ഞാൻ കാണുമ്പോൾ ഇനി ഒന്നും ചെയ്യാനില്ലാത്ത തലത്തിലേക്ക് എത്തിയിരുന്നു അയാളുടെ പ്രായം. കൂടെ ഉണ്ടായിരുന്നവരും, കൂട്ടുണ്ടായിരുന്നവരും അരങ്ങൊഴിഞ്ഞതോടെ ജീവിതത്തിൽ തനിച്ചായ അവസ്ഥ. ജീവൻ്റെ പാതി പോയപ്പോഴാണ് അയാൾ ഇങ്ങനെ തീർത്തും ഒറ്റക്കായത്. കൂട്ടുകാരും പോയതോടെ കളിയും ചിരിയും ഉന്മേഷവും എല്ലാം പോയി...
ഒന്ന് സംസാരിക്കാൻ ഒരാളില്ലാത്തതിനാൽ സ്വന്തം ശബ്ദം തന്നെ അയാൾ മറന്നു തുടങ്ങിയിരുന്നു. അച്ചടിച്ച അക്ഷരങ്ങളെ തിരിച്ചറിയാൻ കണ്ണുകൾ കൂട്ടാക്കാതായപ്പോൾ പ്രിയപ്പെട്ട പുസ്തങ്ങളെ വായിച്ചറിയാനും വയ്യെന്നായി. വിറ പിടിച്ച കരങ്ങളാണെങ്കിൽ ഒന്നും എഴുതാൻ കൂട്ടാക്കുന്നില്ല.. വാർദ്ധക്യം വല്ലാത്തൊരു ശാപമായി അയാൾ അവിടെ അനുഭവിച്ചറിയുകയായിരുന്നു...
ഓർമ്മകളിലൂടെയുള്ള സഞ്ചാരമായിരുന്നു മിക്കപ്പോഴും ഒരു നേരം പോക്ക്, അതിൻ്റെ പ്രതിഫലനമെന്നപോലെ ചുളിവുകൾ വീണ കവിളിൽ ഇടക്കിടക്ക് ചിരി വിടരുന്നുണ്ടായിരുന്നു.. തൻ്റെ കഴിഞ്ഞ കാലത്തിന് ഓരോ നിറങ്ങളുണ്ടെന്ന് അയാൾ ആ നിമിഷങ്ങളിൽ തിരിച്ചറിഞ്ഞു.. നിറങ്ങൾ.. ജീവിത സഖിയുടെ ശേഷിപ്പുകളായി ഒരുപാട് നിറങ്ങളും, ബ്രഷുകളും ഉണ്ടെന്നത് ഓർമ്മ വന്നപ്പോൾ അയാൾ മെല്ലെ ആ മുറിയിലേക്ക് നടന്നു...
കാലങ്ങളായി അനക്കമില്ലതിരിക്കുന്ന ബ്രഷുകളും, നിറങ്ങളും, പൊടി പിടിച്ച കാൻവാസും... എല്ലാം പ്രിയതമയുടെ കര സ്പർശം ഏറ്റവയാണ്. അയാൾ ആ നിറങ്ങളിൽ ചിലത് പെയിന്റ് പാടിലേക്ക് പകർന്ന ശേഷം ഒരു ബ്രഷ് എടുത്ത് അതിനെ തമ്മിൽ ലയിപ്പിക്കുവാൻ തുടങ്ങി. അർത്ഥമുള്ള കാൻവാസിനെ നശിപ്പിക്കുവാൻ തോന്നിയില്ല! അതുകൊണ്ട് ചുറ്റുമുള്ള ചുവരുകളിൽ തോന്നിയതുപോലെയെല്ലാം അയാൾ വരച്ചു.. ഒരു ഭ്രാന്തനെ പോലെ...
