണം! എന്നതുകൊണ്ട് അയാളോട് ഒരു യാത്ര പറയൽ വേണ്ടെന്ന് വെച്ചു. അല്ലെങ്കിലും അയാൾക്ക്‌ എന്നെ അറിയില്ലല്ലോ. ഇന്ന് പേരക്ക വാങ്ങുമ്പോൾ അയാൾ പറയുന്ന വിലയെക്കാളും കൂടുതൽ പണം കൊടുക്കണം എന്ന് മനസ്സ് പറഞ്ഞു. പക്ഷെ അത് അയാൾ വാങ്ങില്ലെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു. അതാണ്‌ അയാൾ...


ഡ്യൂട്ടി കഴിഞ്ഞു പോകുന്ന മാലാഖമാർ ഓരോരുത്തരും വന്ന് യാത്ര പറഞ്ഞു. വീട്ടിൽ പോകുന്നതിൻ്റെ സന്തോഷം മുഖത്ത് കാണാനുണ്ടെന്നത് പറഞ്ഞത് അവരാണ്. അവരോടുള്ള നന്ദിയും സ്നേഹവും ഞാനപ്പോൾ അവരെ നേരിട്ട് അറിയിച്ചു, യാത്ര പറഞ്ഞു. പോകാൻ മനസ്സ് ഒരുങ്ങിയതു മുതൽ അവിടെ സമയം പോകാൻ ഒരുപാട് സമയമെടുക്കുന്ന പോലെയായിരുന്നു. എന്നാൽ ശേഷിക്കുന്ന സമയവും ആ പേരക്കയിലേക്ക് നോക്കി നിൽക്കാം എന്ന തോന്നലിൽ മെല്ലെ ആ ജനൽ കമ്പികളിൽ പിടിച്ചു നിന്നു. ഇവിടെ നിന്നും ഇറങ്ങുമ്പോഴേക്കും പേരക്കയെല്ലാം തീരുമോ?, അയാൾ പോകുമോ? എന്നൊക്കെയുള്ള ആശങ്കയായിരുന്നു എന്നിലപ്പോൾ...


അങ്ങനെ ഞാനവിടെ നിൽക്കുമ്പോഴാണ് ഒരു തടിച്ച സ്ത്രീ അയാളുടെ അരികിലേക്ക് വന്നത്. ഗമയും, പത്രാസ്സും, അതിലേറെ അഹങ്കാരവും അറിയിക്കുന്ന ഭാവങ്ങളായിരുന്ന ആ സ്ത്രീയിൽ ഞാൻ കണ്ടത്. അവരുടെ വേഷവിധാനങ്ങളെല്ലാം പറയുന്നുണ്ടായിരുന്നു അവർ നല്ല സാമ്പത്തികം ഉള്ള കൂട്ടത്തിൽ തന്നെയെന്ന്. എന്നിട്ടും ആ സ്ത്രീ വിലയുടെ കാര്യത്തിൽ അയാളോട് തർക്കിക്കുന്നത് പോലെ കണ്ടു...


ഏറെ നീണ്ട സംസാരത്തിനൊടുവിൽ ആ സ്ത്രീ ചൂണ്ടി കാണിക്കുന്ന ഓരോ പേരക്കയും എടുക്കാൻ അയാൾ പാടുപെടുന്നതും കണ്ടു. പലതും വളരെ അടിയിലും ഇടയിലുമൊക്കെ ആയിരുന്നു. അയാൾ മുകളിൽ നിന്നും ഓരോന്നായി മാറ്റി മാറ്റിയാണ് ആ സ്ത്രീ പറഞ്ഞതെല്ലാം എടുത്തത്. പാവമെന്ന് തോന്നിച്ചു അയാളുടെ അപ്പോഴത്തെ പെരുമാറ്റം കണ്ടപ്പോൾ. ഇത്രയും ക്ഷമയുള്ള ആളുകളുണ്ടോ എന്നതും എനിക്കപ്പോൾ ഒരു അതിശയമായി...


വാങ്ങിയത് ഒരു കിലോ മാത്രമാണ്. എന്നിട്ടും ആ സ്ത്രീ ഒന്ന് രണ്ടെണ്ണം കൂടുതൽ ഇടാൻ കല്പിക്കുന്നത് കണ്ടു. പാവം പിടിച്ച ആ മനുഷ്യൻ അപ്പോഴും ശാന്തനായി ഒരെണ്ണം കൂടി ഇട്ടുകൊടുത്തു. അവർക്ക് കവർ കൈമാറി പൈസ വാങ്ങിയ അയാളുടെ മുഖ ഭാവവും, ഒരു കൈ നീട്ടി  ഒരു യാചകനെ പോലെ നിൽക്കുന്ന കാഴ്ച്ചയും എന്നെ വല്ലാതെ വേദനിപ്പിച്ചു. പറഞ്ഞ പൈസയിലും കുറവായിരിക്കാം ആ സ്ത്രീ അയാൾക്ക് കൊടുത്ത്...


അയാളെ ശ്രദ്ധിക്കാതെ മുഖം തിരിച്ച് നടന്ന് പോയപ്പോഴും അയാൾ ഒന്നൂടെ ആ സ്ത്രീയെ വിളിച്ചു നോക്കി. ജാലക കാഴ്ച്ചയിൽ നിന്നും മറഞ്ഞു പോകുന്ന വരെ ഞാനും അയാളും ആ സ്ത്രീയെ വെറുപ്പോടെ നോക്കി നിന്നു. ആളുകൾ എത്ര വ്യത്യസ്ഥരാണ്. എന്തൊക്കെ എത്രയൊക്കെ ഉണ്ടായാലും ആളുകൾ നമ്മൾ വിചാരിക്കും പോലെയാകില്ല. ചിന്തകളിലും... കാഴ്ചപ്പാടുകളിലും.. സ്വഭാവത്തിലും.. പെരുമാറ്റത്തിലും.. 


അവരിൽ നിന്നും ഇനി ഒന്നും കിട്ടില്ലെന്ന് ഉറപ്പായപ്പോൾ അയാൾ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തൻ്റെ തൊഴിലിലേക്ക് തിരിഞ്ഞു. അയാൾ വീണ്ടും അവയെല്ലാം ഓരോന്നായി നിരത്തി ഭംഗിയിൽ അടക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ആ സ്ത്രീ നിന്ന സ്ഥലത്ത് കുറച്ച് നോട്ടുകൾ കിടക്കുന്നത്. ആദ്യം ഒരു സംശയം തോന്നിയെങ്കിലും പിന്നീട് എനിക്കത് ഉറപ്പായി.. അതെ അത് പൈസ തന്നെ. അത് ഒരുപക്ഷെ ആ സ്ത്രീയുടെ ബാഗിൽ നിന്നും വീണതാവുമെന്ന് ഞാൻ ഊഹിച്ചു...


അതവിടെ കിടക്കുന്നത് അയാൾ കണ്ടിട്ടില്ല. ആയ്യോ! അത് വേറെ ആരെങ്കിലും എടുക്കുമോ? കാറ്റിൽ പറന്നു പോകുമോ? എന്നൊക്കെ ഓർത്ത് ടെൻഷനാവുകയായിരുന്നു ഞാൻ ആ ഓരോ നിമിഷവും. അയാൾ ഒന്ന് മുന്നിലേക്ക് വന്നെങ്കിലെന്ന് ഞാനാശിച്ചു. അയാളെ ഒന്ന് ഉറക്കെ വിളിച്ച് അത് ചൂണ്ടി കാണിച്ചു കൊടുത്താലോ എന്നൊക്കെ തോന്നി. വേറെ ഒരു വഴിയും ഇല്ലാതായപ്പോൾ ആവുന്നത്ര ഉറക്കെ ഞാൻ അയാളെ വിളിച്ചു നോക്കി. പക്ഷെ ആ റോഡിലെ വാഹനങ്ങളുടെ  ബഹളത്തെ വെല്ലുന്നത്രയും ശബ്ദമൊന്നും എനിക്കപ്പോൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ ശ്രമം വിജയിച്ചില്ല...


അങ്ങനെ ഒരു വലിയ നിരാശയിൽ നിൽക്കുമ്പോഴാണ് അടുക്കിവെച്ചിരുന്ന പേരക്കയിൽ നിന്നും ഒരെണ്ണം പെട്ടെന്ന് താഴേക്ക് വീണതും അതെടുക്കാൻ അയാൾ മുന്നിലേക്ക് വന്നതും. ആയാളപ്പോൾ  ആ നോട്ടുകൾ കണ്ട് ആദ്യം ഒന്ന് അമ്പരന്നു. അതെടുക്കുമ്പോൾ അർഹത ഇല്ലാത്ത ആ പൈസ അയാളുടെ കൈയ്യിൽ ഇരുന്ന് വിറകൊള്ളുന്നതും ഞാൻ ശ്രദ്ധിച്ചു...


വലിയ നോട്ടുകളാണ്  അതും നാലോ അഞ്ചോ എണ്ണം. മറ്റൊന്നും ചിന്തിക്കാതെ അയാൾ അതുമായി ആ സ്ത്രീ പോയ ഭാഗത്തേക്ക് ഓടുന്നത് കണ്ടു. കുറച്ച് കഴിഞ്ഞപ്പോൾ തിരികെ  വരുന്നതും. അപ്പോഴും ആ നോട്ടുകൾ അയാളുടെ കൈയ്യിൽ തന്നെ ഉണ്ടായിരുന്നു. ആ സ്ത്രീ വന്നാൽ കൊടുക്കാം എന്നപോലെ ആ നോട്ടുകൾ അയാൾ തന്‍റെ  കീശയിൽ വെക്കാതെ അയാളുടെ സഞ്ചിയിൽ ഭദ്രമായി വെച്ചു. സാധാരണ പേരക്ക വിറ്റു കിട്ടുന്ന പൈസ അയാൾ കീശയിലാണ് വെക്കാറാണ്‌...


ആ പണം അയാൾക്ക്‌ അർഹതപ്പെട്ടതാണെന്ന എന്‍റെ വിലയിരുത്തലിലും, അതങ്ങനെ അയാൾക്ക് കിട്ടിയതിലും എനിക്കപ്പോൾ എന്തെന്നും എത്രയെന്നും ഇല്ലാത്ത സന്തോഷമായിരുന്നു. "എല്ലാം മുകളിൽ ഇരുന്ന് ഒരാൾ കാണുന്നുണ്ട്" എന്ന് ചിലർ ദൈവത്തെ സൂചിപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ഇവിടെ ഇപ്പോൾ അങ്ങനെ എല്ലാം മുകളിൽ ഇരുന്നു കണ്ട ആ ദൈവം ഞാനാണെന്ന മനസ്സിലെ രസികൻ ചിന്തയിൽ രസിച്ചുകൊണ്ട് എന്‍റെ അസുഖവും അവസ്ഥയും മറന്ന് ഞാൻ അയാളെ നോക്കി ആർത്തു ചിരിച്ചു... ഒരു ഭ്രാന്തനെപ്പോലെ...


ഇനി കുറച്ച് മണിക്കൂറുകൾ കൂടിയുണ്ട്. തിരികേ വീട്ടിലേക്ക് കൊണ്ടു പോകുവാനുള്ള സാധനങ്ങളെല്ലാം എടുത്ത് ഒരുക്കി വെച്ചു. അതിൽ വായിക്കാം എന്ന് കരുതി കൂടെ കൂട്ടിയ രണ്ട് പുസ്തകങ്ങളും ഉണ്ടായിരുന്നു. അവരെ കൊണ്ടുവരേണ്ടിയിരുന്നില്ലെന്ന് തോന്നി. ഒരു വലിയ പുസ്തകം തന്ന വായനാനുഭവം പോലെയായിരുന്നു കഴിഞ്ഞ ദിവസങ്ങളും, ആ ഓരോ നിമിഷങ്ങളും, ആ ജാലക കാഴ്ച്ചയും…


ഓർമ്മവെച്ചതിനു ശേഷം ആദ്യത്തെ ഹോസ്പിറ്റൽ ജീവിതമാണ്. അത് എന്തായാലും വ്യത്യസ്തമായ ഒരു അനുഭവമായിത്തീർന്നു. ഇനിയും ഇങ്ങനെ എന്തെല്ലാം അറിയാൻ കിടക്കുന്നുവെന്ന് ഞാനപ്പോൾ എന്നെ ഓർമ്മിപ്പിച്ചു. ഇങ്ങനെ പലപ്പോഴായി അനുഭവങ്ങളിലൂടെ അറിഞ്ഞതെല്ലാം അറിയാവുന്ന പോലെ ഒന്ന് എഴുതിവെക്കാൻ ശ്രമിക്കണമെന്നുണ്ട്. സ്വയം ഒരു പകർത്തി വെക്കൽ. അതൊരു സുഖമാണ്. നാളെ ഒരിക്കൽ ഒന്ന് പുറകിലേക്ക് പോകാൻ തോന്നുകയാണെങ്കിൽ അതിനായി ഒരു വഴി ഇന്നേ തെളിയിച്ചിട്ടേക്കാം എന്നൊരു ചിന്ത കൂടിയുണ്ട് അതിൽ…


അങ്ങനെ ഓരോ ചിന്തകളിൽ മുഴുകി നിൽക്കുമ്പോഴാണ് കതകിൽ മുട്ടിക്കൊണ്ട് ഒരു കിളി നാദം കേട്ടത്. രേഖ സിസ്റ്റർ ആയിരുന്നു അത്‍...


"ബില്ല് റെഡിയായിട്ടുണ്ട് ആരെങ്കിലും ഒന്ന് താഴേക്ക് ചെന്നാ മതി..."


"അതെനിക്ക് വേണ്ട.. സിസ്റ്റർ എടുത്തോളു..." എന്ന് ഞാൻ പറഞ്ഞത് രസിച്ചു എന്നറിയിക്കുന്ന ചിരിയുമായി സിസ്റ്റർ പോയി…


കസിൻ പോയി ബില്ലൊക്കെ അടച്ച് തുടർന്ന് കഴിക്കേണ്ട മരുന്നുകളും വാങ്ങി വന്നു. പിന്നെ പത്ത് പന്ത്രണ്ടു ദിവസം എന്നെ സംരക്ഷിച്ച മുറിയോടും ഒരു പുസ്തകം പോലെ, ഒരു ടെലിവിഷനെന്ന പോലെ എനിക്ക് മുന്നിൽ നിന്ന ആ ജാലകത്തിനോടും പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് ഞാൻ ആ മുറി ഉപേക്ഷിച്ച് ഇറങ്ങി. കഴിഞ്ഞ നാളുകളിൽ അവിടെ കണ്ടുവെന്ന പരിചയം പറഞ്ഞ എല്ലാവരോടും ഞാൻ യാത്ര പറഞ്ഞു. അവസാനം ആ ആശുപത്രിയോടും…


അടുത്ത ലക്ഷ്യം 'അയാൾ' ആയിരുന്നു. കസിനോട് ഞാൻ ആ ആവശ്യം പറഞ്ഞപ്പോൾ അവൻ ചോദിച്ചു…


"ഞാൻ പോയി വാങ്ങിയാ മതിയോ?"


"ഹേയ്… ഞാൻ തന്നെ പൊക്കോളാം… എനിക്ക് അയാളെ ഒന്ന് അടുത്ത് കാണണം… അയാളും ഞാനും തമ്മിൽ ഒരു ബന്ധം ഉണ്ട്… നീ അവിടെ വണ്ടി ഒന്ന് ഒതുക്കി തന്നാൽ മതി…"


പറഞ്ഞപോലെ അവൻ അവിടെ വണ്ടി ഒതുക്കി. ഞാൻ മെല്ലെ ഇറങ്ങി അയാളുടെ അടുത്തേക്ക് നടന്നു. മറ്റൊരു കോണിൽ നിന്നും കണ്ടുപരിചയമുള്ള ആ മുഖം അടുത്ത്‌ കണ്ടപ്പോൾ കുറച്ച് മാറ്റങ്ങൾ തോന്നിച്ചു. ഞാൻ അങ്ങനെ അയാളുടെ അരികിൽ എത്തി. ആ നേരത്ത് എന്‍റെ മുഖത്തെ പുഞ്ചിരിയിൽ അയാൾ അസ്വസ്ഥതനാണെന്ന് ഞാൻ മനസിലാക്കി. അയാൾക്ക്‌ ഞാനൊരു അപരിചിതൻ ആണെങ്കിലും എനിക്ക് അയാൾ വളരെ പരിചിതനായ ഒരാളാണെന്നത് അയാൾക്ക്‌ അറിയില്ലല്ലോ. അതുകൊണ്ടൊ എന്തോ അയാൾ എന്നോട് ചോദിച്ചു…


"യേൻ സാർ ഇപ്പടി പാക്ക്റേ.."


ഒരു കൊച്ചു ചിരിയോടെ ഞാൻ  "ഹേയ് ഒന്നുല്ല അണ്ണാ…" എന്ന് പറഞ്ഞൊഴിഞ്ഞു. "എവ്‌ളോ വേണം?" എന്ന് ചോദിച്ചപ്പോൾ "ഇത് മുഴുവനും" എന്ന് പറഞ്ഞത് അയാൾക്കെന്തോ ഒരു കളിയാക്കൽ പോലെ തോന്നി. പിന്നെയും പിന്നെയും അയാൾ അത് എന്നോട് ചോദിച്ചു ഉറപ്പ് വരുത്തി. വൈകുന്നേരം ആയതുകൊണ്ട് അധികം ബാക്കി ഇല്ലായിരുന്നു. ഏറെ സന്തോഷത്തോടെ അയാൾ എനിക്കത് മുഴുവനും പൊതിഞ്ഞു തന്നു…


സന്തോഷത്തോടെ അത് വാങ്ങി കൈയ്യിൽ കരുതിയിരുന്ന ഒരു വലിയ നോട്ട് ഞാൻ അയാൾക്ക് കൊടുത്തു. അയാൾ ബാക്കി തരാനുള്ള പൈസ  തിരയവേ ഞാൻ പറഞ്ഞു "പര്‍വ്വല്ലേ അണ്ണൻ വച്ച്ക്കോ.." അപ്പോഴും ഒരു അവിശ്വസനീയത ആ മുഖത്ത് ഞാൻ കണ്ടു. യാത്ര പറഞ്ഞ് നടക്കാൻ ഒരുങ്ങുമ്പോള്‍ അയാൾ എനിക്ക് നേരെ കൈ കൂപ്പി നിൽക്കുകയായിരുന്നു. ഒരുപാട് നിമിഷങ്ങൾ എനിക്ക് സമ്മാനിച്ചതിനുള്ള നന്ദി സൂചകമായി തിരിച്ച് ഞാനും ഒന്ന് തൊഴുതു…


വീടെത്തുന്നത് വരെയുള്ള യാത്രയിൽ ആശുപത്രിയിൽ കയറിയ ചെന്ന നിമിഷങ്ങൾ മുതൽ എല്ലാം ഒന്ന് അയവിറക്കി. നമ്മൾ അറിയാത്ത നമ്മളെ അറിയാത്ത ആളുകളാണ് നമുക്ക് ചുറ്റും അധികവും. അതിൽ എത്രയോ പേർക്ക് നമ്മൾ ഒരു കാഴ്ച്ചയാകുന്നുണ്ടാകും, അവർ നമ്മളെ നിരീക്ഷിക്കുന്നുണ്ടാകും.. സ്നേഹിക്കുന്നുണ്ടാകും.. ഒന്നും ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ. നമ്മൾ ചെയ്യുന്ന ഓരോ നന്മയും തിന്മയും അങ്ങനെ ആരെങ്കിലൊക്കെ എവിടെയെങ്കിലും നിന്നുകൊണ്ട് കാണുന്നുണ്ടാകും... നമ്മളെ വിലയിരുത്തുന്നുണ്ടാകും...


എനിക്ക് കാഴ്ചകൾ പകർന്ന ആ മുറിയുടെ ജാലകം അവിടെ ഇനി വരുന്ന ആളുകൾക്കും ഇതേ കാഴ്ച്ചകൾ ഒരുക്കും. അതുപോലെ അവിടെ എത്ര ജാലകങ്ങൾ ഉണ്ടോ അവയും എല്ലാം തുറന്നു കാണിക്കും. പക്ഷെ അതെല്ലാം അതുപോലെ കാണണമെങ്കിൽ കണ്ണ് തുറന്നു കാണുവാനുള്ള ശ്രമമുണ്ടാവണം... ഒരു മനസ്സുണ്ടാവണം... അല്ലാത്തവരെല്ലാം പാതി 'അന്ധരാണ്' എന്നു തന്നെ ഞാൻ പറയും......


ചിന്തകൾ അപ്പോഴും എന്നിൽ അങ്ങന തുടർന്നു കൊണ്ടിരുന്നു. കൂടെ കാറിന്‍റെ  ജാലകത്തിലൂടെ എന്നിലേക്ക് കടന്നു വന്ന കുറേയേറെ കാഴ്ച്ചകളും. ഇഷ്ടമുള്ളത് മാത്രമല്ലാതെ എല്ലാം കാണാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുകയാണെങ്കിൽ ഈ കാഴ്ച്ചകൾ ഒരിക്കലും അവസാനിക്കുകയില്ല മടുക്കുകയുമില്ല... അനുഭവം പഠിപ്പിച്ച ഒരു പാഠം അങ്ങനെ എന്നിൽ ഒറ്റവാചകത്തിൽ ഒതുങ്ങി...

0 comments:

Blogger Tricks And TipsComment here