ആ ഓരോ നിറക്കൂട്ടിലും അയാൾ അയാളുടെ ഇന്നലെകളെ കണ്ടു.. ബാല്യം.. കൗമാരം.. യൗവനം... വിദ്യാലയം.. കലാലയം.. പ്രണയം വിരഹം.. വിയോഗം.. വേദന.. അങ്ങനെ ഓരോന്നിനും ഉള്ളിലുള്ള നിറങ്ങളെന്നപോലെ അയാളത് ചുവരിലേക്ക് പകർത്തി. വിറയ്ക്കുന്ന കരങ്ങൾ ആ ചായങ്ങൾക്ക് ഒഴുക്കെന്ന ഭാവം പകർന്നു.. അത് കാണാനും അഭിപ്രായം പറയാനും ആരും ഇല്ലെന്നതുകൊണ്ട് അയാൾ അത് അയാൾക്കെന്നപോലെ ആസ്വദിക്കുന്നുമുണ്ടായിരുന്നു...
വരകളിൽ ഒരു വലിയ ഭാഗം കറുപ്പ് നിറത്തിലായിരുന്നു. ജീവിക്കാൻ മറന്നുപോയ നിമിഷങ്ങളെയും, പലപ്പോഴായി വേണ്ടെന്ന് വെച്ച ഇഷ്ടങ്ങളെയും ചേർത്ത് വരച്ചത് കറുപ്പാവുകയായിരുന്നു. ഒരു വലിയ വൃത്തത്തിൽ നിറഞ്ഞ കറുപ്പ് നിറം അതിൻ്റെ നടുവിൽ അയാൾ ഒരു വെളുത്ത കുത്തിട്ടു.. ആ കുത്ത് അയാളാണത്രെ... മനസ്സിനെ അയാൾ പൂർണ്ണമായും ചായങ്ങളിലൂടെ ചുവരിലേക്ക് പകർത്തുകയായിരുന്നു... പറയാനും കേൾക്കാനും ഒരാളിന്നെ അവസ്ഥയിൽ അയാൾക്ക് മനസ്സ് തുറക്കുവാൻ വേറെ വഴിയില്ലായിരുന്നു...
അതിനിടയിൽ ക്ഷീണം അറിയിച്ച ശരീരം മെല്ലെ ഇരുന്നു. വരച്ച വരകൾക്ക് മുന്നിൽ കണ്ണെടുക്കാതെ അയാൾ അതിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.. അപ്പോഴും കൈയ്യിലുള്ള ബ്രഷിൽ നിന്നും ചായം ഇറ്റുന്നുണ്ടായിരുന്നു. ആ ഇരുപ്പിൽ അയാൾ അറിയാതെ അയാളൊരു യാത്രക്ക് ഒരുങ്ങുകയായിരുന്നു.. അടുത്ത നിമിഷങ്ങളിൽ കൈയ്യും കാലും തളർന്നു .. കണ്ണുകളിലേക്ക് ഇരുട്ട് പടരുന്നു.. ശ്വസന വേഗത മാറി.. ഹൃദയ താളവും മാറി തുടങ്ങി..
ആരൊക്കെയോ ചേർന്ന് അയാളെ നിറങ്ങളിൽ കുളിപ്പിക്കുന്നത് പോലെ അയാൾക്ക് തോന്നി. അതിൽ ആനന്ദം അറിഞ്ഞതിനാൽ ആ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. ചിരി പേറിയ ആ മുഖ ഭാവത്തോടെ എല്ലാം എന്നെന്നേക്കുമായി നിശ്ചലമായി......
അങ്ങനെ ഭൂതക്കണ്ണാടിയിലൂടെ സ്വന്തം ഭാവി കണ്ടറിഞ്ഞ ഞാൻ ഇന്നലെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.. വേഗം പോയി കുറേ വെള്ളം കുടിച്ചു. പിന്നെ സമയം കളയാതെ ജീവിതത്തിലെ ശേഷിക്കുന്ന നിറങ്ങളെ തിരയുവാൻ തുടങ്ങി... ഇനി ഒന്നും നാളത്തേക്ക് വെക്കാതെ എല്ലാം അറിയാനും ആസ്വദിക്കാനും വേണ്ടി.
0 comments: